2014 ഏപ്രിൽ 8, ചൊവ്വാഴ്ച

മരക്കാവക്കാർ

എന്റെ ഓർമ്മയിൽ പണ്ട് തുലാമാസത്തിൽ തറവാട്ടിൽ കാവക്കാർക്ക് കഞ്ഞി കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവനും ക്ഷേത്രത്തിന്റെ, ദേവിയുടെയോ ദേവന്റെയോ സ്വത്തായിരുന്ന കാലത്ത്, ആ ക്ഷേത്രത്തിലെ കാവക്കാർ (കാവൽക്കാർ എന്നതിന്റെ വായ്മൊഴിരൂപം) ഗ്രാമത്തിന്റെയും കാവക്കാരായിരുന്നു.  രയരമംഗലം ക്ഷേത്രത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ട് ഞങ്ങടെ തറവാട്ടിലും രയരമംഗലത്തെ കാവക്കാർക്ക് വർഷത്തിലൊരിക്കൽ കഞ്ഞി വിളമ്പിയിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ തറവാടുകളൊക്കെ ഭാഗം വച്ച് അണുകുടുമ്പങ്ങളായി ഗ്രാമീണർ പരിണമിച്ചപ്പോൾ ആ ചടങ്ങും ക്രമേണ ഇല്ലാണ്ടായി. ഗ്രാമത്തിന്റെ കാവക്കാരെക്കുറിച്ചല്ല ഇക്കുറി... മരങ്ങളുടെ, ഭൂമിയുടെ തന്നെ കാവക്കാരെക്കുറിച്ചാണ്.

മരക്കാവക്കാർ


ജോധ്പൂരിലെ മഹാരാജാവ് അഭയ് സിങ്ങിന് കൊട്ടാരം പണിയണം. ഭടന്മാരെ വിളിച്ച് കല്പിച്ചു മരം സംഘടിപ്പിക്കാൻ. ഭടന്മാർ വച്ചുപിടിച്ചു.. ഖേജർലിയിലേക്ക്...

ഖേജർലി, രാജസ്ഥാൻ മരുഭൂമിയിൽ പച്ചപ്പുള്ള, വഹ്നി മരങ്ങളാൽ നിഭിഡമായ ഖേജർലി. ഗുരു ജംഭേശ്വരൻ ഉപദേശിച്ച ഇരുപത്തിയൊൻപത് തത്വങ്ങൾ നെഞ്ചിലേറ്റി ജീവിക്കുന്ന ബിഷ്നോയികളുടെ ഖേജർലി... 

പക്ഷി മൃഗാദികളെ കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കും ബിഷ്നോയികൾ. ഒരു മാൻ കുഞ്ഞിനു വിശന്നാൽ തന്റെ കുഞ്ഞിന്റൊപ്പം മുലയൂട്ടും ബിഷ്നോയികൾ. പ്രകൃതിയെ ഊട്ടാൻ മുലചുരക്കുന്ന ബിഷ്നോയി അമ്മമാരുടെ ഖേജർലി... മരങ്ങളെ ജീവനെക്കാൾ വിലകല്പിക്കുന്നു ബിഷ്നോയികൾ. കള്ളം പറയാത്ത, സഭ്യമല്ലാത്തൊരു വാക്കു പോലും നാവിൽ നിന്നുതിരാത്ത ബിഷ്നോയികളുടെ ഖേജർലിയിലേക്കാണ് അഭയ് സിങ്ങിന്റെ ഭടന്മാർ വച്ചുപിടിച്ചത്.
മരം മുറിക്കുന്നത് തന്റെ മതവിശ്വാസത്തിനെതിരായതുകൊണ്ട് പട്ടാളക്കാരെ തടുക്കാൻ അമൃത ദേവി ഇറങ്ങിപ്പുറപ്പെട്ടു. അധികാരത്തിന്റെ മത്തുപിടിച്ച ഭടന്മാർക്ക് പരമപുച്ഛമായിരുന്നു ആ ചെറുത്തുനില്പ്. മരം മുറിക്കാനനുവദിച്ചില്ലെങ്കിൽ തല മണ്ണിലുരുളുമെന്നവർ ഭീഷണിപ്പെടുത്തി. തലപോയാലും മരത്തെ സംരക്ഷിക്കുമെന്ന്  അമൃത ദേവി. താമസിയാതെ ഭടന്മാരുടെ വാളിന്റെ മൂർച്ചയറിഞ്ഞു അവലുടെ തല. പിടയുന്ന അമ്മയുടെ ശരീരത്തെക്കണ്ടപ്പോഴുണ്ടായ നടുക്കത്തെക്കാൾ അമ്മ നിലകൊണ്ട ആശയത്തെ അവരുടെ മക്കളായ അസുവും രത്നിയും ഭഗുവും പുൽകി. അങ്ങനെ അവരുടെ ശിരസ്സുകളും ദേഹത്തോട് വിടപറഞ്ഞു. നിമിഷനേരം കൊണ്ടാണ്  ആണെന്നും പെണ്ണെന്നും കുട്ടികളെന്നുമില്ലാതെ ബിഷ്നോയികളുടെ തല മണ്ണിലുരുണ്ടത്. അവസാനം എണ്ണമെടുത്തപ്പോൾ 363 തികഞ്ഞിരുന്നു. അഹിംസയുടെ അപ്പോസ്തലനായ ഗാന്ധിജി അഹിംസയെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ മുമ്പ് അഹിംസ പ്രാവർത്തികമാക്കി അമൃത ദേവിയും സംഘവും. അന്ന് അവരുടെ ചെറുത്തുനില്പിനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു അഭയ് സിങ്ങിനും കൂട്ടാളികൾക്കും. അമൃത ദേവിയെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് സർക്കാരുകൾ ആദരിച്ചത് അവരുടെ പേരിൽ വന്യമൃഗ സംരക്ഷണത്തിന് ഒരു അവാർഡ് ഏർപ്പെടുത്തിക്കൊണ്ടാണ്.

വിക്ടോറിയൻ യുഗത്തിൽ ഭൂമുഖത്ത് ജീവിച്ച സർവ്വഭുക്കായ, ഭൂമിയെ തിന്നാൻ മാത്രം വിശന്ന ഒരു ജനതയാണ് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നത്. ആഫ്രിക്കൻ മഹാഗണികൊണ്ടൂണ്ടാക്കിയ തീന്മേശകളിൽ ബർമയിലെ തേക്ക് കൊണ്ടുള്ള കസേരകളിലിരുന്ന്, ഇറ്റലിയിലെയും ഫ്രാൻസിലെയും വീഞ്ഞിൽ ചാലിച്ചെടുത്ത ആസ്ട്രേലിയൻ ബീഫ് കഴിച്ചാണ് സായിപ്പ് ദിനങ്ങൾ മുന്നോട്ട് തള്ളിനീക്കിയത്. മദാമ്മമാർ ഇന്ത്യൻ വർണ്ണങ്ങളിൽ മുക്കിയെടുത്ത ഈജിപ്തിലെ പരുത്തിവസ്ത്രങ്ങളണിഞ്ഞ്, കാനഡയിലെ കമ്പിളികൊണ്ടുണ്ടാക്കിയ കോട്ടിൽ ശരീരം പുതച്ച്, ദക്ഷിണാഫ്രിക്കയിലെ വൈരക്കല്ലുകളാൽ അലംകൃതമായ പെറുവിലെ ഖനികളിൽ കുഴിച്ചെടുത്ത സ്വർണ്ണാഭരണങ്ങളണിഞ്ഞു. സാമ്രാജ്യത്വത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ ലോകം മുഴുവൻ സാമ്രാജ്യങ്ങളുണ്ടാക്കി, അവിടെയുള്ള വിഭവങ്ങൾ അവന്റെ നാട്ടിലെത്തിക്കാൻ സാങ്കേതികവിദ്യകളും അവൻ രൂപപ്പെടുത്തി.

സായിപ്പ് ഭാരതത്തിന്റെ മണ്ണീൽ കച്ചവടത്തിന്റെപേരിൽ കാലുകുത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കിയപ്പോൾ ആദ്യം കണ്ണുവച്ചത് നമ്മുടെ കാടുകളിലാണ്. 1807-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ "കാടുസംരക്ഷകൻ" (Conservator of Forests) വാട്ട്സൻ സായിപ്പ് സ്ഥാനാരോഹണം കഴിഞ്ഞ് ആദ്യം ചെയ്തത് മലബാറിലെയും തിരുവിതാംകൂറിലെയും തടിമരങ്ങളെ തങ്ങളുടെ കുത്തകസ്വത്തായി പ്രഖ്യാപിക്കുകയെന്നതാണ്. സായിപ്പിന്റെ പട്ടാളത്തിനും, കപ്പൽനിർമ്മാണത്തിനും, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അവന്റെ കോപ്പുകളെ കൊണ്ടുപോകാൻ റെയിൽപ്പാളങ്ങൾ നിർമ്മിക്കാനുമൊക്കെ നമ്മുടെ പശ്ചിമഘട്ടത്തെ നിയന്ത്രണമേതുമില്ലാതെ അവൻ ചൂഷണം ചെയ്തു. കാടിന്റെ ചൂഷണത്തോടുള്ള തദ്ദേശവാസികളുടെ എതിർപ്പ് വർദ്ധിച്ചപ്പോൾ 1865-ൽ ഇന്ത്യൻ വനസംരക്ഷണനിയമം (Indian forest act) കൊണ്ടുവന്നു. ചൂഷകരുടെ വക്രബുദ്ധിയിൽ പക്ഷെ മരത്തെ തടിയായി മാത്രമാണ് കാണാൻ കഴിഞ്ഞത്. മരമെന്നത് ഒരു ആവാസവ്യവസ്ഥയാണെന്ന്, കാടിന്റെ ഒരു അവിഭാജ്യമായ കണ്ണിയാണെന്ന്, വന്യമൃഗങ്ങളുടെ കൊച്ചുലോകമാണെന്ന്, സർവോപരി ഒരു ജീവിതമാണെന്ന് കാണാനുള്ള കാഴ്ച അവർക്കില്ലാതെപോയി. മരത്തെ തടിയായിമാത്രം കാണുന്ന സായിപ്പിന്റെ പ്രേതത്തിന്റെ സാന്നിദ്ധ്യം ആധുനിക വനസംരക്ഷണ ബില്ലിലും കാണാം. കാലം മാറിയെങ്കിലും നിറം മാറിയെങ്കിലും ഭരിക്കുന്നവരുടെ മനോഭാവം മാറിയിട്ടില്ല... അവരിന്നും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ട് വനസംരക്ഷണ നിയമങ്ങൾ കൊണ്ട് വനം സംരക്ഷിക്കപ്പെടില്ല, വനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ സംരക്ഷണം സാദ്ധ്യമാവൂ.

ഗാന്ധിയുടെ ശിഷ്യയായിരുന്ന മീരാബെഹൻ (മീരച്ചേച്ചിയെന്ന് ബഹുമാനത്തോടെ മലയാളീകരിക്കട്ടെ) ഹിമാലയൻ താഴ്വാരത്തിലേക്ക്, അവിടുത്തെ ആദിവാസികളുടെ സങ്കേതത്തിലേക്ക് പശുലോകമെന്ന സ്ഥാപനം തുടങ്ങാനായി പോയപ്പോഴാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ കഥ തുടങ്ങുന്നത്. മീരച്ചേച്ചിയെത്തിപ്പെട്ടത് ഘർവാളിലാണ്. വർഷം പെയ്യിക്കാൻ മേഘങ്ങൾ ആകാശത്തുരുണ്ടുകൂടുമ്പോൾ ഘർവാളിലെ ജനങ്ങളുടെ മനസ്സിൽ തീയാണ്, ഭീതിയാണ്. ഓരോ മലവെള്ളപ്പാച്ചലിലും കടപുഴകിയൊഴുകുന്ന മരങ്ങളുടെയും ഒഴുകിപ്പോകുന്ന പശുക്കളുടെയും മനുഷ്യരുടെയും ചിത്രം മീരച്ചേച്ചിയെ തെല്ലൊന്നുമല്ല അലട്ടിയത്. പ്രാധമികമായ പഠനത്തിന്റെ വെളിച്ചത്തിൽ മീരച്ചേച്ചി മനസ്സിലാക്കിയത് വനസംരക്ഷണത്തിന്റെ ഭാഗമായി ഓക്ക് മരങ്ങൾക്ക് പകരം പൈൻ മരങ്ങൾ ധാരാളമായി നട്ടുപിടിപ്പിച്ചപ്പോൾ മണ്ണൊലിപ്പ് തടയാനുള്ള ഉപാധികൂടിയാണ് നഷ്ടപ്പെട്ടതെന്നാണ്. വനവത്കരണമെന്നത് മരം നടലല്ല, മറിച്ച് അനുയോജ്യമായ മരം നടലാണെന്ന് അവർക്ക് തിരിച്ചറിവുണ്ടായി. അവിടെ തുടങ്ങിയ പരിസ്ഥിതിപ്രവർത്തനം അവരെക്കൊണ്ടെത്തിച്ചത് ചിപ്കോ പ്രസ്ഥാനത്തിലാണ്. മീരച്ചേച്ചിയുടെ പാരിസ്ഥിതിക കാഴ്ചപ്പാടിൽ ആകൃഷ്ടനായ ഗാന്ധിയനായ സുന്ദർലാൽ ബഹുഗുണ അവരുടെ തട്ടകത്തിലേക്ക് ചേക്കേറി.

സുന്ദർലാൽ ബഹുഗുണ എന്ന ചെറുപ്പക്കാരൻ ബിമലയോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച് ഗിരിജനങ്ങളുടെ ഉന്നമനത്തിന് അവരുടെകൂടെ ജീവിച്ച് പ്രവർത്തിക്കണമെന്ന്. സുന്ദർലാലിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

സരളച്ചേച്ചി ഹിമാലയൻ താഴ്വരകളിലേക്കെത്തിയത് സ്ത്രീമുന്നേറ്റത്തിന്റെ സന്ദേശവുമായാണ്. സ്ത്രീ പുരുഷന്റെ അടിമയാകേണ്ടവളല്ലെന്നും, തനതായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നുമുള്ള ആശയങ്ങൾ അവർ ആദിവാസി സ്ത്രീകളുടെയിടയിൽ പ്രചരിപ്പിക്കാനും അവരുടെ വിദ്യാഭ്യാസപരമായ മൂന്നേറ്റത്തിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാനുമാണ് കൗശാനിയിൽ ആശ്രമം തുടങ്ങിയത്. അവരുടെ ആശയങ്ങളിൽ ആകൃഷ്ടയായ ബിമല അവരുടെ സന്തതസഹചാരിയായി.

ആദ്യം മരങ്ങൾ മുറിച്ചുവിറ്റ് കള്ളുകുടിച്ചിരുന്ന ആണുങ്ങൾക്കെതിരെയുള്ള ഒരു മദ്യവർജ്ജനസമരമായിരുന്നു സരളച്ചേച്ചി നയിച്ചിരുന്നതെങ്കിലും മീരച്ചേച്ചിയുമായുള്ള സംസർഗ്ഗത്തിന്റെ ഭാഗമായി മരംമുറിക്കാൻ വന്ന കോണ്ട്രക്ടർമാർക്കെതിരെയും ഈ സമരം വ്യാപിച്ചു. 

ബിഷ്നോയികളുടെ മാതൃകയിൽ ആകൃഷ്ടനായി ഘനശ്യാം രടോറി (Ghanashyam Ratori) ആയിടെയാണ് ചിപ്കോപ്രസ്ഥാനത്തിന്റെ പ്രചോദനമായ കവിത രചിക്കുന്നത്.

"അവർ മരംവെട്ടാൻ
കോടാലിയുമായി വന്നാൽ
മരത്തെകെട്ടിപ്പിടിച്ച് സംരക്ഷിക്കൂ
നമ്മുടെ സ്വത്തിനെ,
നമ്മുടെ മരങ്ങളെ,
കവർന്നിടാതെ കാക്കൂ"


ഈ കവിതയും മീരച്ചേച്ചിയുടെയും സരളച്ചേച്ചിയുടെയും സുന്ദർലാൽ ബഹുഗുണയുടെയും നേതൃത്വപാടവവും ഒത്തുചേർന്നപ്പോൾ മുളച്ചതാണ് ചിപ്കോ പ്രസ്ഥാനം. സ്ത്രീകളിലൂടെയാണ് ഈ പ്രസ്ഥാനം കാട്ടുതീപോലെ പടർന്നത്. ഒടുവിൽ 1980-ൽ ഇന്ദിരാഗാന്ധി ഹിമാലയൻ താഴ്വരകളിൽ മരം മുറിക്കുന്നത് നിരോധിച്ചപ്പോൾ ആ സമരവും സായൂജ്യമടഞ്ഞു.

കാട് തൊട്ടുകൂടാൻ പാടില്ലാത്ത പരിശുദ്ധമായ ഒരു വസ്തുവാണെന്നുള്ള അഭിപ്രായമെനിക്കില്ല. കാടിന്റെ നാശമില്ലാതെ അതിന്റെ ധനാത്മകമായ വിനിയോഗം തീർച്ചയായും ആവാം.

തെലുങ്ക് കവിയായ ചേരബണ്ഡരാജു പറഞ്ഞുവച്ചതുപോലെ
" അവയിൽ ജീവന്റെ തുടിപ്പുണ്ടെങ്കിലും,
ഞാൻ മരം മുറിക്കുന്നത് നിർത്തില്ല.
ചെടിയുടെമേലിരിക്കുമ്പോഴാണ് ഇലകൾക്ക് സൗന്ദര്യമെങ്കിലും,
ഞാനവ മുറിക്കാതിരിക്കില്ല.
മരത്തിന്റെ കൈകളാണെങ്കിലും,
കൊമ്പ് കൊത്താതിരിക്കാനെനിക്കാവില്ല.
കാരണം
എനിക്കൊരു കുടിലു വേണം"

നാളത്തേക്ക് ഒന്നും ബാക്കിവയ്ക്കാതെയുള്ള ആർത്തിപ്പണ്ടാരമായി അധപതിക്കുന്ന ക്വാറിമുതലാളിമാരും സഭയുടെ കടിഞ്ഞാൺ സൂക്ഷിപ്പുകാരും ആട്ടിൻ തോലിട്ട ചെന്നായകളാണെന്ന് തിരിച്ചറിയാൻ നാം വൈകിക്കൂട. കാടുകത്തിക്കാൻ ച്ഛിദ്രശക്തികൾ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സംരക്ഷണത്തിന്റെ ഗീതം പാടാൻ, മരത്തിന്റെ കാവക്കാരായി നാം മുന്നിലുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വയനാട്ടിലെ കാടുകത്തിയെരിഞ്ഞപ്പോൾ "തീയിടലിന് മാപ്പില്ല" എന്ന് അലറിവിളിക്കാൻ നമുക്കൊരു സുഗതകുമാരിടീച്ചർ മാത്രം പോര, ഒരു പാറപ്രദേശമായ ചീമേനിയിൽ പച്ചപ്പുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന അനിൽ മാഷുടെ ഒറ്റയാൻപോര് മാത്രം പോര, ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്ത് ഒരു ജനമുന്നേറ്റം തന്നെ നാം നടത്തേണ്ടതുണ്ട്. അമൃത ദേവിയെപ്പോലെ, മീരച്ചേച്ചിയെപ്പോലെ, സുന്ദർലാൽ ബഹുഗുണയെയും ബിമലച്ചേച്ചിയെയും പോലെ ധാരാളം പേർ ഇനിയുമുണ്ടാകും എന്ന പ്രത്യാശയോടെ....


കൂടുതലറിയാൻ:

1. http://www.jatland.com/home/Amrita_Devi
2. http://www.nativeplanet.org/indigenous/cultures/india/bishnoi/bishnoi.shtml
3. Staying Alive, Women Ecology and Survival in India, Vandana Shiva, Kali for Women, 1988
4. Ecology and Equity - Use and abuse of nature in contemporary India, Madhav Gadgil and Ramachandra Guha, Penguin, 1995
5. Ecofeminism and Globalisation, Heather Eaton & Lois Ann Lorentzen, Rowman and Littlefield Publishers, 2003
6. https://www.facebook.com/anilkumar.chembrakanam/media_set?set=a.458176884311327.1073741875.100003570579407&type=1

2014 മാർച്ച് 8, ശനിയാഴ്‌ച

സിൻഡ്രെല്ല - ഒരു സ്ത്രീപക്ഷ, ശാസ്ത്രപക്ഷ വായന

നിങ്ങളോർക്കുന്നുവോ അവളെ?

രണ്ടാനമ്മയുടെയും രണ്ടു പെണ്മക്കളുടെയും പീഡനത്തിനിരയായവളെ; മകളുടെ സ്ഥാനമുണ്ടായിരുന്നെങ്കിലും കർമ്മപഥത്തിൽ വേലക്കാരിയായി കണക്കാക്കപ്പെട്ടവളെ; രാജകൊട്ടാരത്തിലെ വിരുന്നിൽ പങ്കെടുക്കാൻ സ്വപ്നം കണ്ടവളെ; കാരുണ്യവതിയായ ഒരു മാലാഖയുടെ മായികവലയത്തിൽ രാജകുമാരിയെപ്പോലായ, വിരുന്നിൽ രാജകുമാരന്റെ കൂടെ നൃത്തം ചെയ്യവെ അവന്റെ ഹൃദയം കവർന്ന മാസ്മരിക സുന്ദരിയെ; മാന്ത്രികപ്രഭയുടെ വലയം മായും മുമ്പോടി രക്ഷപ്പെടവെ ഒരു ചെരിപ്പ് കാലിൽനിന്നൂർന്ന് പോയവളെ; ഒടുവിൽ രാജ്യത്തെയൊരു പെണ്ണിനും പാകമാകാത്തത്ര ചെറിയ ചെരിപ്പ് തന്റെ പാദങ്ങളെ മാത്രം കൃത്യമായി പുൽകിയപ്പോൾ രാജകുമാരിയായി അവരോധിക്കപ്പെട്ടവളെ;

നിങ്ങളോർക്കുന്നില്ലേ സിൻഡ്രെല്ലയെ?
സിൻഡ്രെല്ലയുടെ കഥയിലെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ആ കൊച്ചു ചെരിപ്പാണ് ഇന്ന് നമ്മുടെ വിഷയം. അമേരിക്കൻ ജാസ് പിയാനിസ്റ്റായ ഫാറ്റ്സ് വാല്ലർ (Fats Waller) ചിട്ടപ്പെടുത്തിയ ഒരു ഗാനത്തെ ഒന്നെത്തിനോക്കി സിൻഡ്രെല്ലയിലേക്ക് തിരിച്ച് വരാം.

