2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

വടക്കുനോക്കി യന്ത്രങ്ങൾക്ക് പേയിളകും കാലം

വടക്കുനോക്കി യന്ത്രങ്ങൾക്ക് പേയിളകും കാലം


360000 വർഷത്തിലൊരിക്കൽ ഭൂമിയുടെ കാന്തികത വിപരീത ദിശയിലാകും. അന്ന് എല്ലാ വടക്കും തെക്കാകും. എല്ലാ തെക്കും വടക്കാകും. വടക്കുനോക്കി യന്ത്രങ്ങൾ തെക്കോട്ടു നോക്കുന്ന കാലഘട്ടം ... വടക്കിന്റെ തെക്കിനെ വടക്കെന്നും തെക്കിന്റെ വടക്കിനെ തെക്കെന്നും വിളിക്കുന്ന കാലഘട്ടം ... 


ഭൂമി ഒരു ഭീമൻ കാന്തമാണെന്ന് 1600-കളിൽ വില്ല്യം ഗിൽബർട്ട് കണ്ടെത്തിയതിനു ശേഷം ഭൂമിയെന്ന മഹാകാന്തത്തിന്റെ വടക്കും തെക്കും എവിടെയാണെന്ന അന്വേഷണം ആരംഭിച്ചിരുന്നിരിക്കണം. ഒരു വടക്കുനോക്കിയന്ത്രത്തിന്റെ ഉത്തരധ്രുവത്തെ ആകർഷിക്കാൻ ഒരു ദക്ഷിണധ്രുവത്തിനു മാത്രമേ കഴിയൂ എന്ന നിരീക്ഷണം നമ്മെക്കൊണ്ടെത്തിക്കുന്നത് ഭൂമിയുടെ ഉത്തരധ്രുവത്തിൽ അതിന്റെ കാന്തിക ദക്ഷിണധ്രുവം ഉണ്ടാകുമെന്ന നിഗമനത്തിലേക്കാണ്. കാന്തിക ധ്രുവത്തിലേക്കെത്തിയാൽ  കാന്തങ്ങൾ താഴെ ഭൂമിയിലേക്ക് വിരൽചൂണ്ടുമെന്നതുകൊണ്ട് കാന്തവുമായി ഉത്തരധ്രുവത്തിലേക്ക് കാന്തികദക്ഷിണത്തെ തേടി പര്യവേഷണങ്ങൾ ധാരാളം അയക്കപ്പെട്ടു.   വർഷങ്ങളുടെ ഇടവേളയുണ്ടായിരുന്ന പര്യവേഷണങ്ങൾ കണ്ടെത്തിയ സ്ഥലം നിശ്ചിതമായിരുന്നില്ല.സ്ഥലവും മാറിക്കൊണ്ടിരുന്നു. ഒരു പക്ഷെ കാന്തികധ്രുവം ഒരിടത്തുനിൽക്കാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (സൂര്യന്റെ ദക്ഷിണായനവും ഉത്തരായനവും പോലെ ഒരു യാത്ര) എന്ന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. ഇവിടെ  ധ്രുവം പടിഞ്ഞാറോട്ടാണ് സഞ്ചരിക്കുന്നതെന്നതിനാൽ പ്രതീച്യായനം എന്ന പദം ചേരുമെന്നു തോന്നുന്നു.

ഇങ്ങനെയാണെങ്കിൽ ഒരു പക്ഷെ പണ്ടു പണ്ട് കാന്തിക ഉത്തര ധ്രുവം നമ്മുടെ ഉത്തരധ്രുവത്തിനടുത്ത് ആയിരുന്നിരിക്കണം എന്ന വാദം ശക്തിപ്പെട്ടു. കാന്തിക ധ്രുവങ്ങൾ കീഴ്മേൽ മറിഞ്ഞ ഒരു സംഭവം ഭൂമിയുടെ ചരിത്രത്തിൽ ഉണ്ടാകണം. പക്ഷെ എങ്ങനെ കണ്ടുപിടിക്കും?
കാന്തിക ധ്രുവങ്ങളുടെ കീഴ്മേൽ മറിയൽ പാറക്കഷണങ്ങളിൽ കാല്പാടുകൾ ഉണ്ടാക്കുമെന്ന കണ്ടെത്തൽ ആയിടയ്ക്കാണ് ഉണ്ടായത്. അങ്ങനെ 1920-കളിൽ ജപ്പാനീസ് ശാസ്ത്രജ്ഞനായ മോട്ടോനോരി മാട്ടുയാമ (Motonori Matuyama) സമുദ്രത്തിനടിയിലെ പാറക്കഷണങ്ങളിൽ നടത്തിയ പരിക്ഷണങ്ങൾ കാന്തികധ്രുവങ്ങളിൽ 780,000 വർഷങ്ങൾക്ക് മുമ്പ് ഒരു കീഴ്മേൽ മറിയൽ നടന്നിട്ടുണ്ടെന്ന് സ്ഥാപിച്ചു. 

