സ്ത്രീ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്ത്രീ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഏപ്രിൽ 8, ചൊവ്വാഴ്ച

മരക്കാവക്കാർ

എന്റെ ഓർമ്മയിൽ പണ്ട് തുലാമാസത്തിൽ തറവാട്ടിൽ കാവക്കാർക്ക് കഞ്ഞി കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവനും ക്ഷേത്രത്തിന്റെ, ദേവിയുടെയോ ദേവന്റെയോ സ്വത്തായിരുന്ന കാലത്ത്, ആ ക്ഷേത്രത്തിലെ കാവക്കാർ (കാവൽക്കാർ എന്നതിന്റെ വായ്മൊഴിരൂപം) ഗ്രാമത്തിന്റെയും കാവക്കാരായിരുന്നു.  രയരമംഗലം ക്ഷേത്രത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ട് ഞങ്ങടെ തറവാട്ടിലും രയരമംഗലത്തെ കാവക്കാർക്ക് വർഷത്തിലൊരിക്കൽ കഞ്ഞി വിളമ്പിയിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ തറവാടുകളൊക്കെ ഭാഗം വച്ച് അണുകുടുമ്പങ്ങളായി ഗ്രാമീണർ പരിണമിച്ചപ്പോൾ ആ ചടങ്ങും ക്രമേണ ഇല്ലാണ്ടായി. ഗ്രാമത്തിന്റെ കാവക്കാരെക്കുറിച്ചല്ല ഇക്കുറി... മരങ്ങളുടെ, ഭൂമിയുടെ തന്നെ കാവക്കാരെക്കുറിച്ചാണ്.

മരക്കാവക്കാർ


ജോധ്പൂരിലെ മഹാരാജാവ് അഭയ് സിങ്ങിന് കൊട്ടാരം പണിയണം. ഭടന്മാരെ വിളിച്ച് കല്പിച്ചു മരം സംഘടിപ്പിക്കാൻ. ഭടന്മാർ വച്ചുപിടിച്ചു.. ഖേജർലിയിലേക്ക്...

ഖേജർലി, രാജസ്ഥാൻ മരുഭൂമിയിൽ പച്ചപ്പുള്ള, വഹ്നി മരങ്ങളാൽ നിഭിഡമായ ഖേജർലി. ഗുരു ജംഭേശ്വരൻ ഉപദേശിച്ച ഇരുപത്തിയൊൻപത് തത്വങ്ങൾ നെഞ്ചിലേറ്റി ജീവിക്കുന്ന ബിഷ്നോയികളുടെ ഖേജർലി... 

പക്ഷി മൃഗാദികളെ കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കും ബിഷ്നോയികൾ. ഒരു മാൻ കുഞ്ഞിനു വിശന്നാൽ തന്റെ കുഞ്ഞിന്റൊപ്പം മുലയൂട്ടും ബിഷ്നോയികൾ. പ്രകൃതിയെ ഊട്ടാൻ മുലചുരക്കുന്ന ബിഷ്നോയി അമ്മമാരുടെ ഖേജർലി... മരങ്ങളെ ജീവനെക്കാൾ വിലകല്പിക്കുന്നു ബിഷ്നോയികൾ. കള്ളം പറയാത്ത, സഭ്യമല്ലാത്തൊരു വാക്കു പോലും നാവിൽ നിന്നുതിരാത്ത ബിഷ്നോയികളുടെ ഖേജർലിയിലേക്കാണ് അഭയ് സിങ്ങിന്റെ ഭടന്മാർ വച്ചുപിടിച്ചത്.
മരം മുറിക്കുന്നത് തന്റെ മതവിശ്വാസത്തിനെതിരായതുകൊണ്ട് പട്ടാളക്കാരെ തടുക്കാൻ അമൃത ദേവി ഇറങ്ങിപ്പുറപ്പെട്ടു. അധികാരത്തിന്റെ മത്തുപിടിച്ച ഭടന്മാർക്ക് പരമപുച്ഛമായിരുന്നു ആ ചെറുത്തുനില്പ്. മരം മുറിക്കാനനുവദിച്ചില്ലെങ്കിൽ തല മണ്ണിലുരുളുമെന്നവർ ഭീഷണിപ്പെടുത്തി. തലപോയാലും മരത്തെ സംരക്ഷിക്കുമെന്ന്  അമൃത ദേവി. താമസിയാതെ ഭടന്മാരുടെ വാളിന്റെ മൂർച്ചയറിഞ്ഞു അവലുടെ തല. പിടയുന്ന അമ്മയുടെ ശരീരത്തെക്കണ്ടപ്പോഴുണ്ടായ നടുക്കത്തെക്കാൾ അമ്മ നിലകൊണ്ട ആശയത്തെ അവരുടെ മക്കളായ അസുവും രത്നിയും ഭഗുവും പുൽകി. അങ്ങനെ അവരുടെ ശിരസ്സുകളും ദേഹത്തോട് വിടപറഞ്ഞു. നിമിഷനേരം കൊണ്ടാണ്  ആണെന്നും പെണ്ണെന്നും കുട്ടികളെന്നുമില്ലാതെ ബിഷ്നോയികളുടെ തല മണ്ണിലുരുണ്ടത്. അവസാനം എണ്ണമെടുത്തപ്പോൾ 363 തികഞ്ഞിരുന്നു. അഹിംസയുടെ അപ്പോസ്തലനായ ഗാന്ധിജി അഹിംസയെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ മുമ്പ് അഹിംസ പ്രാവർത്തികമാക്കി അമൃത ദേവിയും സംഘവും. അന്ന് അവരുടെ ചെറുത്തുനില്പിനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു അഭയ് സിങ്ങിനും കൂട്ടാളികൾക്കും. അമൃത ദേവിയെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് സർക്കാരുകൾ ആദരിച്ചത് അവരുടെ പേരിൽ വന്യമൃഗ സംരക്ഷണത്തിന് ഒരു അവാർഡ് ഏർപ്പെടുത്തിക്കൊണ്ടാണ്.

വിക്ടോറിയൻ യുഗത്തിൽ ഭൂമുഖത്ത് ജീവിച്ച സർവ്വഭുക്കായ, ഭൂമിയെ തിന്നാൻ മാത്രം വിശന്ന ഒരു ജനതയാണ് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നത്. ആഫ്രിക്കൻ മഹാഗണികൊണ്ടൂണ്ടാക്കിയ തീന്മേശകളിൽ ബർമയിലെ തേക്ക് കൊണ്ടുള്ള കസേരകളിലിരുന്ന്, ഇറ്റലിയിലെയും ഫ്രാൻസിലെയും വീഞ്ഞിൽ ചാലിച്ചെടുത്ത ആസ്ട്രേലിയൻ ബീഫ് കഴിച്ചാണ് സായിപ്പ് ദിനങ്ങൾ മുന്നോട്ട് തള്ളിനീക്കിയത്. മദാമ്മമാർ ഇന്ത്യൻ വർണ്ണങ്ങളിൽ മുക്കിയെടുത്ത ഈജിപ്തിലെ പരുത്തിവസ്ത്രങ്ങളണിഞ്ഞ്, കാനഡയിലെ കമ്പിളികൊണ്ടുണ്ടാക്കിയ കോട്ടിൽ ശരീരം പുതച്ച്, ദക്ഷിണാഫ്രിക്കയിലെ വൈരക്കല്ലുകളാൽ അലംകൃതമായ പെറുവിലെ ഖനികളിൽ കുഴിച്ചെടുത്ത സ്വർണ്ണാഭരണങ്ങളണിഞ്ഞു. സാമ്രാജ്യത്വത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ ലോകം മുഴുവൻ സാമ്രാജ്യങ്ങളുണ്ടാക്കി, അവിടെയുള്ള വിഭവങ്ങൾ അവന്റെ നാട്ടിലെത്തിക്കാൻ സാങ്കേതികവിദ്യകളും അവൻ രൂപപ്പെടുത്തി.

സായിപ്പ് ഭാരതത്തിന്റെ മണ്ണീൽ കച്ചവടത്തിന്റെപേരിൽ കാലുകുത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കിയപ്പോൾ ആദ്യം കണ്ണുവച്ചത് നമ്മുടെ കാടുകളിലാണ്. 1807-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ "കാടുസംരക്ഷകൻ" (Conservator of Forests) വാട്ട്സൻ സായിപ്പ് സ്ഥാനാരോഹണം കഴിഞ്ഞ് ആദ്യം ചെയ്തത് മലബാറിലെയും തിരുവിതാംകൂറിലെയും തടിമരങ്ങളെ തങ്ങളുടെ കുത്തകസ്വത്തായി പ്രഖ്യാപിക്കുകയെന്നതാണ്. സായിപ്പിന്റെ പട്ടാളത്തിനും, കപ്പൽനിർമ്മാണത്തിനും, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അവന്റെ കോപ്പുകളെ കൊണ്ടുപോകാൻ റെയിൽപ്പാളങ്ങൾ നിർമ്മിക്കാനുമൊക്കെ നമ്മുടെ പശ്ചിമഘട്ടത്തെ നിയന്ത്രണമേതുമില്ലാതെ അവൻ ചൂഷണം ചെയ്തു. കാടിന്റെ ചൂഷണത്തോടുള്ള തദ്ദേശവാസികളുടെ എതിർപ്പ് വർദ്ധിച്ചപ്പോൾ 1865-ൽ ഇന്ത്യൻ വനസംരക്ഷണനിയമം (Indian forest act) കൊണ്ടുവന്നു. ചൂഷകരുടെ വക്രബുദ്ധിയിൽ പക്ഷെ മരത്തെ തടിയായി മാത്രമാണ് കാണാൻ കഴിഞ്ഞത്. മരമെന്നത് ഒരു ആവാസവ്യവസ്ഥയാണെന്ന്, കാടിന്റെ ഒരു അവിഭാജ്യമായ കണ്ണിയാണെന്ന്, വന്യമൃഗങ്ങളുടെ കൊച്ചുലോകമാണെന്ന്, സർവോപരി ഒരു ജീവിതമാണെന്ന് കാണാനുള്ള കാഴ്ച അവർക്കില്ലാതെപോയി. മരത്തെ തടിയായിമാത്രം കാണുന്ന സായിപ്പിന്റെ പ്രേതത്തിന്റെ സാന്നിദ്ധ്യം ആധുനിക വനസംരക്ഷണ ബില്ലിലും കാണാം. കാലം മാറിയെങ്കിലും നിറം മാറിയെങ്കിലും ഭരിക്കുന്നവരുടെ മനോഭാവം മാറിയിട്ടില്ല... അവരിന്നും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ട് വനസംരക്ഷണ നിയമങ്ങൾ കൊണ്ട് വനം സംരക്ഷിക്കപ്പെടില്ല, വനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ സംരക്ഷണം സാദ്ധ്യമാവൂ.

ഗാന്ധിയുടെ ശിഷ്യയായിരുന്ന മീരാബെഹൻ (മീരച്ചേച്ചിയെന്ന് ബഹുമാനത്തോടെ മലയാളീകരിക്കട്ടെ) ഹിമാലയൻ താഴ്വാരത്തിലേക്ക്, അവിടുത്തെ ആദിവാസികളുടെ സങ്കേതത്തിലേക്ക് പശുലോകമെന്ന സ്ഥാപനം തുടങ്ങാനായി പോയപ്പോഴാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ കഥ തുടങ്ങുന്നത്. മീരച്ചേച്ചിയെത്തിപ്പെട്ടത് ഘർവാളിലാണ്. വർഷം പെയ്യിക്കാൻ മേഘങ്ങൾ ആകാശത്തുരുണ്ടുകൂടുമ്പോൾ ഘർവാളിലെ ജനങ്ങളുടെ മനസ്സിൽ തീയാണ്, ഭീതിയാണ്. ഓരോ മലവെള്ളപ്പാച്ചലിലും കടപുഴകിയൊഴുകുന്ന മരങ്ങളുടെയും ഒഴുകിപ്പോകുന്ന പശുക്കളുടെയും മനുഷ്യരുടെയും ചിത്രം മീരച്ചേച്ചിയെ തെല്ലൊന്നുമല്ല അലട്ടിയത്. പ്രാധമികമായ പഠനത്തിന്റെ വെളിച്ചത്തിൽ മീരച്ചേച്ചി മനസ്സിലാക്കിയത് വനസംരക്ഷണത്തിന്റെ ഭാഗമായി ഓക്ക് മരങ്ങൾക്ക് പകരം പൈൻ മരങ്ങൾ ധാരാളമായി നട്ടുപിടിപ്പിച്ചപ്പോൾ മണ്ണൊലിപ്പ് തടയാനുള്ള ഉപാധികൂടിയാണ് നഷ്ടപ്പെട്ടതെന്നാണ്. വനവത്കരണമെന്നത് മരം നടലല്ല, മറിച്ച് അനുയോജ്യമായ മരം നടലാണെന്ന് അവർക്ക് തിരിച്ചറിവുണ്ടായി. അവിടെ തുടങ്ങിയ പരിസ്ഥിതിപ്രവർത്തനം അവരെക്കൊണ്ടെത്തിച്ചത് ചിപ്കോ പ്രസ്ഥാനത്തിലാണ്. മീരച്ചേച്ചിയുടെ പാരിസ്ഥിതിക കാഴ്ചപ്പാടിൽ ആകൃഷ്ടനായ ഗാന്ധിയനായ സുന്ദർലാൽ ബഹുഗുണ അവരുടെ തട്ടകത്തിലേക്ക് ചേക്കേറി.

സുന്ദർലാൽ ബഹുഗുണ എന്ന ചെറുപ്പക്കാരൻ ബിമലയോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച് ഗിരിജനങ്ങളുടെ ഉന്നമനത്തിന് അവരുടെകൂടെ ജീവിച്ച് പ്രവർത്തിക്കണമെന്ന്. സുന്ദർലാലിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

സരളച്ചേച്ചി ഹിമാലയൻ താഴ്വരകളിലേക്കെത്തിയത് സ്ത്രീമുന്നേറ്റത്തിന്റെ സന്ദേശവുമായാണ്. സ്ത്രീ പുരുഷന്റെ അടിമയാകേണ്ടവളല്ലെന്നും, തനതായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നുമുള്ള ആശയങ്ങൾ അവർ ആദിവാസി സ്ത്രീകളുടെയിടയിൽ പ്രചരിപ്പിക്കാനും അവരുടെ വിദ്യാഭ്യാസപരമായ മൂന്നേറ്റത്തിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാനുമാണ് കൗശാനിയിൽ ആശ്രമം തുടങ്ങിയത്. അവരുടെ ആശയങ്ങളിൽ ആകൃഷ്ടയായ ബിമല അവരുടെ സന്തതസഹചാരിയായി.

ആദ്യം മരങ്ങൾ മുറിച്ചുവിറ്റ് കള്ളുകുടിച്ചിരുന്ന ആണുങ്ങൾക്കെതിരെയുള്ള ഒരു മദ്യവർജ്ജനസമരമായിരുന്നു സരളച്ചേച്ചി നയിച്ചിരുന്നതെങ്കിലും മീരച്ചേച്ചിയുമായുള്ള സംസർഗ്ഗത്തിന്റെ ഭാഗമായി മരംമുറിക്കാൻ വന്ന കോണ്ട്രക്ടർമാർക്കെതിരെയും ഈ സമരം വ്യാപിച്ചു. 

ബിഷ്നോയികളുടെ മാതൃകയിൽ ആകൃഷ്ടനായി ഘനശ്യാം രടോറി (Ghanashyam Ratori) ആയിടെയാണ് ചിപ്കോപ്രസ്ഥാനത്തിന്റെ പ്രചോദനമായ കവിത രചിക്കുന്നത്.

"അവർ മരംവെട്ടാൻ
കോടാലിയുമായി വന്നാൽ
മരത്തെകെട്ടിപ്പിടിച്ച് സംരക്ഷിക്കൂ
നമ്മുടെ സ്വത്തിനെ,
നമ്മുടെ മരങ്ങളെ,
കവർന്നിടാതെ കാക്കൂ"


ഈ കവിതയും മീരച്ചേച്ചിയുടെയും സരളച്ചേച്ചിയുടെയും സുന്ദർലാൽ ബഹുഗുണയുടെയും നേതൃത്വപാടവവും ഒത്തുചേർന്നപ്പോൾ മുളച്ചതാണ് ചിപ്കോ പ്രസ്ഥാനം. സ്ത്രീകളിലൂടെയാണ് ഈ പ്രസ്ഥാനം കാട്ടുതീപോലെ പടർന്നത്. ഒടുവിൽ 1980-ൽ ഇന്ദിരാഗാന്ധി ഹിമാലയൻ താഴ്വരകളിൽ മരം മുറിക്കുന്നത് നിരോധിച്ചപ്പോൾ ആ സമരവും സായൂജ്യമടഞ്ഞു.

കാട് തൊട്ടുകൂടാൻ പാടില്ലാത്ത പരിശുദ്ധമായ ഒരു വസ്തുവാണെന്നുള്ള അഭിപ്രായമെനിക്കില്ല. കാടിന്റെ നാശമില്ലാതെ അതിന്റെ ധനാത്മകമായ വിനിയോഗം തീർച്ചയായും ആവാം.

തെലുങ്ക് കവിയായ ചേരബണ്ഡരാജു പറഞ്ഞുവച്ചതുപോലെ
" അവയിൽ ജീവന്റെ തുടിപ്പുണ്ടെങ്കിലും,
ഞാൻ മരം മുറിക്കുന്നത് നിർത്തില്ല.
ചെടിയുടെമേലിരിക്കുമ്പോഴാണ് ഇലകൾക്ക് സൗന്ദര്യമെങ്കിലും,
ഞാനവ മുറിക്കാതിരിക്കില്ല.
മരത്തിന്റെ കൈകളാണെങ്കിലും,
കൊമ്പ് കൊത്താതിരിക്കാനെനിക്കാവില്ല.
കാരണം
എനിക്കൊരു കുടിലു വേണം"

നാളത്തേക്ക് ഒന്നും ബാക്കിവയ്ക്കാതെയുള്ള ആർത്തിപ്പണ്ടാരമായി അധപതിക്കുന്ന ക്വാറിമുതലാളിമാരും സഭയുടെ കടിഞ്ഞാൺ സൂക്ഷിപ്പുകാരും ആട്ടിൻ തോലിട്ട ചെന്നായകളാണെന്ന് തിരിച്ചറിയാൻ നാം വൈകിക്കൂട. കാടുകത്തിക്കാൻ ച്ഛിദ്രശക്തികൾ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സംരക്ഷണത്തിന്റെ ഗീതം പാടാൻ, മരത്തിന്റെ കാവക്കാരായി നാം മുന്നിലുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വയനാട്ടിലെ കാടുകത്തിയെരിഞ്ഞപ്പോൾ "തീയിടലിന് മാപ്പില്ല" എന്ന് അലറിവിളിക്കാൻ നമുക്കൊരു സുഗതകുമാരിടീച്ചർ മാത്രം പോര, ഒരു പാറപ്രദേശമായ ചീമേനിയിൽ പച്ചപ്പുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന അനിൽ മാഷുടെ ഒറ്റയാൻപോര് മാത്രം പോര, ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്ത് ഒരു ജനമുന്നേറ്റം തന്നെ നാം നടത്തേണ്ടതുണ്ട്. അമൃത ദേവിയെപ്പോലെ, മീരച്ചേച്ചിയെപ്പോലെ, സുന്ദർലാൽ ബഹുഗുണയെയും ബിമലച്ചേച്ചിയെയും പോലെ ധാരാളം പേർ ഇനിയുമുണ്ടാകും എന്ന പ്രത്യാശയോടെ....


കൂടുതലറിയാൻ:

1. http://www.jatland.com/home/Amrita_Devi
2. http://www.nativeplanet.org/indigenous/cultures/india/bishnoi/bishnoi.shtml
3. Staying Alive, Women Ecology and Survival in India, Vandana Shiva, Kali for Women, 1988
4. Ecology and Equity - Use and abuse of nature in contemporary India, Madhav Gadgil and Ramachandra Guha, Penguin, 1995
5. Ecofeminism and Globalisation, Heather Eaton & Lois Ann Lorentzen, Rowman and Littlefield Publishers, 2003
6. https://www.facebook.com/anilkumar.chembrakanam/media_set?set=a.458176884311327.1073741875.100003570579407&type=1

2014 മാർച്ച് 8, ശനിയാഴ്‌ച

സിൻഡ്രെല്ല - ഒരു സ്ത്രീപക്ഷ, ശാസ്ത്രപക്ഷ വായന

നിങ്ങളോർക്കുന്നുവോ അവളെ?

രണ്ടാനമ്മയുടെയും രണ്ടു പെണ്മക്കളുടെയും പീഡനത്തിനിരയായവളെ; മകളുടെ സ്ഥാനമുണ്ടായിരുന്നെങ്കിലും കർമ്മപഥത്തിൽ വേലക്കാരിയായി കണക്കാക്കപ്പെട്ടവളെ; രാജകൊട്ടാരത്തിലെ വിരുന്നിൽ പങ്കെടുക്കാൻ സ്വപ്നം കണ്ടവളെ; കാരുണ്യവതിയായ ഒരു മാലാഖയുടെ മായികവലയത്തിൽ രാജകുമാരിയെപ്പോലായ, വിരുന്നിൽ രാജകുമാരന്റെ കൂടെ നൃത്തം ചെയ്യവെ അവന്റെ ഹൃദയം കവർന്ന മാസ്മരിക സുന്ദരിയെ; മാന്ത്രികപ്രഭയുടെ വലയം മായും മുമ്പോടി രക്ഷപ്പെടവെ ഒരു ചെരിപ്പ് കാലിൽനിന്നൂർന്ന് പോയവളെ; ഒടുവിൽ രാജ്യത്തെയൊരു പെണ്ണിനും പാകമാകാത്തത്ര ചെറിയ ചെരിപ്പ് തന്റെ പാദങ്ങളെ മാത്രം കൃത്യമായി പുൽകിയപ്പോൾ രാജകുമാരിയായി അവരോധിക്കപ്പെട്ടവളെ;

നിങ്ങളോർക്കുന്നില്ലേ സിൻഡ്രെല്ലയെ?
സിൻഡ്രെല്ലയുടെ കഥയിലെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ആ കൊച്ചു ചെരിപ്പാണ് ഇന്ന് നമ്മുടെ വിഷയം. അമേരിക്കൻ ജാസ് പിയാനിസ്റ്റായ ഫാറ്റ്സ് വാല്ലർ (Fats Waller) ചിട്ടപ്പെടുത്തിയ ഒരു ഗാനത്തെ ഒന്നെത്തിനോക്കി സിൻഡ്രെല്ലയിലേക്ക് തിരിച്ച് വരാം.

"ഈ തീന്മേശയിൽ നാലുപേരിരിക്കുന്നു
ഞാനും, നീയും, നിന്റെ രണ്ടു പാദങ്ങളും
പാദങ്ങൾക്കു മുകളിൽ
നീ സുന്ദരിയാണെങ്കിലും
നിന്റെ വലിയ പാദങ്ങൾ
ഫോസിലുകളെ ഓർമ്മപ്പെടുത്തുന്നു."

വളരെ പഴയ സിൻഡ്രെല്ലയുടെ കഥയുമായി താരതമ്യേന പുതിയ ഫാറ്റ്സ് വാല്ലറെ ചേർത്തു വായിച്ചാൽ ചെറിയ പാദങ്ങളുടെ സൗന്ദര്യസങ്കല്പം വളരെ പണ്ടുമുതൽക്കുതന്നെ സമൂഹത്തിൽ വേരൂന്നിയതായി കാണാം.

സിൻഡ്രെല്ലയുടെ ചെരിപ്പ് നമുക്ക് തരുന്ന സൂചകങ്ങൾ രണ്ടാണ്.
ഒന്ന് - പൊതുവെ യുവതികൾക്ക് പാകമാകാത്ത ചെറിയ ചെരിപ്പാണ് സൗന്ദര്യത്തിന്റെ ലക്ഷണം ( മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചെറിയ പാദങ്ങളുള്ളവളാണ് സുന്ദരി ).
രണ്ട് - വളരുന്തോറും ശരീരഭാരം കൂടുന്നതിനനുസരിച്ച് വളരാത്ത പാദങ്ങളുള്ളവൾ - ഇപ്പോഴും പിച്ചവച്ചു നടക്കുന്നവൾ ആണ് സുന്ദരി. ( പിച്ചവച്ചു നടക്കുന്ന സുന്ദരി നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലാണെങ്കിലും പ്രായം വച്ച് വ്യാഖ്യാനിച്ചാൽ നേരെ ചൊവ്വെ നടക്കാൻ മേലാത്ത അബലയാണെന്ന ഓർമ്മപ്പെടുത്തലാണ് കുറച്ചുകൂടി ഉചിതം. ) മറ്റൊരർത്ഥത്തിൽ അബലയായവളാണ് സുന്ദരി.

പുരുഷന്റെ പാദങ്ങളെയപേക്ഷിച്ച് സ്ത്രീയുടെ പാദങ്ങൾക്കുള്ള വലിപ്പക്കുറവ് (പുരുഷന്റെ പാദങ്ങൾക്ക് ശരാശരി 10.5 ഇഞ്ച്‌ നീളമുണ്ടെങ്കിൽ സ്ത്രീയുടെതിന് 9.5 ഇഞ്ച് മാത്രമാണ്. കൂടാതെ സ്ത്രീയുടെ മടമ്പ് പുരുഷന്റേതിനെയപേക്ഷിച്ച് കൂർത്തതാണ് ) പരിണാമത്തിന്റെ കാഴ്ചപ്പാടിൽ വിലയിരുത്തുന്നത് രസാവഹമാണ്. കയ്യിൽ തൂങ്ങി, മരക്കൊമ്പത്തൂഞ്ഞാലാടി, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ച നമ്മുടെ പൂർവികൻ നിലത്തിറങ്ങിയപ്പോൾനിലനില്പിനുവേണ്ടി നായാടാനാരംഭിച്ചു. പ്രസവം, കുഞ്ഞിന്റെ നീണ്ട ശൈശവകാലം എന്നിവയൊക്കെ സ്ത്രീയെ നായാട്ടിൽനിന്നകറ്റിയപ്പോൾ നായാട്ടിന്റെ രംഗവേദികൾ പുരുഷന്റെതു മാത്രമായി. ഇരയുടെ പുറകെ ഓടാൻ വലിയ പാദങ്ങൾ അത്യന്താപേക്ഷിതമായതുകൊണ്ട് പുരുഷൻ വലിയ പാദങ്ങളിലേക്കും സ്ത്രീ താരതമ്യേന ചെറിയ പാദങ്ങളിലേക്കും പരിണമിച്ചു. ശാരീരികമായ ഈ വ്യത്യാസം കാലാകാലങ്ങളിൽ പ്രത്ര്യക്ഷമായി പ്രാധാന്യത്തോടെ പ്രകടിപ്പിക്കാൻ ഫാഷൻ രംഗത്തെ പ്രമാണികൾ മുന്നിലുണ്ടായിരുന്നു.

പ്രാചീന ജപ്പാനിലാണ് ഈ ട്രെന്റ് പൈശാചികമായി രൂപാന്തരപ്പെട്ടത്. ചുറ്റുമുള്ള പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കേണ്ട, ഓടിക്കളിക്കേണ്ട ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ പാദങ്ങളെ തുണികൊണ്ട് മുറുക്കിക്കെട്ടി, ഇളം എല്ലുകളെ ചതച്ച് ശരീരം വളരുന്നതോടൊപ്പം പാദങ്ങളെ വളരാനനുവദിക്കാതെ പീഡിപ്പിക്കുന്ന തന്ത്രമാണ് പുരുഷമേധാവിത്വത്തിന്റെ അപ്പോസ്തലന്മാർ ജപ്പാനിൽ പ്രാവർത്തികമാക്കിയത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല, തറവാടിത്തത്തിന്റെ ലക്ഷണം കൂടിയാണെന്ന വാദവുമായി സ്ത്രീകളും ഫുട്ട് ബൈന്റിംഗ് (Foot Binding) എന്ന ഈ ഏർപ്പാടിന് പിന്തുണ നൽകിപ്പോന്നു.
 

യൂറോപ്പ്യൻ രാജ്യങ്ങളിൽ ചെറിയ പാദങ്ങളോടുള്ള ആഭിമുഖ്യം ഹൈഹീൽ എന്ന സമ്പ്രദായത്തിലൂടാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്പിലേക്ക് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രതിനിധികളെ 1599-ൽ പേർഷ്യ (ഇന്നത്തെ ഇറാൻ) അയക്കുമ്പോഴാണ് ഹൈ ഹീലിന്റെ കഥ ആരംഭിക്കുന്നത്. യുദ്ധതന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലുള്ള  പേർഷ്യക്കാരുടെ ബുദ്ധിവൈഭവവും അവരുടെ ശാരീരികമികവും യൂറോപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പേർഷ്യയെന്ന വാക്ക് പോലും രോമാഞ്ചത്തോടെ മാത്രമേ യൂറോപ്പ് ഉച്ചരിച്ചിരുന്നുള്ളൂ. അന്ന് പേർഷ്യൻ പടയാളികൾ ധരിച്ചിരുന്ന ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പ് (യുദ്ധസമയത്ത് കുതിരപ്പുറത്തുനിന്ന് വീണുപോകാതിരിക്കാൻ സഹായിച്ചിരുന്നു ഇത്തരം ചെരിപ്പുകൾ. അതുകൊണ്ട് പൗരുഷത്തിന്റെ പ്രകടലക്ഷണമായി അവരിതിനെ കണ്ടു.) വളരെ വേഗം തന്നെ യൂറോപ്പിന്റെ ഫാഷൻ തരംഗമായി മാറി. സമ്പന്നൻ ചെയ്യുന്നതെല്ലാം തറവാടിത്തത്തിന്റെയും അന്തസ്സിന്റെയും അടയാളങ്ങളായി കണക്കാക്കുന്ന സാധാരണക്കാരുടെയിടയിലും ക്രമേണ ഈ ഫാഷൻ പ്രചരിപ്പിക്കപ്പെട്ടു.

സമ്പന്നന്റെ ഫാഷൻ സാധാരണക്കാരൻ അനുകരിച്ചപ്പോൾ സമ്പന്നൻ മറ്റു വഴികൾ തേടുന്നതിന്റെ ഭാഗമായി ഹീലിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. പക്ഷെ വലിപ്പം കൂട്ടുന്നതിനനുസരിച്ച് അവന്റെ അസ്വസ്തതകളും വർദ്ധിച്ചതിനാൽ ചെരിപ്പിന് ചെഞ്ചായം പൂശുന്നതിലൂടെ അവൻ സമൂഹത്തിലെ ഉന്നതി നിലനിർത്തി (ചുവന്ന ചായത്തിന് അന്ന് വിലക്കൂടുതലായിരുന്നു). 1670-ൽ ലൂയി പതിനാലാമൻ രാജസദസ്സിലുള്ളവർ മാത്രമേ ചുവന്ന ഹീൽ ചെരിപ്പുകൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം പോലും അവതരിപ്പിക്കുന്നിടത്തേക്ക് സമ്പന്നന്റെ അല്പത്തരം വളരുകയുണ്ടായി. പുരുഷമേധാവിത്വത്തിന്റെ പിടിയിൽ നിന്നു മോചിതമാകാനായി സ്ത്രീ കിണഞ്ഞു പരിശ്രമിച്ചിരുന്ന 1600-കളിൽ ഹൈ ഹീൽ ചെരിപ്പുകൾ സ്ത്രീകളും ധരിച്ചുതുടങ്ങി. മുടി വെട്ടി, പുക വലിച്ച്, തൊപ്പി ധരിച്ച് ആണിനെപ്പോലാവാൻ ശ്രമിച്ച പെണ്ണിന്റെ ആണത്തത്തിലേക്കുള്ള ഒരു പകർന്നാട്ടത്തിന്റെ ഭാഗമായിരുന്നു ഈ ചെരിപ്പുമാറ്റം. പുരുഷന് വീതികൂടിയ ഹീലും സ്ത്രീക്ക് വീതികുറഞ്ഞ ഹീലും എന്ന നയത്തിലൂടെയാണ്  പുരുഷമേധാവിത്തത്തിന്റെ അപ്പോസ്തലന്മാർ ഇത്തരം പ്രവണതകളെ നേരിട്ടത്.

ക്രമേണ പുരുഷന്റെ ഫാഷൻ സങ്കല്പത്തിൽനിന്ന് ഹൈഹീലുകൾ പ്രാവർത്തികമല്ലെന്ന കാരണത്താൽ അപ്രത്യക്ഷമായി. എങ്കിലും സ്ത്രീ അതു പാടെ ഉപേക്ഷിക്കാൻ തയ്യാറായില്ല. 1791-ൽ ഫ്രെഞ്ച് വിപ്ലവത്തിന്റെ ഭാഗമായി സ്ത്രീ-പുരുഷ സമത്വത്തിന്റെ ഭാസുരലോകം സ്വപ്നം കണ്ട നെപ്പോളിയൻ ഹൈഹീലുകൾ നിരോധിച്ചതോടു കൂടി സ്ത്രീയും ഹീൽ ചെരിപ്പുകൾ ഉപേക്ഷിച്ചു.

ചരിത്രപരമായ ഈ സംഘർഷങ്ങളിലെല്ലാം ഉള്ള പാറ്റേൺ ശ്രദ്ധേയമാണ്. പൗരുഷമുള്ള പുരുഷനെ സമ്പന്നനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. സമ്പന്നനായ പുരുഷനെ സാധാരണക്കാരനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. പുരുഷനെ അനുകരിക്കാൻ സമ്പന്നയായ സ്ത്രീ (The so called society lady) ശ്രമിക്കുന്നു. സമ്പന്നയായ സ്ത്രീയെ അനുകരിക്കാൻ സാധാരണക്കാരിയായ സ്ത്രീ ശ്രമിക്കുന്നു... എല്ലാം അനുകരണങ്ങൾ തന്നെ... തനതു നിലയിൽ വ്യക്തിത്വത്തിന്റെ ഉന്നമനത്തിലൂടൊന്നും സമത്വത്തിലേക്കുള്ള പാത തെളിക്കപ്പെടുന്നില്ല.

ഫോട്ടോഗ്രാഫിയുടെ വ്യാപനമാണ് ഈ ഫാഷൻ വീണ്ടും സമൂഹത്തിൽ വേരോടാൻ സഹായിച്ച ഘടകം. ഹൈഹീലിന്റെ പുത്തൻ അവതാരം പക്ഷെ സ്ത്രീസമത്വത്തിന്റെ ചുവടുപിടിച്ചായിരുന്നില്ല. ലൈംഗികതൊഴിലാളികളാണ് ആധുനിക കാലത്ത് ആദ്യമായി ഹൈ ഹീൽ ധരിച്ചിരുന്നത്. സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്ന് കണക്കാക്കുന്ന പോർണോഗ്രാഫി വ്യവസായത്തിന്റെ വ്യാപനം സ്ത്രീപുരുഷ സമത്വത്തിലേക്കല്ല വിരൽ ചൂണ്ടിയത്, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടി കച്ചവടം പൊടിപൊടിപ്പിക്കാനാണ് ശ്രമിച്ചത്. ക്രമേണ പുരുഷനിഷ്ടപ്പെടുന്ന ഒരു ഫാഷനായി അത് രൂപാന്തരപ്പെട്ടു. സെക്സ് അപ്പീൽ ഈ ചെരിപ്പിട്ടാൽ കൂടുന്നു എന്നതാണ് പുരുഷനെ ആകർഷിച്ച വസ്തുത. ഇതു ധരിക്കുമ്പോൾ നേരെ ചൊവ്വെ നടക്കാൻ പറ്റാത്തതുകൊണ്ട് നിതംബത്തിന് സ്വാഭാവികമായുള്ള ചലനങ്ങൾ കുറച്ചുകൂടി പ്രകടമാവുകയും തദ്വാരാ സ്ത്രൈണതയുടെ ഭാവങ്ങൾ ശരീരത്തിൽ മുറ്റി നിൽക്കുകയും ചെയ്യും എന്നാണ് ഫാഷൻ രംഗത്തെ വമ്പന്മാരുടെ കണ്ടെത്തൽ. ഹൈഹീലുകൾ ധരിക്കുമ്പോൾ പാദങ്ങൾ യഥാർത്ഥ വലിപ്പത്തെക്കാൾ ചെറുതായി തോന്നുകയും ചെയ്യും (കാലിന്റെ നീളം കൂടിയതായി തോന്നിക്കും. അതിന് സഹായിക്കുന്നത് മിനി സ്കർട്ട് എന്ന ഏർപ്പാടും. തണുപ്പുള്ള രാജ്യത്ത് പുരുഷൻ ശരീരത്തെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീ മാത്രം മിനി സ്കർട്ടിടുന്നതിന്റെ രഹസ്യം ഇതാണ്). അങ്ങനെ ചെറുപ്പത്തിൽതന്നെ വായിച്ച് പുളകം കൊണ്ട സിൻഡ്രെല്ലയെ പുനരുജ്ജീവിപ്പികുകയുമാവാം എന്നതും ഇവരുടെ അജണ്ടയാണ്. വിദേശ നീലച്ചിത്രങ്ങളുടെയൊക്കെ ചൂടൻ രംഗങ്ങളിൽ എല്ലാ വസ്ത്രവും സ്ത്രീ ഉപേക്ഷിക്കുമ്പോഴും അവലുടെ ഹൈഹീൽ ചെരിപ്പ് മാത്രം ഊരാൻ കൂട്ടാക്കാത്തത് ഈ അജണ്ടയുടെ ഭാഗമാണെന്നുവേണം കരുതാൻ. അതേസമയം പുരുഷൻ ഷൂ ഊരിയിടുന്നതിൽ വൈമുഖ്യം കാണിക്കാറുമില്ല.

ശാസ്ത്രീയമായി ഹൈ ഹീലിനെ വിലയിരുത്തുമ്പോൾ...
ലിയൊണാർഡോ ഡാ വിഞ്ചിയാൽ "An Engineering Marvel" എന്നു വിശേഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ പാദങ്ങൾ. മൂന്ന് ധർമ്മങ്ങൾ നിർവഹിക്കാനുണ്ടവയ്ക്ക്.
1. നടത്തം (Locomotion) - നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് മടമ്പ് ഒരു തിരശ്ചീനമായ ബലം കൊടുക്കുന്നു.
2. ഷോക്ക് അബ്സോർബർ - നിലത്ത് ചവിട്ടുമ്പോൾ ചവിട്ടുന്നതിന്റെ ആഘാതത്തിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ രക്ഷിക്കുന്നു.
3. ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ഉപാധി.
ഈ മൂന്നു ധർമ്മങ്ങൾക്കും സ്വാഭാവികമായി ഹൈഹീലുകൾ തടയിടുന്നു എന്ന് കാണാം.

ഹൈഹീൽ ധരിക്കുമ്പോൾ ശരീരഭാരം താങ്ങാൻ രൂപകല്പനചെയ്യപ്പെട്ട ഉപ്പൂറ്റിക്ക് പകരം മുന്നോട്ട് ചലിക്കാൻ സഹായിക്കുന്ന മുൻപാദങ്ങൾ ഭാരം താങ്ങേണ്ടിവരുന്നു എന്നതിനാൽ അവയുടെ തേയ്മാനം വളരെ പെട്ടന്ന് സംഭവിക്കുന്നു. ഇത് ഭാവിയിൽ വാതസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. [4,5]

ഇല്ല... സിൻഡ്രെല്ല മരിച്ചിട്ടില്ല... സ്ത്രീയുടെ അടിമത്തന്റെ നിശ്വാസങ്ങളുമായി സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രേതത്തെയും പേറി അവളിന്നും ജീവിക്കുന്നു... ഹൈഹീലിലൂടെ...

സ്ത്രീചൂഷണത്തിന് പുരുഷൻ കണ്ടെത്തിയ ഉപാധിയാണ് ഹൈഹീൽ ചെരിപ്പുകൾ. അത് സ്ത്രീയുടെ ആരോഗ്യത്തെ മാത്രമല്ല, അവളുടെ വ്യക്തിത്വത്തെപ്പോലും ഹനിക്കുന്നതാണ്. അതിന്റെ പ്രചാരത്തിൽ സ്ത്രീ മുന്നിൽ നിൽക്കുന്നു എന്ന വസ്തുതയാണ് സങ്കടകരം. സ്ത്രീ എന്ന് ഹൈ ഹീൽ ഉപേക്ഷിക്കുന്നുവോ അന്നാണ്  സ്ത്രീശാക്തീകരണത്തിന്റെ ആരംഭം എന്ന് പറയാതെവയ്യ.

കൂടുതലറിയാൻ:

1. http://www.randomhistory.com/1-50/036heels.html
2. The Naked Woman: A study of the female body - Desmond Morris, Random House, 2005
3. The Naked Ape - Desmond Morris
4. The higher the heel, the higher the forefoot pressure, Caroline et.al, The Foot, Volume 15, Issue 1, March 2006
5. The influence of high heel on lower extremity kinematics and leg muscle activity during gait in young and middle aged women, Anna Mika et.al, Gait and Posture, Volume 35, Issue 4, April 2012