"ഈ തീന്മേശയിൽ നാലുപേരിരിക്കുന്നു
ഞാനും, നീയും, നിന്റെ രണ്ടു പാദങ്ങളും
പാദങ്ങൾക്കു മുകളിൽ
നീ സുന്ദരിയാണെങ്കിലും
നിന്റെ വലിയ പാദങ്ങൾ
ഫോസിലുകളെ ഓർമ്മപ്പെടുത്തുന്നു."

വളരെ പഴയ സിൻഡ്രെല്ലയുടെ കഥയുമായി താരതമ്യേന പുതിയ ഫാറ്റ്സ് വാല്ലറെ ചേർത്തു വായിച്ചാൽ ചെറിയ പാദങ്ങളുടെ സൗന്ദര്യസങ്കല്പം വളരെ പണ്ടുമുതൽക്കുതന്നെ സമൂഹത്തിൽ വേരൂന്നിയതായി കാണാം.

സിൻഡ്രെല്ലയുടെ ചെരിപ്പ് നമുക്ക് തരുന്ന സൂചകങ്ങൾ രണ്ടാണ്.
ഒന്ന് - പൊതുവെ യുവതികൾക്ക് പാകമാകാത്ത ചെറിയ ചെരിപ്പാണ് സൗന്ദര്യത്തിന്റെ ലക്ഷണം ( മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചെറിയ പാദങ്ങളുള്ളവളാണ് സുന്ദരി ).
രണ്ട് - വളരുന്തോറും ശരീരഭാരം കൂടുന്നതിനനുസരിച്ച് വളരാത്ത പാദങ്ങളുള്ളവൾ - ഇപ്പോഴും പിച്ചവച്ചു നടക്കുന്നവൾ ആണ് സുന്ദരി. ( പിച്ചവച്ചു നടക്കുന്ന സുന്ദരി നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലാണെങ്കിലും പ്രായം വച്ച് വ്യാഖ്യാനിച്ചാൽ നേരെ ചൊവ്വെ നടക്കാൻ മേലാത്ത അബലയാണെന്ന ഓർമ്മപ്പെടുത്തലാണ് കുറച്ചുകൂടി ഉചിതം. ) മറ്റൊരർത്ഥത്തിൽ അബലയായവളാണ് സുന്ദരി.

പുരുഷന്റെ പാദങ്ങളെയപേക്ഷിച്ച് സ്ത്രീയുടെ പാദങ്ങൾക്കുള്ള വലിപ്പക്കുറവ് (പുരുഷന്റെ പാദങ്ങൾക്ക് ശരാശരി 10.5 ഇഞ്ച്‌ നീളമുണ്ടെങ്കിൽ സ്ത്രീയുടെതിന് 9.5 ഇഞ്ച് മാത്രമാണ്. കൂടാതെ സ്ത്രീയുടെ മടമ്പ് പുരുഷന്റേതിനെയപേക്ഷിച്ച് കൂർത്തതാണ് ) പരിണാമത്തിന്റെ കാഴ്ചപ്പാടിൽ വിലയിരുത്തുന്നത് രസാവഹമാണ്. കയ്യിൽ തൂങ്ങി, മരക്കൊമ്പത്തൂഞ്ഞാലാടി, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ച നമ്മുടെ പൂർവികൻ നിലത്തിറങ്ങിയപ്പോൾനിലനില്പിനുവേണ്ടി നായാടാനാരംഭിച്ചു. പ്രസവം, കുഞ്ഞിന്റെ നീണ്ട ശൈശവകാലം എന്നിവയൊക്കെ സ്ത്രീയെ നായാട്ടിൽനിന്നകറ്റിയപ്പോൾ നായാട്ടിന്റെ രംഗവേദികൾ പുരുഷന്റെതു മാത്രമായി. ഇരയുടെ പുറകെ ഓടാൻ വലിയ പാദങ്ങൾ അത്യന്താപേക്ഷിതമായതുകൊണ്ട് പുരുഷൻ വലിയ പാദങ്ങളിലേക്കും സ്ത്രീ താരതമ്യേന ചെറിയ പാദങ്ങളിലേക്കും പരിണമിച്ചു. ശാരീരികമായ ഈ വ്യത്യാസം കാലാകാലങ്ങളിൽ പ്രത്ര്യക്ഷമായി പ്രാധാന്യത്തോടെ പ്രകടിപ്പിക്കാൻ ഫാഷൻ രംഗത്തെ പ്രമാണികൾ മുന്നിലുണ്ടായിരുന്നു.

പ്രാചീന ജപ്പാനിലാണ് ഈ ട്രെന്റ് പൈശാചികമായി രൂപാന്തരപ്പെട്ടത്. ചുറ്റുമുള്ള പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കേണ്ട, ഓടിക്കളിക്കേണ്ട ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ പാദങ്ങളെ തുണികൊണ്ട് മുറുക്കിക്കെട്ടി, ഇളം എല്ലുകളെ ചതച്ച് ശരീരം വളരുന്നതോടൊപ്പം പാദങ്ങളെ വളരാനനുവദിക്കാതെ പീഡിപ്പിക്കുന്ന തന്ത്രമാണ് പുരുഷമേധാവിത്വത്തിന്റെ അപ്പോസ്തലന്മാർ ജപ്പാനിൽ പ്രാവർത്തികമാക്കിയത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല, തറവാടിത്തത്തിന്റെ ലക്ഷണം കൂടിയാണെന്ന വാദവുമായി സ്ത്രീകളും ഫുട്ട് ബൈന്റിംഗ് (Foot Binding) എന്ന ഈ ഏർപ്പാടിന് പിന്തുണ നൽകിപ്പോന്നു.
 

യൂറോപ്പ്യൻ രാജ്യങ്ങളിൽ ചെറിയ പാദങ്ങളോടുള്ള ആഭിമുഖ്യം ഹൈഹീൽ എന്ന സമ്പ്രദായത്തിലൂടാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്പിലേക്ക് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രതിനിധികളെ 1599-ൽ പേർഷ്യ (ഇന്നത്തെ ഇറാൻ) അയക്കുമ്പോഴാണ് ഹൈ ഹീലിന്റെ കഥ ആരംഭിക്കുന്നത്. യുദ്ധതന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലുള്ള  പേർഷ്യക്കാരുടെ ബുദ്ധിവൈഭവവും അവരുടെ ശാരീരികമികവും യൂറോപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പേർഷ്യയെന്ന വാക്ക് പോലും രോമാഞ്ചത്തോടെ മാത്രമേ യൂറോപ്പ് ഉച്ചരിച്ചിരുന്നുള്ളൂ. അന്ന് പേർഷ്യൻ പടയാളികൾ ധരിച്ചിരുന്ന ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പ് (യുദ്ധസമയത്ത് കുതിരപ്പുറത്തുനിന്ന് വീണുപോകാതിരിക്കാൻ സഹായിച്ചിരുന്നു ഇത്തരം ചെരിപ്പുകൾ. അതുകൊണ്ട് പൗരുഷത്തിന്റെ പ്രകടലക്ഷണമായി അവരിതിനെ കണ്ടു.) വളരെ വേഗം തന്നെ യൂറോപ്പിന്റെ ഫാഷൻ തരംഗമായി മാറി. സമ്പന്നൻ ചെയ്യുന്നതെല്ലാം തറവാടിത്തത്തിന്റെയും അന്തസ്സിന്റെയും അടയാളങ്ങളായി കണക്കാക്കുന്ന സാധാരണക്കാരുടെയിടയിലും ക്രമേണ ഈ ഫാഷൻ പ്രചരിപ്പിക്കപ്പെട്ടു.

സമ്പന്നന്റെ ഫാഷൻ സാധാരണക്കാരൻ അനുകരിച്ചപ്പോൾ സമ്പന്നൻ മറ്റു വഴികൾ തേടുന്നതിന്റെ ഭാഗമായി ഹീലിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. പക്ഷെ വലിപ്പം കൂട്ടുന്നതിനനുസരിച്ച് അവന്റെ അസ്വസ്തതകളും വർദ്ധിച്ചതിനാൽ ചെരിപ്പിന് ചെഞ്ചായം പൂശുന്നതിലൂടെ അവൻ സമൂഹത്തിലെ ഉന്നതി നിലനിർത്തി (ചുവന്ന ചായത്തിന് അന്ന് വിലക്കൂടുതലായിരുന്നു). 1670-ൽ ലൂയി പതിനാലാമൻ രാജസദസ്സിലുള്ളവർ മാത്രമേ ചുവന്ന ഹീൽ ചെരിപ്പുകൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം പോലും അവതരിപ്പിക്കുന്നിടത്തേക്ക് സമ്പന്നന്റെ അല്പത്തരം വളരുകയുണ്ടായി. പുരുഷമേധാവിത്വത്തിന്റെ പിടിയിൽ നിന്നു മോചിതമാകാനായി സ്ത്രീ കിണഞ്ഞു പരിശ്രമിച്ചിരുന്ന 1600-കളിൽ ഹൈ ഹീൽ ചെരിപ്പുകൾ സ്ത്രീകളും ധരിച്ചുതുടങ്ങി. മുടി വെട്ടി, പുക വലിച്ച്, തൊപ്പി ധരിച്ച് ആണിനെപ്പോലാവാൻ ശ്രമിച്ച പെണ്ണിന്റെ ആണത്തത്തിലേക്കുള്ള ഒരു പകർന്നാട്ടത്തിന്റെ ഭാഗമായിരുന്നു ഈ ചെരിപ്പുമാറ്റം. പുരുഷന് വീതികൂടിയ ഹീലും സ്ത്രീക്ക് വീതികുറഞ്ഞ ഹീലും എന്ന നയത്തിലൂടെയാണ്  പുരുഷമേധാവിത്തത്തിന്റെ അപ്പോസ്തലന്മാർ ഇത്തരം പ്രവണതകളെ നേരിട്ടത്.

ക്രമേണ പുരുഷന്റെ ഫാഷൻ സങ്കല്പത്തിൽനിന്ന് ഹൈഹീലുകൾ പ്രാവർത്തികമല്ലെന്ന കാരണത്താൽ അപ്രത്യക്ഷമായി. എങ്കിലും സ്ത്രീ അതു പാടെ ഉപേക്ഷിക്കാൻ തയ്യാറായില്ല. 1791-ൽ ഫ്രെഞ്ച് വിപ്ലവത്തിന്റെ ഭാഗമായി സ്ത്രീ-പുരുഷ സമത്വത്തിന്റെ ഭാസുരലോകം സ്വപ്നം കണ്ട നെപ്പോളിയൻ ഹൈഹീലുകൾ നിരോധിച്ചതോടു കൂടി സ്ത്രീയും ഹീൽ ചെരിപ്പുകൾ ഉപേക്ഷിച്ചു.

ചരിത്രപരമായ ഈ സംഘർഷങ്ങളിലെല്ലാം ഉള്ള പാറ്റേൺ ശ്രദ്ധേയമാണ്. പൗരുഷമുള്ള പുരുഷനെ സമ്പന്നനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. സമ്പന്നനായ പുരുഷനെ സാധാരണക്കാരനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. പുരുഷനെ അനുകരിക്കാൻ സമ്പന്നയായ സ്ത്രീ (The so called society lady) ശ്രമിക്കുന്നു. സമ്പന്നയായ സ്ത്രീയെ അനുകരിക്കാൻ സാധാരണക്കാരിയായ സ്ത്രീ ശ്രമിക്കുന്നു... എല്ലാം അനുകരണങ്ങൾ തന്നെ... തനതു നിലയിൽ വ്യക്തിത്വത്തിന്റെ ഉന്നമനത്തിലൂടൊന്നും സമത്വത്തിലേക്കുള്ള പാത തെളിക്കപ്പെടുന്നില്ല.

ഫോട്ടോഗ്രാഫിയുടെ വ്യാപനമാണ് ഈ ഫാഷൻ വീണ്ടും സമൂഹത്തിൽ വേരോടാൻ സഹായിച്ച ഘടകം. ഹൈഹീലിന്റെ പുത്തൻ അവതാരം പക്ഷെ സ്ത്രീസമത്വത്തിന്റെ ചുവടുപിടിച്ചായിരുന്നില്ല. ലൈംഗികതൊഴിലാളികളാണ് ആധുനിക കാലത്ത് ആദ്യമായി ഹൈ ഹീൽ ധരിച്ചിരുന്നത്. സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്ന് കണക്കാക്കുന്ന പോർണോഗ്രാഫി വ്യവസായത്തിന്റെ വ്യാപനം സ്ത്രീപുരുഷ സമത്വത്തിലേക്കല്ല വിരൽ ചൂണ്ടിയത്, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടി കച്ചവടം പൊടിപൊടിപ്പിക്കാനാണ് ശ്രമിച്ചത്. ക്രമേണ പുരുഷനിഷ്ടപ്പെടുന്ന ഒരു ഫാഷനായി അത് രൂപാന്തരപ്പെട്ടു. സെക്സ് അപ്പീൽ ഈ ചെരിപ്പിട്ടാൽ കൂടുന്നു എന്നതാണ് പുരുഷനെ ആകർഷിച്ച വസ്തുത. ഇതു ധരിക്കുമ്പോൾ നേരെ ചൊവ്വെ നടക്കാൻ പറ്റാത്തതുകൊണ്ട് നിതംബത്തിന് സ്വാഭാവികമായുള്ള ചലനങ്ങൾ കുറച്ചുകൂടി പ്രകടമാവുകയും തദ്വാരാ സ്ത്രൈണതയുടെ ഭാവങ്ങൾ ശരീരത്തിൽ മുറ്റി നിൽക്കുകയും ചെയ്യും എന്നാണ് ഫാഷൻ രംഗത്തെ വമ്പന്മാരുടെ കണ്ടെത്തൽ. ഹൈഹീലുകൾ ധരിക്കുമ്പോൾ പാദങ്ങൾ യഥാർത്ഥ വലിപ്പത്തെക്കാൾ ചെറുതായി തോന്നുകയും ചെയ്യും (കാലിന്റെ നീളം കൂടിയതായി തോന്നിക്കും. അതിന് സഹായിക്കുന്നത് മിനി സ്കർട്ട് എന്ന ഏർപ്പാടും. തണുപ്പുള്ള രാജ്യത്ത് പുരുഷൻ ശരീരത്തെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീ മാത്രം മിനി സ്കർട്ടിടുന്നതിന്റെ രഹസ്യം ഇതാണ്). അങ്ങനെ ചെറുപ്പത്തിൽതന്നെ വായിച്ച് പുളകം കൊണ്ട സിൻഡ്രെല്ലയെ പുനരുജ്ജീവിപ്പികുകയുമാവാം എന്നതും ഇവരുടെ അജണ്ടയാണ്. വിദേശ നീലച്ചിത്രങ്ങളുടെയൊക്കെ ചൂടൻ രംഗങ്ങളിൽ എല്ലാ വസ്ത്രവും സ്ത്രീ ഉപേക്ഷിക്കുമ്പോഴും അവലുടെ ഹൈഹീൽ ചെരിപ്പ് മാത്രം ഊരാൻ കൂട്ടാക്കാത്തത് ഈ അജണ്ടയുടെ ഭാഗമാണെന്നുവേണം കരുതാൻ. അതേസമയം പുരുഷൻ ഷൂ ഊരിയിടുന്നതിൽ വൈമുഖ്യം കാണിക്കാറുമില്ല.

ശാസ്ത്രീയമായി ഹൈ ഹീലിനെ വിലയിരുത്തുമ്പോൾ...
ലിയൊണാർഡോ ഡാ വിഞ്ചിയാൽ "An Engineering Marvel" എന്നു വിശേഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ പാദങ്ങൾ. മൂന്ന് ധർമ്മങ്ങൾ നിർവഹിക്കാനുണ്ടവയ്ക്ക്.
1. നടത്തം (Locomotion) - നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് മടമ്പ് ഒരു തിരശ്ചീനമായ ബലം കൊടുക്കുന്നു.
2. ഷോക്ക് അബ്സോർബർ - നിലത്ത് ചവിട്ടുമ്പോൾ ചവിട്ടുന്നതിന്റെ ആഘാതത്തിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ രക്ഷിക്കുന്നു.
3. ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ഉപാധി.
ഈ മൂന്നു ധർമ്മങ്ങൾക്കും സ്വാഭാവികമായി ഹൈഹീലുകൾ തടയിടുന്നു എന്ന് കാണാം.

ഹൈഹീൽ ധരിക്കുമ്പോൾ ശരീരഭാരം താങ്ങാൻ രൂപകല്പനചെയ്യപ്പെട്ട ഉപ്പൂറ്റിക്ക് പകരം മുന്നോട്ട് ചലിക്കാൻ സഹായിക്കുന്ന മുൻപാദങ്ങൾ ഭാരം താങ്ങേണ്ടിവരുന്നു എന്നതിനാൽ അവയുടെ തേയ്മാനം വളരെ പെട്ടന്ന് സംഭവിക്കുന്നു. ഇത് ഭാവിയിൽ വാതസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. [4,5]

ഇല്ല... സിൻഡ്രെല്ല മരിച്ചിട്ടില്ല... സ്ത്രീയുടെ അടിമത്തന്റെ നിശ്വാസങ്ങളുമായി സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രേതത്തെയും പേറി അവളിന്നും ജീവിക്കുന്നു... ഹൈഹീലിലൂടെ...

സ്ത്രീചൂഷണത്തിന് പുരുഷൻ കണ്ടെത്തിയ ഉപാധിയാണ് ഹൈഹീൽ ചെരിപ്പുകൾ. അത് സ്ത്രീയുടെ ആരോഗ്യത്തെ മാത്രമല്ല, അവളുടെ വ്യക്തിത്വത്തെപ്പോലും ഹനിക്കുന്നതാണ്. അതിന്റെ പ്രചാരത്തിൽ സ്ത്രീ മുന്നിൽ നിൽക്കുന്നു എന്ന വസ്തുതയാണ് സങ്കടകരം. സ്ത്രീ എന്ന് ഹൈ ഹീൽ ഉപേക്ഷിക്കുന്നുവോ അന്നാണ്  സ്ത്രീശാക്തീകരണത്തിന്റെ ആരംഭം എന്ന് പറയാതെവയ്യ.

കൂടുതലറിയാൻ:

1. http://www.randomhistory.com/1-50/036heels.html
2. The Naked Woman: A study of the female body - Desmond Morris, Random House, 2005
3. The Naked Ape - Desmond Morris
4. The higher the heel, the higher the forefoot pressure, Caroline et.al, The Foot, Volume 15, Issue 1, March 2006
5. The influence of high heel on lower extremity kinematics and leg muscle activity during gait in young and middle aged women, Anna Mika et.al, Gait and Posture, Volume 35, Issue 4, April 2012

2014 ഫെബ്രുവരി 15, ശനിയാഴ്‌ച

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

പ്രണയത്തിന് ഒരർത്ഥാന്തരന്യാസമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ സാമാന്യം?
പ്രണയത്തിന് ഒരു ശാർദ്ദൂലവിക്രീഡിതമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ ഗോദാവരിക്കാട്?
                                         - ഡി വിനയചന്ദ്രൻ
 

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

മാനവപ്രണയത്തിന് മാനവരാശിയോളം പഴക്കമുണ്ട്. പ്രണയം ഒരു വികാരമാണെന്നായിരുന്നു എന്റെ ധാരണ 1997 ഫെബ്രുവരി 14 വരെ. അന്നാണ് പ്രണയം ഒരുത്സവമാണെന്ന് ഞാനറിയുന്നത്. അന്നാണ് പ്രണയിക്കാനൊരു ദിനമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നത്. എനിക്കുമാത്രമായിരുന്നില്ല ഈ അറിവില്ലായ്മ. ഞാൻ പഠിച്ചിരുന്ന കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അറിവില്ലായ്മയുടെ രുചി നുകർന്നവരാണ്. പ്രണയദിനം ഭാരതത്തിന്റെ മണ്ണിലെത്തുന്നത് 1992 ലാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പുതിയ ട്രെണ്ടുകളൊക്കെ നഗരങ്ങളാണാദ്യം പുൽകുന്നതെന്ന ന്യായത്തിൽ, ഒരു ഗ്രാമീണ കാമ്പസിൽ അഞ്ച് വർഷത്തോളം വൈകിയാണ് ഈ ദിനമെത്തിയതെന്ന് ന്യായീകരിച്ചാശ്വസിക്കാം. ഏതായാലും അന്നുതൊട്ടിന്നോളംവരെ ഭാരതം കണ്ട പ്രണയദിനാഘോഷങ്ങൾ ഓരോ വർഷവും മുൻവർഷങ്ങളുടെ റിക്കാർഡുഭേദിക്കുന്നതാണ്.

 

പ്രണയദിനത്തിന്റെ ആഗോളചരിത്രം

വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രണയദിനം ആഘോഷിക്കപ്പെടുന്നത്. ഇതാദ്യം കേൾക്കുന്ന മാത്രയിൽ പ്രണയവും പാതിരിയും തമ്മിലെന്തുബന്ധം എന്നാണ് ഏതൊരുവനും ചിന്തിച്ചുപോവുക. ഏ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി ക്ലോഡിയസ് രണ്ടാമൻ ശക്തമായ ഒരു പട്ടാളത്തെ കെട്ടിപ്പെടുക്കാൻ വഴികളെന്തെന്നാലോചിച്ചു. കുടുംബവും പ്രാരാബ്ദ്ധവുമൊന്നുമില്ലാത്ത ചുണക്കുട്ടന്മാരായ പോരാളികൾ തന്റെ പട്ടാളത്തിനത്യന്താപേക്ഷിതമാണെന്ന തോന്നലിൽ ചെറുപ്പക്കാരായ പട്ടാളക്കാരെ വിവാഹത്തിൽനിന്നു വിലക്കി. സ്നേഹത്തിലധിഷ്ഠിതമായാണ് ദൈവരാജ്യം കെട്ടിപ്പടുക്കുന്നതെന്ന് വിശ്വസിച്ചിരുന്ന റോമിലെ പാതിരിയായ വാലന്റൈൻ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തുകയും രഹസ്യമായി യുവപട്ടാളക്കാരെ കല്ല്യാണം കഴിപ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തിന് പാത്രീഭൂതനായ അദ്ദേഹത്തിന്റെ പേർ രക്തസാക്ഷിപ്പട്ടികയിൽ അങ്ങനെ ഒരിടംകണ്ടു. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ( അതായത് ഏ.ഡി. അഞ്ചാം നൂറ്റാണ്ടിൽ) ഗെലേഷ്യസ് മാർപ്പാപ്പ ഫെബ്രുവരി 14 വാലന്റൈൻ ദിനമായി പ്രഖ്യാപിക്കും വരെ പള്ളിയുടെ വിസ്മരിക്കപ്പെടേണ്ടവരുടെ പട്ടികയിലും അദ്ദേഹമൊരിടം കണ്ടെത്തി. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം പെട്ടെന്നെന്തേ പള്ളിക്കിങ്ങനെ തോന്നാൻ എന്നു ചിന്തിക്കുന്നവർക്കായി ഒരു ഫ്ലാഷ്ബാക്ക്.

ഫലഭൂയിഷ്ടിയുടെ പാഗൻ ഉത്സവമായ ലുപെർകാലിയ (Lupercalia) കൃഷിയുടെ റോമൻ ദേവനായ ഫാനസിനെ (Faunus) സ്തുതിക്കാനും റോമിന്റെ സ്ഥാപകരായ റോമുലസിന്റെയും റെമുസിന്റെയും (Romulus and Remus) സ്മരണ പുതുക്കുവാനും വേണ്ടി കൊണ്ടാടപ്പെടുന്നതാണ്. ഐതിഹ്യപ്രകാരം ഒരു പെൺ ചെന്നായയാണ് റോമുലസിനെയും റെമുസിനെയും എടുത്തുവളർത്തിയത്. ഈ ഉത്സവദിനത്തിൽ പവിത്രമായ ഒരു ഗുഹയിൽ ഈ പെൺചെന്നായയ്ക്ക് ഒരാടിനെയും ഒരു പട്ടിയെയും ബലി കൊടുക്കും. ബലികൊടുത്ത ആടിന്റെ തൊലിയുരിഞ്ഞ് പുരോഹിതൻ തെരുവിലൂടെ ഘോഷയാത്രയായി പോകുമ്പോൾ വഴിനീളെ കന്യകമാരും യുവതികളും നിരന്നുനിൽക്കും. പുരോഹിതൻ ആടിന്റെ തൊലികൊണ്ടവരുടെ ദേഹത്ത് ചെറുതായൊന്നു പ്രഹരിക്കും. അതോടൊപ്പം വയലുകളിലും ഈ ആട്ടിൻതൊലി കൊണ്ട് മണ്ണിനെ സ്പർശിക്കും. ആട്ടിൻ തൊലിയുടെ പ്രഹരമേൽക്കുന്ന മണ്ണും പെണ്ണും ഫലഭൂയിഷ്ടമാകുകയും സമ്പൽസമൃദ്ധിയുടെ വിളനിലങ്ങളാവുകയും ചെയ്യുമെന്നാണ് വിശ്വാസം (മാൽതൂസിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാലമാണിതെന്നോർക്കണം. ജനസംഖ്യ വർദ്ധിക്കുമ്പോൾ സമ്പത്ത് കുറയുമെന്നാണ് ... കൂടുതൽ മക്കളുണ്ടായാൽ ദാരിദ്ര്യം കൂടുമെന്നാണ്...മാൽതൂസ് പറഞ്ഞത്. പക്ഷെ പ്രാചീനന്റെ അഭിപ്രായത്തിൽ കൂടുതൽ മക്കളുണ്ടായാൽ സമ്പത്ത് കൂടുമെന്നാണ്). ഉത്സവത്തിന്റന്ന് വൈകീട്ട് വിവാഹപ്രായമെത്തിയ കന്യകമാർ അവരുടെ പേരെഴുതിയ ചീട്ടുകൾ ഒരു പാത്രത്തിൽ നിക്ഷേപിക്കുകയും ചെറുപ്പക്കാർ അതിൽനിന്നൊരെണ്ണം നറുക്കിട്ടെടുക്കുകയും ചെയ്യും. അങ്ങനെ നറുക്കുവീഴുന്ന പെണ്ണ് ഒരു വർഷത്തേക്ക് അവന്റെ സഖിയായി കൂടെയുണ്ടാകും.

മേൽപ്പറഞ്ഞ പാഗൻ ഉത്സവമായ ലുപെർകാലിയയാണ് നാമിന്നാഘോഷിക്കുന്ന പ്രണയദിനത്തിന്റെ പ്രാക് രൂപം. വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വത്തിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഗെലേഷ്യസ് മാർപ്പാപ്പ മതാധിപത്യത്തിന്റെ, ഉത്സവങ്ങളുടെ മതവത്കരണത്തിന്റെ ഭാഗമായാണ് വിസ്മൃതിയിലാണ്ട പുണ്യാളന്റെ പേര് വലിച്ചിഴച്ചത്.

എന്നാൽ 1969ൽ സഭ ഇടപെട്ടുനടത്തിക്കൊണ്ടിരുന്ന ഉത്സവങ്ങളുടെ പട്ടിക ചായക്കടയിലെ മാസപറ്റുപടി പോലെ നീണ്ടുവന്നപ്പോൾ അത് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി അപ്രധാനമെന്ന് സഭയ്ക്ക് ബോദ്ധ്യപ്പെട്ട കുറേ ഉത്സവങ്ങളെ വെട്ടിമാറ്റി. വാലന്റൈൻ ദിനത്തിനെ ഉത്സവങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും പ്രണയദിനത്തിന്റെ ഔദ്യോഗികതയെ സഭ കയ്യൊഴിയുകയും ചെയ്തു. എന്നാൽ പണ്ടോറയുടെ പെട്ടിയെപ്പോലെ ഒരിക്കൽ തുറന്നുവിട്ട, ഒരിക്കൽ ജനങ്ങളുടെ ഹൃദയത്തിൽ തിരികൊളുത്തിവിട്ട ഈ ദിനത്തിന്റെ ലഹരി ആഗോളവത്കരണ വക്താക്കളുടെയും ഗ്രീറ്റിംഗ് കാർഡ് മുതലാളിമാരുടെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി ഇന്നും സമൂഹത്തിൽ നിർലോഭം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രണയദിനത്തിന്റെ ഇന്ത്യൻ ചരിത്ര, സാമ്പത്തിക പശ്ചാത്തലം


1992 ലാണ് ഇന്ത്യയിലാദ്യമായി പ്രണയദിനം അവതരിപ്പിക്കപ്പെടുന്നത്. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ലോക അരങ്ങിൽ ഔദ്യോഗികമായി പിറവികൊണ്ട ഈ ദിനം ഇത്രയും വൈകി ഇന്ത്യയിലെത്താൻ പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1.   1992 - ലാണ് ഇന്ത്യ നവലിബറൽ നയത്തിന്റെ പിടിയിലമരുന്നത്. ആഗോളവത്കരണ വക്താക്കളുടെ സാംസ്കാരിക അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതിവിടെ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ഒരു വാദം. ഈ വാദത്തിനൊരു മറുവാദമുള്ളത് മലയാളിയുടെ ഓണം ലോകത്തിന്റെ ഓണമായിട്ടില്ലെന്നും തമിഴന്റെ പൊങ്കൽ ലോകത്തിന്റെ പൊങ്കലായിട്ടില്ലെന്നതുമാണ്. ഒരു പക്ഷെ ഗ്ലാമറില്ലാത്തതുകൊണ്ടാവാം, ഇക്കിളിയുടെ ഒരംശമില്ലാത്തതുകൊണ്ടാവാം നമ്മുടെ ഉത്സവങ്ങളൊന്നും ആഗോളവത്കരണത്തിന്റെ മത്സരവേദികളിൽ തിളങ്ങാതെ തഴയപ്പെട്ടത്.
2.      തോമസ് ഹാർഡിയുടെ "ഭ്രാന്തമായ ആൾകൂട്ടത്തിൽനിന്നുമകലെ" (Far From The Madding Crowd) എന്ന നോവൽ 1992-ലാണ് സി ബി എസ് ഇ സിലബസിന്റെ ഭാഗമാക്കുന്നത്. അതിൽ വലന്റൈൻ ദിനത്തിന്റെ വിശദമായ വിവരണമുണ്ട്. ഇന്ത്യൻ യുവഹൃദയങ്ങളെ ഇളക്കിമറിച്ചത് ഈ നോവലാണ് എന്നതാണ് മറ്റൊരു വാദം. ഇതിനൊരു മറുവാദമുന്നയിക്കാവുന്നതിതാണ്: സിലബസിന്റെ ഭാഗമായി പഠിക്കുന്ന നോവലുകളൊന്നും ഹൃദയത്തിൽ തറച്ച അനുഭവം നമുക്കില്ല. ( എം.ടി യുടെ "മഞ്ഞ്" സിലബസിന്റെ ഭാഗമായി പഠിച്ചപ്പോൾ ആകർഷണീയമായിരുന്നില്ലെങ്കിലും വർഷങ്ങൾക്കു ശേഷം വീണ്ടും വായിച്ചപ്പോൾ അതീവഹൃദ്യമായ ഒരു അനുഭവമായിരുന്നു ). വിക്കിപ്പീഡിയയിൽ ആധാരമില്ലാതെ ഉദ്ധരിച്ചതിനാൽ ഈ വാദം തള്ളിക്കളയാമെന്നു തോന്നുന്നു.
3.  നവലിബറൽ നയങ്ങൾ വാതിൽതുറന്നത് അതിവിശാലമായ ആഗോളമാർക്കറ്റിന്റെ കാൻവാസിലേക്കാണ്. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" എന്ന മൂലമന്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഗ്രീറ്റിംഗ് കാർഡ്, ചോക്കലേറ്റ് മുതലാളിമാരുടെ കുടിലതന്ത്രങ്ങൾ മെനയുന്ന ബുദ്ധിയുടെ സൃഷ്ടിയാണ് പ്രണയദിനമെന്നത് മറ്റൊരു വാദമാണ്. സ്വർണ്ണപ്രഭയാൽ കണ്ണുമഞ്ഞളിച്ചുപോയ സ്വർണ്ണക്കച്ചവട മുതലാളിമാർ സൃഷ്ടിച്ചെടുത്ത "അക്ഷയതൃതീയ" പോലെ മറ്റൊരാഭാസം. പ്രതിവർഷം 400 കോടിരൂപയുടെ കച്ചവടമാണ് (2011 ലെ കണക്ക്) ഇന്ത്യൻ മാർക്കറ്റിൽ ഗ്രീറ്റിംഗ് കാർഡുകളുടെത്. ഇതിൽ പകുതിയും "ആർച്ചീസ്" എന്ന കമ്പനിയുടെതാണ്. കാർഡുകൾ കൂടാതെ പ്രനയദിനത്തിൽ കച്ചവടമേറുന്നത് ചോക്കലേറ്റിനും റസ്റ്റോർന്റിനും റോസാപ്പൂവിനുമൊക്കെയാണ്. കോഴിപൊരിച്ചതിനോഡറു കൊടുത്താൽ കോഴിയെപ്പിടിക്കാനോടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രണയദിനത്തിൽ ഒന്നിനു പകരം രണ്ടു മണിക്കൂറെടുത്തു മാത്രമേ ഓർഡർ പൂർത്തിയാക്കാറുള്ളൂ (ഇത് കാമുകീകാമുകന്മാരെ ആകർഷിക്കാനുള്ള മറ്റൊരു നമ്പറാണ്) എന്ന് പരിചിതസുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

കാരണങ്ങളെന്തൊക്കെയായാലും പ്രണയദിനം ഇന്ത്യൻ യുവമനസ്സുകളിലിടം പിടിച്ചിരിക്കുന്നു. പ്രണയദിനത്തിന്റെ ആഗോള കച്ചവടത്തിൽ പ്രധാനപ്പെട്ട, ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം ഇന്ത്യൻ വിപണി കയ്യടക്കിയിരിക്കുന്നു. ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്ന ഈ ചെലവ് മുതലാളിമാരുടെ പോക്കറ്റിലേക്കെത്തുന്നതിനാൽ പ്രണയദിനത്തിന്റെ മൊഞ്ചും മോടിയും കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി നിത്യവും അവർ രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പുതിയ തന്ത്രങ്ങളുമായി പ്രണയദിനത്തിന്റെ മത്സരവേദികളിൽ തിളങ്ങിനിൽക്കാൻ ലോകത്തെമ്പാടുമുള്ള പ്രണയദിനങ്ങളിലെ വൈവിദ്ധ്യം ഇന്ത്യൻ മണ്ണിലും ഇവർ നാളെ പരീക്ഷിച്ചെന്നിരിക്കാം. ഉദാഹരണത്തിന് ജപ്പാനിൽ ഫെബ്രുവരി 14 കാമുകിമാർ കാമുകന്മാർക്കു സമ്മാനം കൊടുക്കുന്ന ദിനമാണ്. മാർച്ച് 14ന് കാമുകിമാരുടെ കടാക്ഷത്തിന് പാത്രീഭൂതരായ കാമുകന്മാർ കാമുകിമാർക്ക് വെള്ള അടിയുടുപ്പുകൾ സമ്മാനിക്കുന്ന ദിനമാണ് ( ശുഭ്രദിനം ). കൊറിയക്കാർ ഈ ലിസ്റ്റിൽ ഒരുദിനം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. കാമുകിമാരുടെ കടാക്ഷമേൽക്കാത്ത നിരാശാകാമുകന്മാർ കറുത്ത നൂടിൽസ് കഴിക്കുന്ന കരിദിനം ഇവർ ഏപ്രിൽ 14ന് ആഘോഷിക്കും ("Every Dog has a day" എന്നല്ലേ പഴമൊഴി!). അമേരിക്കയിലുള്ളതുപോലെ പ്രണയവാരം (ഫെബ്രുവരി 7നു തുടങ്ങുന്ന റോസ് ദിനം മുതൽ പ്രണയാപേക്ഷാദിനം, ചോക്കലേറ്റ് ദിനം, ടെഡ്ഡി ദിനം, വാഗ്ദാനദിനം, ചുംബന ദിനം, ആശ്ലേഷാദിനം എന്നിങ്ങനെ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ സമാപിക്കുന്നു) നാളെ ഇവിടെയും അവതരിപ്പിക്കപ്പെട്ടേക്കാം (എല്ലാവർക്കും പണമുണ്ടാക്കണ്ടേ മാഷേ? സോഷ്യലിസം എന്നാൽ ഇതൊക്കെയല്ലേ?). ഇപ്പറഞ്ഞതൊന്നുമല്ലാതെ പുതിയ തന്ത്രങ്ങളുമായി ഇക്കൂട്ടർ അരങ്ങത്തെത്തിയാലും അദ്ഭുതപ്പെടാനില്ല.

പ്രണയം പരിണാമത്തിന്റെ വെളിച്ചത്തിൽ


മനുഷ്യനും ചിമ്പാൻസികൾക്കും പൊതുപൂർവികരാണുള്ളതെന്നത് പരിണാമത്തിന്റെ വക്താക്കളിൽ പൊതുസമ്മതിയുള്ള വസ്തുതയാണ്.  ഈ പൊതുപൂർവികനെ നമുക്ക് ചിമ്പൻ എന്നു തത്കാലം വിളിക്കാം. ചിമ്പനിൽനിന്നും മനുഷ്യനിലേക്കുള്ള യാത്രയിൽ മർമ്മപ്രധാനമായ ചില തീരുമാനങ്ങൾ മനുഷ്യനെടുക്കേണ്ടിവന്നിട്ടുണ്ട്. അതിലൊന്ന് നിലത്തിറങ്ങാനുള്ള തീരുമാനമാണ്. മരങ്ങളുടെ കൊമ്പിൽതൂങ്ങി ചാഞ്ചാടിക്കളിച്ചിരുന്ന, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ചിരുന്ന, നിദ്രവന്നു വിളിച്ചപ്പോൾ മരത്തിന്റെ പരുപരുത്ത കൊമ്പത്ത് തലചായ്ക്കാനൊരിടം തേടിയിരുന്ന ചിമ്പൻ നിലത്തിറങ്ങി നിവർന്ന് നടക്കാൻ തീരുമാനിച്ചപ്പോൾ അവനെ കാത്തിരുന്ന വെല്ലുവിളികൾ നിരവധിയാണ്. ഭക്ഷണമായിരുന്നു പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി സ്വതവേ സസ്യാഹാരിയായിരുന്ന അവൻ നേരിട്ടത് നിലനില്പിനു വേണ്ടി മാംസാഹാരിയായിക്കൊണ്ടാണ്. മാംസാഹാരികൾക്ക് ജന്മനാ ഉണ്ടായിരുന്ന ശാരീരികമികവിന്റെ പോരായ്മ വേട്ടയാടുന്നതിന് വെല്ലുവിളിയായി. ഈ പോരായ്മ അവൻ നികത്തിയെടുത്തത് അവന്റെ തലച്ചോറിന്റെ വലിപ്പം കൂട്ടുന്നതിലൂടെയാണ്. നായാട്ടിന് പൂർണ്ണമായും ശരീരത്തെയാശ്രയിക്കാതെ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ്. ഭക്ഷണം സ്വാർത്ഥമായ ഒരു ഏർപ്പാടാക്കതെ സഹകരണത്തിന്റെ, കൂട്ടായ്മയുടെ ഒരുത്പന്നമാക്കുന്നതിലൂടെയാണ്.

വലിപ്പമേറിയ തലച്ചോറ്, ന്യൂറോണുകളുടെ സാന്ദ്രതകൊണ്ട് മറ്റേത് ജീവിയെക്കാളും മികച്ച തലച്ചോറ്, പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കാൻ മറ്റു ജീവികളെയപേക്ഷിച്ച് ദൈർഘ്യമായ ഒരു ശൈശവഘട്ടം മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യമായി വന്നു. തലച്ചോറ് വളർത്താനും നിലനില്പിന്റെ വിദ്യകളഭ്യസിപ്പിക്കാനും ഈ ദൈർഘ്യമേറിയ ശൈശവം അത്യന്താപേക്ഷിതമായി വന്നു. മാതാപിതാക്കൾ പ്രഥമ ഗുരുക്കന്മാരായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നു. പ്രസവവും ഇളം പൈതലുകളുടെ ശുശ്രൂഷയും നായാടുന്നതിൽ നിന്നും സ്ത്രീയെ വിലക്കിയപ്പോൾ നായാട്ടുകൂട്ടങ്ങൾ പുരുഷാധിപത്യത്തിന്റെ വിളനിലങ്ങളായി.

ഈ സാഹചര്യങ്ങൾ മനുഷ്യനു മുന്നിൽ നിരത്തിവച്ച പ്രശ്നങ്ങൾ നിരവധിയാണ്.
1. ഭക്ഷണം കൂട്ടായ്മയുടെ ഉത്പന്നമായതുകൊണ്ട്, പുരുഷന്റെ കടമയായതുകൊണ്ട്, ശാരീരികമായി കുറഞ്ഞശേഷിയുള്ള പുരുഷന്മാരെക്കൂടി  നായാട്ടിൽ ഭാഗഭാക്കാക്കേണ്ടതുണ്ട്. കൂട്ടത്തിലേറ്റവും മിടുക്കന് എല്ലാ പെണ്ണും എന്ന ചിമ്പന്റെ പ്രാകൃതമായ രീതി തുടർന്നാൽ നായാട്ടിലെ കൂട്ടായ്മയും സഹകരണവും താറുമാറാകും. ശാരീരികശേഷി കുറഞ്ഞ മനുഷ്യനും ലൈംഗികപരമായി ഒരു സ്ഥാനം സമൂഹത്തിൽ കൊടുക്കേണ്ടതായി വന്നു. ലൈംഗികചോദനകൾ പൂർത്തീകരിക്കാൻ ജനാധിപത്യപ്രക്രിയകൾ ആവശ്യമായി വന്നു.
2. നായാട്ടിനു വേണ്ടി ആയുധങ്ങൾ വികസിപ്പിച്ചെടുത്തതിനാൽ ആയുധധാരിയായ പുരുഷൻ അപകടകാരിയായി. നായാട്ടുകഴിഞ്ഞു വരുന്ന പുരുഷൻ സ്ത്രീക്കും കുട്ടിക്കും ഭീഷണിയാണ്.
3. ദീർഘമായ ശൈശവവും വിദ്യാഭ്യാസവും മാതാവിന്റ മാത്രം ധർമ്മമായി ചുരുക്കാനാവില്ല. നായാട്ടിന്റെ പ്രാവർത്തിക അറിവും പ്രായോഗികജ്ഞാനവും പുരുഷന്റെ മേൽകോയ്മയായിരുന്നതിനാൽ വിദ്യാഭ്യാസത്തിൽ പുരുഷന്റെ സഹായം അവശ്യമായി. മാതാപിതാക്കൾ അവരവരുടെ കുട്ടികളോടുള്ള കടമകൾ നിർവഹിക്കാതെ തലമുറകളെ ശാക്തീകരിക്കാനാകില്ല.

മേല്പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മനുഷ്യൻ കണ്ടെത്തിയത് ഇണയിലും പ്രണയത്തിലുമാണ്. ഒരു പെണ്ണിനോട് മാത്രം അടുപ്പമുണ്ടാക്കാൻ, താൻ നായാട്ടിനു പോകുന്ന തക്കത്തിന് മറ്റൊരു പുരുഷനും തന്റെ പെണ്ണിനെ സ്വന്തമാക്കാതിരിക്കാൻ, നായാട്ടുകഴിഞ്ഞ് തിരിച്ചുവരാൻ ഒരു പ്രേരണയാകാൻ, തന്റെ കുഞ്ഞിനെ തന്നെക്കാൾ കഴിവുള്ളവനാക്കാനുള്ള വിദ്യകളഭ്യസിപ്പിക്കാൻ, കുഞ്ഞുങ്ങളെ വളർത്തുന്നതിൽ പെണ്ണിന് തുണയാകാൻ പ്രണയം അത്യന്താപേക്ഷിതമായി. നിലനില്പിനുവേണ്ടി പ്രണയത്തിലേക്ക് പരിണമിച്ചവനാണ് മനുഷ്യൻ എന്നു പരിണാമശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.


പ്രണയം ജീവശാസ്ത്രത്തിന്റെ വീക്ഷണത്തിൽ


അമ്മയുടെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിന്റെ സുഖം വെടിഞ്ഞ്, കരഞ്ഞുകൊണ്ട് ലോകത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഒരു കുഞ്ഞ് പ്രാരംഭദിശയിൽ മാതാവിനോട് കൂടുതൽ അടുപ്പം കാണിച്ച് തുടങ്ങുന്നു. പിന്നീട് പിതാവിലേക്കും കുടുംബാംഗങ്ങളിലേക്കും ഈയടുപ്പത്തിന്റെ കണ്ണികൾ നീളുന്നു. എന്നാൽ ശൈശവത്തിന്റെ അന്വേഷണങ്ങളുടെ, പര്യടനത്തിന്റെ (Exploration) ഘട്ടത്തിൽ ഈ അടുപ്പം ഒരു തടസ്സമാകയാൽ മാതാവിന്റെ കരലാളനത്തിന് വെളിയിലെത്താൻ താല്പര്യമുണ്ടാകും. പ്രായപൂർത്തിയെത്തുമ്പോൾ തന്റെ വ്യക്തിത്വത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ ചുറ്റുപാടുകളെ ആഗ്രഹിക്കുന്ന ഈ വേളയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നുവെങ്കിലും അവരിൽനിന്നന്യനായി, തനതായ ഒരു വ്യക്തിത്വത്തിന്റെ വളർച്ചയിലേക്ക് അവൻ വികസിക്കുന്നു.

ഒരു ശിശുവിൽനിന്നും ബാലകനിലേക്കും പിന്നീട് പുരുഷനിലേക്കുമുള്ള ഈ പകർന്നാട്ടത്തിൽ പ്രബലമായിട്ടുള്ള ഭാവങ്ങൾ ശ്രദ്ധയാകർഷിക്കുന്നതാണ്. ശൈശവത്തിന്റെ നിഷ്കളങ്കതയിൽ "എന്നെ ഉപേക്ഷിക്കരുതേ, മുറുകെപ്പിടിക്കണേ" എന്ന ഭാവമാണ് പ്രകടം. ഈ ഭാവത്തിൽ ആശ്ലേഷത്തിന്റെയും ആലിംഗനത്തിന്റെയും സുഖാനുഭവത്തിന്റെ പറുദീസ തേടുന്നു. ബാലകനിലെത്തുമ്പോൾ "എന്നെയൊന്ന് താഴെയിറക്കൂ, ഞാനീ ലോകമൊന്നു പഠിക്കട്ടെ" എന്ന ഭാവത്തിലേക്ക് കുട്ടി വികസിക്കുന്നു. പ്രായപൂർത്തിയെത്തുന്നതോടെ "എന്നെയൊന്ന് വെറുതെ വിടൂ, ഞാൻ കൊച്ചുകുട്ടിയല്ല, സമൂഹത്തിൽ ഒരു തനത് വ്യക്തിത്വമാണ് ഞാൻ" എന്ന ഭാവമാണ് മുറ്റി നിൽക്കുന്നത്.

ഈ മൂന്നാം ഘട്ടത്തിന്റെ തീക്ഷ്ണമായ ഏകാന്തതയിൽ മടുപ്പുണ്ടാകുമ്പോഴാണ് ശൈശവത്തിന്റെ നിഷ്കളങ്കതയിലേക്ക്, മാതാപിതാക്കന്മാരുടെ ലാളനത്തിന്റെ സുഖാനുഭൂതിയിലേക്ക് ഒരു മടക്കയാത്രയ്ക്ക് മനസ്സാഗ്രഹിക്കുന്നത്. കൂട്ടുകൂടാനൊരിണയെ തേടുന്നത് ഈയവസരത്തിലാണ്. തനിക്കിഷ്ടമുണ്ടായിരുന്ന അമ്മയുടെ ഗുണങ്ങളോടുകൂടിയ ഒരുത്തിയെ ആണും, തന്നിൽ മതിപ്പുളവാക്കിയ അച്ഛന്റെ സ്വഭാവവിശേഷങ്ങളോടു കൂടിയ ഒരുത്തനെ പെണ്ണും തേടുന്നതീ വേളയിലാണ്. "എന്നെ മുറുക്കെപ്പിടിക്കൂ, വിട്ടുകളയല്ലേ" എന്ന ഭാവമാണ് ഈ അന്വേഷണത്തിന്റെ കാതൽ.

അതുകൊണ്ട് ജീവശാസ്ത്രപരമായി പ്രണയം ശൈശവത്തിന്റെ പുനരവതാരമാണ്. അതുകൊണ്ടാണ് ശൈശവത്തിന്റെ ചേഷ്ടകളായ കൊഞ്ചലും, ആശ്ലേഷവും, നിഷ്കളങ്കതയും, സാമീപ്യമാഗ്രഹിക്കലും, സാമീപ്യമില്ലാതാകുമ്പോളുള്ള കരച്ചിലും, കമുകനോടോ കാമുകിയോടോ ഉള്ള സ്വാർത്ഥമായ വാശിയും ഒക്കെ പ്രണയചേഷ്ടകളാകുന്നത്.


പ്രണയം രസതന്ത്രത്തിന്റെ കാഴ്ചപ്പാടിൽ


സഞ്ചരിക്കുന്ന മൂലകപ്പട്ടികയാണ് മനുഷ്യശരീരം. 60-ഓളം മൂലകങ്ങളുണ്ടാക്കുന്ന തന്മാത്രകളുടെ ഒരു നിബിഡവനം. അനേകായിരം രാസപ്രവർത്തനങ്ങൾ പരസ്പരബന്ധിതമായി പരസ്പരപൂരകമായി അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരദ്ഭുത ഫാക്ടറി. നമ്മുടെ ചിന്തകളും വികാരങ്ങളും വിക്ഷോഭങ്ങളുമെല്ലാം ഈ രാസപ്രക്രിയയുടെ ഭാഗഭാക്കാണ്. നാഡീസന്ധികളിൽ (Synapse) ഉത്പാദിപ്പിക്കപ്പെടുന്ന ന്യൂറോട്രാൻസ്മിറ്ററുകളാണ് (Neuro Transmitters) വികാരങ്ങൾക്ക് കാരണമായി ഇന്നെണ്ണുന്നത്. പ്രണയമെന്ന വികാരത്തിന് പിന്നിലും ധാരാളം ന്യൂറോട്രാൻസ്മിറ്ററുകളുടെ സംയുക്ത സഹകരണ പ്രവർത്തനങ്ങൾ കാണാം.



ന്യൂറോ ട്രാൻസ്മിറ്ററുകൾ
ഒരു വ്യക്തി പ്രണയത്തിലകപ്പെടുമ്പോൾ ക്രമമായി കടന്നുപോകുന്ന മൂന്നു ഘട്ടങ്ങളുണ്ട്.

1. ലൈംഗികാകർഷണ ഘട്ടം (Lust)
സ്ഥൂലമായി ഒരാണും പെണ്ണും തമ്മിലുള്ള പരസ്പരാകർഷണം സൂക്ഷ്മതലങ്ങളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റീറോണും (Testosterone) സ്ത്രീഹോർമോണായ ഈസ്ട്രജനും (Estrogen) തമ്മിലാണ്. ഏതൊരു വ്യക്തിയിലും ഈ രണ്ടു ഹോർമോണുകളും ഏറിയും കുറഞ്ഞും അവയുടെ സാന്നിദ്ധ്യമറിയിക്കാറുണ്ട്. പുരുഷഹോർമോണിനെക്കാൾ സ്ത്രീഹോർമോൺ ഒരാളുടെ ശരീരത്തിലധികരിച്ചിരുന്നാൽ, വാക്കിലും നടപ്പിലും ചിന്തയിലുമൊക്കെ ഒരു സ്ത്രൈണതയുണ്ടാകും. ആന്തരികമായി അയാൾ സ്ത്രീ ആണ്. അതേസമയം വാക്കിലും നോക്കിലും ചിന്തയിലുമൊക്കെ പൗരുഷത്തിന്റെ, ടെസ്റ്റോസ്റ്റീറോണിന്റെ തനതുഭാവങ്ങൾ പ്രകടമായിരുന്നാൽ അയാൾ ആന്തരികമായി പുരുഷനാണ്. പുരുഷ ലൈംഗികാവയവങ്ങളുടെ സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം ഒരാൾ പുരുഷനാകുന്നില്ല, മറിച്ചും. ബാഹ്യാന്തരീക ലിംഗസാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പുരുഷൻ, സ്ത്രൈണപുരുഷൻ, പൗരുഷപുരുഷൻ, സ്ത്രീ, പൗരുഷസ്ത്രീ, സ്ത്രൈണസ്ത്രീ എന്നിങ്ങനെ ലിംഗഭേദം കല്പിക്കാം. (മിക്കവരിലും സ്ത്രൈണ, പൗരുഷ ചിന്തകൾ മാറിമാറി മനസ്സിന്റെ രംഗവേദികളിൽ അരങ്ങത്തുവരാറുണ്ട്. അത്തരത്തിലുള്ളവരാണ് സ്ത്രീ, പുരുഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ചില പുരുഷന്മാരിൽ സ്ത്രൈണചിന്തകൾ ഒരിക്കലും പ്രത്യക്ഷത്തിൽ വരാതെയുണ്ടെങ്കിൽ അത്തരക്കാരാണ് പൗരുഷപുരുഷന്മാർ) ഭരണഘടനയുടെ 377-ആം വകുപ്പ് സജീവമായി ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്ത് ലിംഗഭേദത്തിന്റെ പുനർനിർവചനം വളരെ പ്രസക്തമാണ്. രസതന്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീഹോർമോണും പുരുഷഹോർമോണും തമ്മിൽ മാത്രമേ പ്രണയമുണ്ടാകുന്നുള്ളൂ (ബാഹ്യമായി അത് ആണും പെണ്ണും തമ്മിലോ ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ആകാം. അതുകൊണ്ട് തുടർന്നങ്ങോട്ട് ആണ് എന്നതുകൊണ്ടർഥമാക്കുന്നത് ആന്തരികമായി ടെസ്റ്റോസ്റ്റീറോൺ അധികരിച്ച വ്യക്തിയെയാണ്).


ലിംഗഭേദം രസതന്ത്രത്തിന്റെ കണ്ണിൽ
പ്രണയത്തിന്റെ ആദ്യഘട്ടമായ ലൈംഗികാകർഷണഘട്ടത്തിന്റെ പ്രത്യേകത ആകർഷണം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചതല്ലെന്നതാണ്. ഒരു പെണ്ണിനെ കാണുമ്പോൾ പ്രേമിക്കണമെന്നു തോന്നുന്ന, അടുത്ത പെണ്ണിനെ കാണുമ്പോൾ അവളെയും പ്രേമിക്കണമെന്നു തോന്നുന്ന അവസ്ഥ. മിക്കവാറും എല്ലാവരും (ആണായാലും പെണ്ണായാലും) ഈ ഒരവസ്ഥയിലൂടെ ജീവിതത്തിലൊരിക്കലെങ്കിലും കടന്നുപോകും. അതുകൊണ്ട് ഈ ഘട്ടത്തെ പ്രത്യക്ഷമായി പ്രണയമെന്നു വിളിക്കാനാകില്ല.

2. ആകർഷണം (Attraction, Infatuation)

ധാരാളം എതിർലിംഗക്കാരോട് തോന്നുന്ന വികാരം ഒരാളിലേക്ക് ചുരുങ്ങുമ്പോഴാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടത്തിന്റെയാരംഭം. മോണോ അമീനുകളുടെ അനിയന്ത്രിതമായ ഒഴുക്ക് ഈ ഘട്ടത്തിലുണ്ടാകും. നമ്മെ ആവേശഭരിതരാക്കിക്കൊണ്ട് സെറോട്ടോണിൻ, നോർ എപ്പിനെഫ്രിൻ (Serotonin, Nor-Epinephrine) എന്നീ ന്യൂറോട്രാൻസ്മിറ്ററുകൾ സാന്നിദ്ധ്യമറിയിക്കുമ്പോൾ, സന്തോഷത്തിന്റെ ഭാസുരമണ്ഡലങ്ങളിലേക്ക് ഡോപ്പമിൻ (Dopamine) നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെയൊക്കെ കടിഞ്ഞാൺ ഫീനൈൽ ഈഥൈൽ അമീൻ (Phenyl Ethyl Amine, PEA) എന്ന തന്മാത്ര വഹിക്കുന്നു. പ്രണയത്തിന്റെ സുന്ദരസുരഭില മുഹൂർത്തങ്ങൾ ഈ പ്രണയതന്മാത്രയുടെ നിയന്ത്രണത്തിലാണ്. ഒരിടങ്കണ്ണേറു മതി, ഒരു സ്പർശനമോ ഒരു തലോടലോ മതി, കാമുകിയുടെയോ കാമുകന്റെയോ ശബ്ദം തരംഗസന്ദേശമായി മൊബൈലിന്റെ സിരകളിലൂടൊഴുകി കർണ്ണപുടത്തിലേക്ക് ഒരു കിളിനാദമായെത്തിയാൽ മതി പി.ഇ.എ ഉത്തേജിതമാവാൻ (പ്രണയത്തിലായിരുന്ന എന്റെയൊരു സുഹൃത്തിന് തുടരെത്തുടരെ മിസ്ഡ് കോൾ വന്നുകൊണ്ടിരുന്നു. തിരിച്ചുവിളിക്കാത്തതെന്തെന്ന് ചോദിച്ചപ്പോളവൾ പറഞ്ഞത് ഒരാളെ മിസ് ചെയ്യുമ്പോഴാണ് മിസ്ഡ് കോൾ അടിക്കുന്നതെന്നും പ്രണയത്തിന്റെ തീവ്രതയളക്കുന്നത് മിസ്ഡ് കോളിന്റെ എണ്ണം കൊണ്ടാണെന്നാണ്). ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഒരുവനെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിയുന്ന അനുഭവം പ്രണയതന്മാത്രയുടെ ലീലാവിലാസമാകാതെ വയ്യ.

ചോക്കലേറ്റ്, സ്ട്രോബെറി എന്നിവയിലൊക്കെ പി.ഇ.എ എന്ന പ്രണയതന്മാത്രയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. പ്രണയവും ചോക്കലേറ്റും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഇത് ഒരു കാരണമായിരിക്കാം.

കണ്ണിലെ തിളക്കം, ഉള്ളംകൈ വിയർക്കൽ, സംസാരത്തിന് വിക്കൽ, ഹൃദയം പടപടാന്ന് മിടിക്കൽ, ശ്വാസോച്ഛ്വാസം ആഴത്തിലാവൽ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണ്. പ്രണയതന്മാത്രയുടെ വരവറിയിക്കലാണ്.

പ്രണയത്തിന്റെ സ്ഥൂലതലങ്ങളിൽ മാത്രമല്ല, സൂക്ഷ്മ തലങ്ങളിലും ഒരു വില്ലനുണ്ട്. തലച്ചോറാണ് വില്ലൻ പരിവേഷവുമായി പ്രണയത്തിന്റെ സുന്ദരമുഹൂർത്തങ്ങൾക്ക് തടയിടാനെത്തുന്നത്. 6 മാസം മുതൽ 3 വർഷം കൊണ്ട് പ്രണയതന്മാത്രയുമായി തലച്ചോറ് പൊരുത്തപ്പെടും. പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നീട് പ്രണയതന്മാത്ര വന്നലും "പോയി പണിനോക്കടേയ്..." എന്ന ഭാവത്തിൽ തലച്ചോറിരിക്കും. പ്രണയത്തിന് അന്ത്യം കുറിക്കുന്ന മുഹൂർത്തമായെന്ന് ചുരുക്കം.

3. അടുപ്പം (Attachment)

പ്രണയതന്മാത്രയോട് തലച്ചോറ് പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പ്രണയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമായി. ഈ ഘട്ടത്തിന്റെ അണിയറശില്പികൾ ഓക്സീടോസിൻ(Oxytosine), വാസോപ്രെസിൻ (Vassopresin) എന്നീ രാസികങ്ങളാണ്.

ഒരിളം കുഞ്ഞിനെ കാണുമ്പോൾ, അതിന്റെ നിഷ്കളങ്കമായ ചിരിയും ദൈവികമായ കണ്ണും കാണുമ്പോൾ എടുത്ത് തലോലിക്കാൻ തോന്നുന്നത്, രോമാവൃതമായ ഒരു പട്ടിക്കുട്ടിയുടെ മൃദുല രോമങ്ങളിലൂടൊന്നു വിരലോടിക്കാൻ തോന്നുന്നത് ഓക്സിടോസിൻ എന്ന ആലിംഗനരാസികത്തിന്റെ (Cuddling Chemical) സാന്നിദ്ധ്യം കൊണ്ടാണ്. കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്ന കുടുംബബന്ധത്തിന്റെ കെട്ടുറപ്പിന് ഓക്സിടോസിൻ വഹിക്കുന്ന പങ്ക് ചെറുതല്ല.

ബഹുഭാര്യാത്വവും ബഹുഭർതൃത്വവും മനുഷ്യന്റെ പൊതുസ്വഭാവമാണെന്നിരിക്കെ (Man is naturally polygamus. But evolution has imposed monogamity) ഒരാണിനോടു മാത്രം ബന്ധം സ്ഥാപിക്കാൻ, ഒരു പെണ്ണ് മാത്രം ജീവിതത്തിലിണയായ് വരാൻ, പരിണാമത്തിന്റെ മണ്ഡലങ്ങളിൽ മനുഷ്യരാശി കടപുഴകാതിരിക്കാൻ, സ്വയം വരിച്ച ഏകഭാര്യാത്വവും ഏകഭർതൃത്വവും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നത് വാസോപ്രെസിനാണ്. (ജീവിതത്തിൽ ഒരിണയെമാത്രം സ്വീകരിക്കുന്ന കങ്കാരു എലികളിൽ വാസോപ്രെസിന്റെ അളവ് കുറയ്ക്കാൻ നടത്തിയ കുത്തിവയ്പിന്റെയൊടുവിൽ അവ ഇണയെ ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.) ഒരിണയോട് മാത്രം താല്പര്യം തോന്നിക്കുന്നത്, ആ ഇണയെ ചുറ്റിപ്പറ്റി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വാസോപ്രെസിനാണ്. സാമൂഹികമായ കാര്യങ്ങളെക്കാളുപരി ഒരാൾ കുടുംബത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് വാസോപ്രസിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.

ഒരു കുടുംബത്തിൽ, ഒരിണയിൽ ഒരാളെ തളച്ചിടുന്നത് മൂന്നാം ഘട്ടത്തിലെ ഈ രാസികങ്ങളുടെ സംയുക്തപ്രവർത്തനം കൊണ്ടാണ്. ഈ ഘട്ടത്തിലെത്തുമ്പോഴാണ് പ്രണയസാക്ഷാത്കാരമുണ്ടാകുന്നത്. ഇവിടെയെത്താതെ ഒരു പ്രണയവും പ്രണയമാകുന്നില്ല. ഈ ഘട്ടത്തിലെത്തിയാലോ, ബാഹ്യമായി പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഡംഭരങ്ങൾക്കും ചേഷ്ടകൾക്കും പ്രസക്തിയില്ലാതാകുന്നു.

പ്രണയം ഒരു വികാരമാണ്. ചില ഭാഗ്യവാന്മാർക്കു (അതോ ഹതഭാഗ്യർക്കോ?) മാത്രം ഉണ്ടാകുന്നതാണത്. ജൈവികമായ പ്രണയമെന്ന പ്രക്രിയയെ സ്വകാര്യമായി അനുഭവിക്കുമ്പോഴാണ് അത് മനോഹരമാകുന്നത്. അല്ലാതെ ഒരുത്സവമാക്കുന്നതിലല്ല. വികാരങ്ങളും വിചാരങ്ങളും കച്ചവടച്ചരക്കാക്കുന്ന ഈ കാലഘട്ടത്ത് നമ്മുടെ പ്രണയവും കച്ചവടച്ചരക്കാകാതെ കാക്കേണ്ടത് നമ്മളാണ്. അതല്ലെങ്കിൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നമുക്കും ഈ കച്ചവടക്കാരുടെ സ്തുതിപാഠകരാകാം. "പ്രണയം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യത്തിനു പകരം "പ്രണയദിനം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യം ചുണ്ടിൽ കരുതാം. കാർഡ്, ചോക്കലേറ്റ്, റസ്റ്റോറന്റ് മുതലാളിമാരുടെയൊക്കെ പട്ടിണി മാറ്റണ്ടായോ... വരൂ നമുക്കും പ്രണയിക്കാം ഈ പ്രണയദിനത്തിൽ....

കൂടുതലറിയാൻ

1. http://en.wikipedia.org/wiki/Valentine%27s_Day
2. Valentine Day sales soares up
3. The Naked Ape, Desmond Morris, RHUK, 1994
4. Intimate Behaviour: A Zoologists Perspective, Desmond Morris, 1997, Kodansha International
5.ഡോ.കെ.ജി.രാധാകൃഷ്ണൻ, ശരീരത്തിലെ രാസപ്രവർത്തനങ്ങൾ, അദ്ധ്യായം 15, രസതന്ത്രം ജീവിതവും ഭാവിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2011