അതിനു ശേഷം വന്ന ഒരു പഠനത്തിൽ 41,000 വർഷങ്ങൾക്കു മുമ്പ് ഒരു ഹ്രസ്വമായ റിവെർസൽ (കേവലം 440 വർഷം മാത്രം നീണ്ടുനിന്ന ഒരു മലക്കം മറിയൽ) ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയെങ്കിലും മാട്ടുയാമയുടെ പഠനം ആണ് ദീർഘമായ ഒരു റിവേർസൽ വെളിച്ചത്തു കൊണ്ടുവന്നത്.

കാന്തികധ്രുവങ്ങളിലെ മലക്കം മറിച്ചിൽ ഒരു സുപ്രഭാതത്തിലുണ്ടാകുന്നതല്ല. ഒരു ദിനം നാം ഉറക്കമുണരുംപോഴേക്കും സംഭവിക്കുന്നതല്ല. കാലക്രമേണ ഉണ്ടാകുന്നതാണ്.
അങ്ങു വടക്ക് വടക്കൻ കാനഡയിലും ഇങ്ങ് തെക്ക്  അന്റാർട്ടിക്കയിലെ അഡിലി ലാന്റിലും (Adilie Land) ഇന്നുള്ള കാന്തിക ദക്ഷിണോത്തര ധ്രുവങ്ങൾ കാണാം. ഉത്തര കാനഡയിൽനിന്നും വർഷത്തേക്ക് 50 കിലോമീറ്റർ എന്ന തോതിൽ സൈബീരിയയുടെ സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കാന്തികദക്ഷിണം.

നാസയിലെ ശാസ്ത്രജ്ഞർ കമ്പ്യുട്ടറിനോടു ചോദിച്ചപ്പോൾ പറഞ്ഞത് (ഞങ്ങളുടെ ഭാഷയിൽ സിമുലേഷൻ എന്ന് പറയും) ഉത്തരത്തിൽ നിന്നും ദക്ഷിണത്തിലേക്കുള്ള പ്രയാണത്തിനിടയ്ക്ക് ധാരാളം ഉത്തരങ്ങളും ദക്ഷിണങ്ങളും ഭൂമിയുടെ അങ്ങിങ്ങായി ഉണ്ടാകുന്ന കാലമുണ്ടാകുമെന്നാണ്. അന്നാണ് വടക്കുനോക്കി യന്ത്രങ്ങൾക്ക് പേയിളകുന്നത്.

ബാധയൊഴിപ്പിക്കേണ്ട മാന്ത്രികനാരാണാവോ?...

ഇത് നമ്മുടെ ജീവിതകാലയളവിൽ സംഭവിക്കില്ലെങ്കിലും ഭാവിയിൽ തീർച്ചയായും സംഭവിക്കുമെന്നു തന്നെയാണ് വിശ്വാസം. പണ്ടുള്ളവർ ചുറ്റുപാടും നോക്കി വടക്കേതാണ്, തെക്കേതാണ് എന്നു കൃത്യമായി കണ്ടുപിടിച്ചിരുന്നു. ഇന്ന് വാസ്തുക്കാർ പോലും വടക്കുനോക്കിയന്ത്രം ഉപയോഗിച്ചാണ് വടക്കും തെക്കും തിരിച്ചറിയുന്നത്. വടക്കുനോക്കിയന്ത്രങ്ങൾക്ക് പേയിളകുന്ന കാലത്ത് വാസ്തുക്കാരന്റെ ഗതികേട് ഒന്നാലോചിചുനോക്കണേ.....

അഭിപ്രായങ്ങളൊന്നുമില്ല: