2014, ഡിസംബർ 14, ഞായറാഴ്‌ച

പട്ടുപോലെ മൃദുലമായ കാർകൂന്തലും മുയലിന്റെ കണ്ണുകളും

2014 നവംബർ മുതൽ മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ട ഉത്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുന്നത് ഇന്ത്യൻ ഭരണകൂടം നിരോധിച്ചിരിക്കുന്നു.
എന്നാൽ...
വിപണി ഇതറിഞ്ഞ മട്ടില്ല.
ഉപഭോക്താവും ഇതറിഞ്ഞ മട്ടില്ല.
രാഷ്ട്രീയ ഉപജാപങ്ങളിലും പെണ്ണുടലിന്റെ വസ്ത്രാക്ഷേപങ്ങളുടെ വിചാരണയിലും നിർവൃതിജന്യമായ മായികാനുഭൂതി അനുഭവിക്കുന്ന മാധ്യമത്താളുകളിൽ ഇടം കിട്ടിയിട്ടില്ല ഈ വാർത്തയ്ക്ക്.
ചുംബനം ജനിപ്പിച്ച സദാചാര ചിന്തകളിൽ മുഴുകിയിരിക്കുന്ന സാമൂഹ്യമാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല ഈ വാർത്തയിൽ.
ഈ പശ്ചാത്തലത്തിൽ ഒരു വിശകലനം....

പട്ടുപോലെ മൃദുലമായ കാർകൂന്തലും മുയലിന്റെ കണ്ണുകളും

ഏതൊരു സൗന്ദര്യവർദ്ധക ഉത്പന്നവും വിപണിയിലിറങ്ങുന്നത് വൈരൂപ്യത്തിന്റെ ഒരു ചരിത്രവും പേറിയായിരിക്കും. ചില ഉത്പന്നങ്ങളിൽ ഈ വൈരൂപ്യത്തിന്റെ അളവ് ഏറിയും ചിലതിൽ ഇത് കുറഞ്ഞുമിരിക്കും എന്നത് മാത്രമാണ് വ്യത്യാസം. അത്തരത്തിലുള്ള ഒരു ഉത്പന്നത്തെക്കുറിച്ച്...

തേച്ച്കുളി കേരളീയന്റെ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഒരു നിത്യവൃത്തിയാണ്. തേച്ചുകുളിയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് താളി. തലയിലെ മെഴുക്ക് കഴുകിക്കളയാനും കാർകൂന്തലിന്റെ സൗന്ദര്യം സംരക്ഷിക്കാനും നാം നിത്യവും ഇതുപയോഗിച്ച് പോന്നു. നമ്മുടെ നാട്ടറിവുകളിൽ പലതരം താളിക്കൂട്ടുകളെ പരാമർശിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ ഈ ഉത്പന്നം വിദേശ അധിനിവേശക്കാലത്താണ് ലോകത്തിന്റെ ഉത്പന്നമായത്. 'ചപയതെ' എന്ന സംസ്കൃതവാക്യത്തിൽ നിന്നും രൂപം കൊണ്ട 'ചാമ്പൂ' എന്ന താളിയുടെ ഹിന്ദി നാമത്തിൽ നിന്നുമാണ് 'ഷാമ്പൂ' എന്ന വാക്കുണ്ടായത്.

പ്രകൃതിയുടെ മടിത്തട്ടിൽ വളർന്ന ഈ ഉത്പന്നം പക്ഷെ ലോകവിപണിയുടെ വിശാലവിഹായസ്സിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ഉപഭോക്താക്കളുടെ എണ്ണത്തെക്കണ്ട അങ്കലാപ്പിൽ പ്രകൃതിയോടുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. ഇന്ന് പ്രകൃതിയുമായി തുച്ഛമായ ബന്ധം മാത്രമാണിതിന് അവകാശപ്പെടാനുള്ളത് (പ്രകൃതിയുടെ മടിത്തട്ടിൽ വളർന്ന ഉത്പന്നമെന്ന് പലതും അവകാശപ്പെടുന്നതേയുള്ളൂ... സത്യമല്ല).


അങ്ങനെ രാസപദാർത്ഥങ്ങളുടെ ഈറ്റില്ലത്തിൽ ഷാമ്പൂവിന് പുതിയ രൂപവും ഭാവവും ആയി. ഇന്നത്തെ ഷാമ്പൂവിലുള്ള പ്രധാന ചേരുവകൾ പട്ടികയിൽ കൊടുത്തിരിക്കുന്നു.


ഘടകം ഉപയോഗം
അമോണിയം ലോറിൽ സൾഫേറ്റ്
സോഡിയം ലോറിൽ സൾഫേറ്റ്
പതയുണ്ടാക്കുന്നു. പ്രതലബലം കുറയ്ക്കുന്നു.
അമോണിയം ക്ലോറൈഡ് കട്ടിയും വഴുവഴുപ്പും ഉണ്ടാക്കുന്നു
സോഡിയം ലോറോ ആംഫോഅസെറ്റേറ്റ് കണ്ണീർ വിമുകതമാക്കാൻ സഹായിക്കുന്നു
പോളി സോർബേറ്റ് എണ്ണയെ അലിയിപ്പിക്കാനും മുടിയിഴകളിൽ വ്യാപിക്കാനും സഹായിക്കുന്നു
സിട്രിക്ക് ആസിഡ് ആന്റി ഓക്സിഡന്റ് - ദീർഘകാലം കേടുകൂടാതിരിക്കാൻ സഹായിക്കുന്നു. കൂടാതെ മുടിക്ക് തിളക്കവും മൃദുത്വവും കൊടുക്കുന്നു.
ക്വാട്ടേർണിയം 15 ബാക്ടീരികളെ കൊല്ലാനും ഉത്പന്നത്തെ പൂപ്പലിന്റെ ആക്രമണത്തിൽ നിന്നു രക്ഷിക്കാനും സഹായിക്കുന്നു.
പോളിക്വാട്ടേർണിയം 10 മോയിസ്ചറൈസർ - മുടിയിൽ നനവ് ഉണ്ടാക്കുന്നു

ഇതുകൂടാതെ ചില പ്രത്യേക ആവശ്യങ്ങൾക്കായുള്ള ഷാമ്പൂ വിപണിയിലുണ്ട്. താരൻ കളയുവാനുള്ള ആന്റി ഡാൻറഫ് ഷാമ്പൂ - കീറ്റോകൊണാസോൾ, സിങ്ക് പൈറിത്യോൺ, സെലെനിയം സൾഫൈഡ് തുടങ്ങിയ രാസപദാർത്ഥങ്ങളടങ്ങിയതാണ്.തലയിൽ മരിച്ച കോശങ്ങളാണ് താരനായി രൂപപ്പെടുന്നത്. മരിച്ച കോശങ്ങളെ കഴുകിക്കളയാൻ മാത്രമാണ് ഇത്തരം ഷാമ്പൂകൾ ഉപകരിക്കുക.

ഒരു ഷാമ്പൂവിന്റെ പ്രവർത്തനത്തിന് കളമൊരുക്കാൻ തലയിലെ pH ന്റെ അളവ് ഏകദേശം 5.5 ആകണമെന്നാണ്. ഇതിന് സഹായിക്കുന്നത് സിട്രിക്ക് ആസിഡ് ആണ് (ചെറുനാരങ്ങയിൽ ധാരാളമുള്ളത്). pH 5.5 ആയാൽ സ്വാഭാവികമായും മുടിയിലെ ശൽക്കങ്ങൾ (scales) മുടിനാരുമായി ചേർന്ന് പറ്റിപ്പിടിച്ചിരിക്കും. ഇത് മുടിക്ക് നല്ല തിളക്കം പ്രദാനം ചെയ്യ്ം. പക്ഷെ pH 5.5 എന്നത് അമ്ലാവസ്ഥയാണ്. ഇത് കണ്ണിൽ പെട്ടാൽ കണ്ണീരുണ്ടാകും. ചെറിയ കുട്ടികളുടെ തലയിൽ ഇത്തരം പദാർത്ഥങ്ങൾ തേച്ചുപിടിപ്പിക്കാൻ രക്ഷിതാക്കൾ മടിക്കുമെന്നതിനാലാണ് വിപണിയുടെ രസതന്ത്രമറിയുന്നവർ കുഞ്ഞുങ്ങൾക്ക് പ്രത്യേക ഷമ്പൂ (Baby Shampoo) വികസിപ്പിച്ചെടുത്തത്. ഇത്തരം ഉത്പന്നങ്ങളിൽ pH 7 ന്റെ അടുത്തായിരിക്കും. അതിന് സാധാരണ ഷാമ്പൂവിന്റെ തനത് ഗുണങ്ങളുണ്ടാവില്ല. ഒരു സാധാരണ സോപ്പിന്റെ ഗുണങ്ങളാണുണ്ടാവുക. (സോപ്പെന്നു പറഞ്ഞു വിറ്റാൽ ആരെങ്കിലും വാങ്ങുമോ മാഷെ?)

ഷാമ്പൂവിന്റെ മറ്റൊരു വകഭേദമാണ് പേനിനെ കൊല്ലുന്ന ഷാമ്പൂ (Anti Lice Shampoo). ഒരു പ്രാവശ്യത്തെ ഉപയോഗം കൊണ്ടുതന്നെ പേനെല്ലാം ചത്തൊടുങ്ങുന്നത് ഇത് കടുത്ത കീടനാശിനിയായതുകൊണ്ടാണ്. കീടനാശിനിയുടെ നാറ്റം മുല്ലപ്പൂവിന്റെയോ റോസാപ്പൂവിന്റെയോ മണമാക്കുന്നു എന്നേയുള്ളു.കീടനാശിനി തെളിച്ച് പൊന്നുമോളുടെ തലയിലെ പേനെല്ലാം കളഞ്ഞ സന്തുഷ്ടയായ വീട്ടമ്മയുടെ ചിത്രം പരസ്യം ചെയ്താണ് കമ്പനികൾ ഇത്തരം ക്രൂരതകൾ ഉപഭോക്താവിനോട് കാട്ടുന്നത്.

വിപണി ഒന്ന് സന്ദർശിച്ചാൽ ധാരാളം തരം ഷാമ്പൂകളുള്ളതായി മനസ്സിലാക്കാം. എല്ലാ ഷാമ്പൂവിന്റെയും അടിസ്ഥാന ഘടകങ്ങൾ ഒന്നായിരിക്കെ ഇത്രയും വ്യത്യസ്തതകളിൽ, സെലെക്ഷനുകളിൽ വിപണിയിൽ എത്തിക്കണമെങ്കിൽ പുറത്തുവിടാത്ത ചില പദാർത്ഥങ്ങൾ ചേർന്നിരിക്കുമെന്ന് തീർച്ചയാണ്. അതുകൂടാതെ ഓരോ ബ്രാൻഡും ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ അളവിലും വ്യത്യാസങ്ങളുണ്ടാകാം.

ഇങ്ങനെ മോടികൂട്ടി ഒരു പുതിയ ഉത്പന്നം വിപണിയിലിറക്കുമ്പോൾ  ആദ്യത്തെ അവതരണം തന്നെ ഹിറ്റാകണമെന്നത് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു മാനേജ്മെന്റ് തന്ത്രമാണ്. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ജനങ്ങൾക്ക് ഇഷ്ടപ്പെടണം, ഹാനികരമല്ലെന്ന് ബോധ്യം വരണം. അതുകൊണ്ട് വിപണിയെക്കാണാൻ ഒരുത്പന്നം പുറപ്പെടുന്നതിനു മുൻപ് അതിനെ ചമയിച്ചൊരുക്കുന്ന ചടങ്ങുണ്ട്. ഇത് പരീക്ഷണശാലകളിൽ വിവിധതരം പരീക്ഷണങ്ങൾക്ക് വിധേയമാക്കിയാണ് നിറവേറ്റുന്നത്. നിലനില്പിനല്ലാതെ സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവം പ്രൗഢമായി പുറത്തുവരുന്നത് ഇത്തരം പരീക്ഷണങ്ങളുടെ രംഗവേദികളിലാണ്.

നമ്മുടെ കണ്ണുകളിൽ ഷാമ്പൂ വീണാൽ എരിച്ചിലുണ്ടാകുമോ എന്ന് പരീക്ഷിക്കുന്നത് മുയലിന്റെ കണ്ണിൽ ഇത് തളിച്ചിട്ടാണ്. അതിനായി മുയലുകളെ പല ഗ്രൂപ്പുകളാക്കി തിരിക്കുന്നു. ഓരോ ഗ്രൂപ്പിലും പരീക്ഷിക്കാനുദ്ദേശിക്കുന്ന പദാർത്ഥത്തിന്റെ വ്യത്യസ്ത അളവുകൾ ചേർന്ന മിശ്രിതം ഇറ്റിക്കുന്നു. ഏത് ഗ്രൂപ്പിലാണ് കൂടുതൽ മുയലുകൾക്ക് അസ്വസ്ഥതയുണ്ടാകുന്നതെന്ന് നോക്കി ആ ഡോസിനു താഴെ ഒരു ഡോസ് നമ്മുടെ ഉത്പന്നത്തിൽ ചേർക്കുന്നു (Eye and Skin Irritancy Test - Introduced in the 1940's). നാം പോകുന്ന വഴികളിൽ സുഗന്ധം വിതറി നടക്കാൻ സഹായിക്കുന്ന പൗഡർ പോലുള്ള ഉപകരണങ്ങൾ കുരങ്ങിന്റെ ഷേവു ചെയ്ത തൊലിപ്പുറത്ത് പുരട്ടി ചൊറി വരുന്നുണ്ടോ എന്ന് നോക്കിയാണ് പരീക്ഷിക്കുന്നത്. ഇത്തരം പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞാൽ പിന്നെ ഈ മൃഗങ്ങളെക്കൊണ്ട് പ്രത്യേകിച്ചാവശ്യമില്ലാത്തതുകൊണ്ട് അവയെ ദയാവധത്തിനു വിധേയമാക്കും. മനുഷ്യനു ദയാവധം ആകാമോ ഇല്ലയോ എന്ന് കൊണ്ട്പിടിച്ച് നമുക്ക് മാധ്യമത്താളുകളിൽ ചർച്ച നടത്താം. സമൂഹമാധ്യമങ്ങളിൽ കപടബുദ്ധിജീവിയുടെ മൂടുപടമണിയാം. എന്നാലിത്തരം നീതികേട് മിണ്ടാപ്രാണികളോടാണെങ്കിൽ അത് നമ്മെ ബാധിക്കുന്ന വിഷയമല്ലെന്ന് നടിച്ച് മിണ്ടാതിരിക്കാം. അവറ്റകൾ പ്രതികരിക്കില്ലല്ലോ.





ഈ പുതിയ പദാർത്ഥങ്ങൾ അകത്തുചെന്നാലെന്ത് സംഭവിക്കും എന്ന് പരീക്ഷിക്കുന്നതിനും നമുക്ക് പൈശാചിക രീതികളുണ്ട്. LD50 (Lethal Dose 50 - Introduced in 1920's) എന്ന പേരിലറിയപ്പെടുന്ന പരീക്ഷണം. ഇവിടെ മൃഗങ്ങളെ ഗ്രൂപ്പുകളാക്കിത്തിരിച്ച് അവയുടെ വായിലൂടെ പദാർത്ഥത്തെ തിരുകുന്നു. ഏതു ഗ്രൂപ്പിലാണോ 50% മൃഗങ്ങൾ ചത്തൊടുങ്ങുന്നത് ആ ഗ്രൂപ്പിനു കൊടുത്ത അളവിനെക്കാളും കുറവായിരിക്കും ഉത്പന്നത്തിലെ പദാർത്ഥത്തിന്റെ അളവ്. ഓരോ പദാർത്ഥവും വ്യത്യസ്ത ജീവികളിൽ വ്യത്യസ്ത തരത്തിലാണ് പ്രതിപ്രവർത്തിക്കുന്നത് എന്ന അടിസ്ഥാന തത്വം പോലും മറന്ന് മുയലുകളോ ഗിനിപ്പന്നികളോ ചത്തില്ലെങ്കിൽ എന്റെ കുഞ്ഞുങ്ങളും ചാവില്ലെന്ന് ധരിച്ചു വശായ ഒരു ജനത.... ഇതിനു ശാസ്ത്രീയമെന്ന് പേരും....






 പല സന്നദ്ധസംഘടനകളുടെയും ശക്തമായ ഇടപെടലിന്റെ ഭാഗമായി ഇന്നിതാ ഇന്ത്യയും മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങൾ നിരോധിച്ചിരിക്കുന്നു. ഈ ഒരു തീരുമാനം എടുത്തപ്പോൾ മൃഗപരീക്ഷണങ്ങൾ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ രാജ്യമായി നാം മാറി.  ഇന്ത്യയെക്കൂടാതെ ലോകത്ത് മറ്റ് 27 രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. ഈ നിരോധനങ്ങൾ ആഗോളതലത്തിൽ വരാതെ നന്നാകില്ല എന്ന നിലപാടിലാണ് കമ്പനികൾ. അതുകൊണ്ട് നിരോധനമില്ലാത്ത രാജ്യങ്ങളിലേക്ക് പരീക്ഷണങ്ങളെ മാറ്റാനാണ് പലരും ശ്രമിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നമ്മുടെ മുന്നിൽ ഒരു വഴിയേയുള്ളൂ... മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ട ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുക്കൽ. പേട്ട എന്ന സംഘടന ഏത് ഉത്പന്നങ്ങളൊക്കെ മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ടവയാണ്, ഏത് കമ്പനികളിലൊക്കെ ഈ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്ന് കണക്കെടുത്തിരിക്കുന്നു. അവരുടെ സൈറ്റിൽ പോയാൽ ഈ വിവരങ്ങൾ ലഭിക്കും. നാം നിത്യേന ഉപയോഗിക്കുന്ന എത്രയെത്ര ഉത്പന്നങ്ങളാണ് അതിലുള്ളതെന്ന് കാണുമ്പോൾ നിങ്ങളും അത്ഭുതപ്പെടും.

കൊലപാതകം തെറ്റല്ല... അത് ശാസ്ത്രത്തിനുവേണ്ടിയാണെങ്കിൽ.
പീഢനം തെറ്റല്ല... അത് ശാസ്ത്രത്തിനുവേണ്ടിയാണെങ്കിൽ.
എന്ന ചിന്താഗതിയാണ് നാം മാറ്റേണ്ടത്... ഉത്പന്നങ്ങളുപയോഗിക്കുന്നത് ഉപഭോക്താവല്ല, മനുഷ്യനാണ് എന്ന സമീപനമാണ് കമ്പനികൾക്കുണ്ടാകേണ്ടത്... ഹിംസാത്മകമായി ഉണ്ടാക്കപ്പെട്ട ഒരുത്പന്നവും ഞാനുപയോഗിക്കില്ലെന്ന വാശിയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉപഭോക്താവ് പുലർത്തേണ്ടത്.... മനുഷ്യത്വമുള്ള കമ്പനികളും ഉപഭോക്താക്കളും ഉണ്ടാകുന്ന ഒരു നല്ല നാളെ പ്രതീക്ഷിക്കാമോ ആവോ?


കൂടുതലറിയാൻ:

1. ഷാമ്പൂവിനെക്കുറിച്ച് വിക്കിപീഡിയ
2. Caring Consumer

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

മഴയുടെ ഉണർത്തുപാട്ട്... പ്രണയത്തിന്റെ കേളികൊട്ട്... മരണത്തിന്റെ മാസ്മരദൃശ്യം...

പാറ്റയും വിളക്കും
പ്രണയത്തെപ്പറ്റി
വിനിമയം ചെയ്തതത്രയും
താഴെ വച്ച പാത്രത്തിലെ വെള്ളത്തിൽ
ശേഖരിക്കാൻ നാം കാണിച്ച ശ്രമത്തെ
രാത്രി പരിഹസിച്ചുകൊണ്ടിരുന്നു.

പകരം നിലത്താകെ ചിറകുകൾകൊണ്ട്
പ്രാചീനമായ ഏതോ ലിപിയിൽ
അവരെഴുതിയിട്ടത് നമുക്ക് മനസ്സിലായതുമില്ല.

"ജീവനിൽ കുറഞ്ഞ
ഒരു വാഗ്ദാനവുമില്ല പ്രണയത്തിൽ"
എന്നത് അതിലെ ആദ്യവാക്യമായിരുന്നിട്ടും.
                                        - വീരാൻകുട്ടി


മഴയുടെ ഉണർത്തുപാട്ട്... പ്രണയത്തിന്റെ കേളികൊട്ട്... മരണത്തിന്റെ മാസ്മരദൃശ്യം...


കൊടും വെയിലിന്റെ വിയർപ്പ് കഴുകിക്കളയാനെന്നവണ്ണം, തപ്തമായ ഭൂമിയുടെ മനസ്സ് കുളിർപ്പിക്കാനെന്നവണ്ണം, കൊടും വേനലിൽ വരണ്ട് വിണ്ടുകീറിയ ഭൂമിയുടെ ചാലുകളിൽ നനവിന്റെ തലോടൽ ഏല്പിക്കാനെന്നവണ്ണം, നാവ് നനയ്ക്കാനൊരു തുള്ളിവെള്ളത്തിനായി ഇലയുടെ കൈകൾ മുകളിലേക്ക് പ്രാർത്ഥനാപൂർവ്വം പൊക്കിപ്പിടിച്ച് തപസ്സനുഷ്ടിക്കുന്ന ചെടികൾക്ക് അനുഗ്രഹവർഷം ചൊരിയാനെന്നവണ്ണം, മഴയുടെ ആദ്യസ്പർശം ഭൂമിയും സർവ്വ ചരാചരങ്ങളും ഏറ്റുവാങ്ങുമ്പോൾ അവർ ഉണരുന്നു...

പ്രഥമചുംബനം പോലെയാണ് മഴയുടെ പ്രഥമസ്പർശവും. അതിന്റെ മാസ്മരികമായ ആർദ്രതയിൽ നിന്നുണരാൻ മടിച്ച് ഭൂമി പ്രണയാലസ്യത്തിന്റെ പുതുമഴഗന്ധം വമിപ്പിക്കുമ്പോൾ അവർ ഉണരുന്നു...

മഴയുടെ ആദ്യത്തെ തുള്ളി മണ്ണിന്റെ സുഷിരങ്ങളിലൂടെ ഊർന്ന് അവരുടെ ഗൃഹത്തിന്റെ വാതിൽക്കൽ പതിയെ മുട്ടുമ്പോൾ ഒരു പാടു നാളായി പ്രതീക്ഷിക്കുന്ന അതിഥിയെ കണ്ട ആവേശത്തോടെ അവർ ഉണരുന്നു...

ദീർഘമായ കാത്തിരിപ്പിനൊരന്ത്യം കുറിക്കാൻ, ഇതുവരെ ഉപയോഗത്തിൽ വരാതിരുന്ന, ഒരു ഭാരമായി മാത്രം തോന്നിയിരുന്ന ചിറകുകൾ ഒന്നു കുടഞ്ഞു മിനുക്കി ജീവിതത്തെ അർത്ഥവത്താക്കുന്ന ഈ മുഹൂർത്തത്തിൽ ആൺ ഉറുമ്പുകൾ അരങ്ങേറ്റത്തിന് (ജീവിതത്തിന്റെ കലാശക്കൊട്ടിനും) തയ്യാറാകുന്നു.

ആദ്യത്തെ മഴ ഈറനണിയച്ച ആകാശത്തിലേക്ക് കൂട്ടുകാരോടൊപ്പം ഒരു പുതുമണവാളനായി തന്റെ കഴിവുകൾ തെളിയിക്കുന്ന ഒരു കന്നി പറക്കൽ. തന്റെ കൂട്ടിനകത്ത് ഇന്നോളം തന്നെ പോറ്റിയിരുന്ന ഉറുമ്പ് പണിക്കാർ (Worker Ants) അവരുടെ നിത്യവൃത്തികൾ തുടർന്നുകൊണ്ടിരുന്നു. ഇത്രയും നാളത്തെ ഭക്ഷണത്തിനും പരിലാളനത്തിനും അവസാനമായി അവരെ നന്ദിയോടെ ഒരുനോക്ക് നോക്കി, രാജ്ഞിക്ക് തുണയേകാൻ, അവളുടെ പ്രണയചേഷ്ടകൾക്കിരയാകാൻ, ഒരു പുത്തൻതലമുറയെ വാർത്തെടുക്കാൻ ഒരുങ്ങിയിറങ്ങിയവൾക്ക് പൈതൃകത്തിന്റെ ഒരു വിത്ത് സ്നേഹത്തോടെ സമ്മാനമായേകാൻ, ജന്മം സഫലീകരിക്കാൻ ഉതകുന്ന കന്നിപ്പറക്കലിന് അവർ തയ്യാറെടുത്തു.

ഒരു ഉറുമ്പിൻ കൂട്ടിലെ ന്യൂനപക്ഷമാണ് പെണ്ണുങ്ങൾ - വിരലിലെണ്ണാവുന്നവർ, എങ്കിലും ഏറ്റവും നന്നായി ശുശ്രൂഷിക്കപ്പെട്ടവർ. തലമുറകളുടെ നിത്യതയെ കാത്തുസൂക്ഷിക്കുന്ന ഏറ്റവും പ്രധാന കണ്ണികൾ. അവർ തങ്ങളുടെ ചിറകുകൾ കോതിമിനുക്കി ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായത്തിലേക്ക് പറന്നുകയറാൻ തയ്യാറായിക്കഴിഞ്ഞു.

കുറേ നാളായിരുന്നിരിക്കണം, പുതിയ ഒരു ജീവിതത്തിന്റെ കിനാവുകൾ മനസ്സിൽ കുളിരുകോരിയിടാൻ തുടങ്ങിയിട്ട്. അകത്തെ കുളിരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഇപ്പോഴിതാ പുറത്തും ഒരിളം കുളിര്, ഒരിളം കാറ്റ്. മഴപെയ്തുതോർന്ന ആകാശം ഒരു പറുദീസയായി മാടിവിളിക്കുമ്പോൾ എങ്ങനെയാണ് അനക്കമില്ലാതെ ഈ മാളത്തിലിരിക്കുന്നത്. മഴ സ്നേഹത്തോടെ സ്വർഗ്ഗങ്ങളിൽ നിന്നു കൊണ്ടുവന്ന ഈർപ്പം അവയുടെ ചിറകുകളെ ഇക്കിളിപ്പെടുത്തുമ്പോൾ, പുറത്ത് വീശുന്ന ഇളം കാറ്റ് അകത്ത് കൊടുങ്കാറ്റാകുമ്പോൾ അവൾ കൂടുവിട്ടിറങ്ങുന്നു.

അടയിരുന്ന് വിരിയിച്ച അമ്മയും പോറ്റിവളർത്തിയ പണിക്കാരും അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കണം. ഒരു പുതുജീവിതത്തിന് കോപ്പുകൂട്ടുന്നവൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നിരിക്കണം.

പുറത്തിറങ്ങിയ കന്യകമാർക്കൊപ്പം കൂടിനെ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലാക്കി ചിറകുവിരിച്ച് ആൺ ഉറുമ്പുകളും കൂട്ടത്തോടെ കൂടുവിട്ടിറങ്ങുന്നു.


ഇനി കന്നിപ്പറക്കലിന്റെ, പ്രണയപ്പറക്കലിന്റെ (Nuptial Flight) ശുഭമുഹൂർത്തമാണ്.

ആദ്യം ആണും പെണ്ണും ആകാശവിസ്മയം അനുഭവിക്കുന്നു. അവർ പറക്കുന്ന പാതകളിൽ മറ്റ് ഉറുമ്പിൻ വർഗ്ഗങ്ങൾ കടന്നുവരാതിരിക്കാൻ, അവയുടെ വരും തലമുറകൾ കലർപ്പില്ലാത്തതാക്കാൻ ഫിറമോണുകൾ കൊണ്ട് അതിർത്തിവരച്ചിടുന്നു. ആ അതിർത്തിക്കുള്ളിൽ ഒരു പെണ്ണിനു പിറകെ ബാക്കി എല്ലാ ആണുങ്ങളും അവളെ വശീകരിക്കാൻ, തന്റെ കഴിവു തെളിയിക്കാൻ പ്രണയാഭ്യർത്ഥനയുമായി കൂടും.

അവൾ എന്നാൽ എളുപ്പം വഴങ്ങുന്നവളല്ല. ഓരോ ആണ് സമീപിക്കുമ്പോഴും അവൾ കുതറി മാറുന്നു, കളിയാക്കുന്നു, എന്നാൽ അവളുടെ നോട്ടങ്ങൾ അവനെ വീണ്ടും മാടി വിളിക്കുന്നു...

അവൻ നിർബന്ധിതനാണ്... കൂടുതൽ വ്യഗ്രതയോടെ, കൂടുതലാവേശത്തോടെ, അവളെ സമീപിക്കാൻ.... അവൻ നിർബന്ധിതനാണ് നന്നായി പറക്കാൻ, നന്നായി ആരോഗ്യമുള്ളവനാകാൻ...

അവൾ നിർബന്ധിതയാണ്... ജീവിതത്തിലൊരിക്കൽ, ഒരിക്കൽ മാത്രം കിട്ടുന്ന ഈ അവസരത്തിൽ അവളുടെ ലക്ഷ്യം മറക്കാതിരിക്കാൻ... ഏറ്റവും നല്ല ആണിൽ നിന്നു തന്നെ തന്റെ അടുത്ത തലമുറയുണ്ടാകണം... പ്രകൃതി അവളിൽ അർപ്പിച്ച പ്രതീക്ഷകൾ പാഴാകരുത്...
അവൾ നിർബന്ധിതയാണ് നല്ല ഉശിരുള്ള ആണിനെ തെരെഞ്ഞെടുക്കാൻ...

കേളികൾക്കൊടുവിൽ അവളെ ചേഷ്ടകൾ കൊണ്ട്, ആരോഗ്യം കൊണ്ട് തൃപ്തിപ്പെടുത്തിയ ആണ് അവളുമായി ഇണ ചേരുന്നു. ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന പ്രക്രിയ. അതിശക്തമായി അവൻ അവളുടെയടുത്തേക്ക് പറന്നടുക്കുന്നു. ഈ ജന്മം എന്തിനുവേണ്ടിയായിരുന്നോ അത് നിറവേറുന്ന ഒരു നിമിഷം. തലമുറകളുടെ നിത്യതക്ക് വേണ്ടി പ്രകൃതി അവനെയാണ് വാഹകനായി തെരഞ്ഞെടുത്തത്. പ്രകൃതി അവന് കനിഞ്ഞേകിയ ഒരു വിത്ത് ഒടുവിൽ അവളുടെ അണ്ഡാശയത്തിലേക്ക് സർവ ശക്തിയുമുപയോഗിച്ച് അവൻ നിക്ഷേപിക്കുമ്പോൾ അവന്റെ ലൈംഗികാവയവങ്ങൾ ദേഹത്തിൽനിന്നും പറിഞ്ഞു പോകും.

ഇനി അവന് അധികം ആയുസ്സില്ല...
അല്ലെങ്കിലും എന്തിനാണ് കൂടുതൽ ആയുസ്സ്? ജീവിതദശയിൽ ചെയ്തുതീർക്കേണ്ടതൊക്കെ ചെയ്തുകഴിഞ്ഞാൽ, അവതാരോദ്ദേശം സഫലമായാൽ, പിന്നെ അവതാരത്തിനെന്തു പ്രസക്തി?


നൂറുകണക്കിനോ ആയിരക്കണക്കിനോ വരുന്ന ആണുങ്ങളിൽനിന്ന് കുറച്ചെണ്ണത്തിനെ തെരഞ്ഞെടുത്ത് അവരുടെ ബീജങ്ങളെ ഏറ്റുവാങ്ങിയ പെണ്ണ് മണ്ണിൽ ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പൊക്കാൻ ഒരു പുതിയ കുഴിയുണ്ടാക്കും.

ഈ ചിറകുകൾ ഇനി ഭാരമാകരുത്... അവ ഇനി ആവശ്യമില്ല... യുവത്വത്തിന്റെ ചുറുചുറുക്ക്, പാറി നടക്കാനുള്ള പൂതി, ഭ്രമാത്മകമായ ജീവിതം ഇതിനെല്ലാം അന്ത്യം കുറിക്കപ്പെട്ടു... കഴിഞ്ഞ ഏതാനും ചില മണിക്കൂറുകളിൽ. 

ഇനി വേണ്ടത് ഒരമ്മയുടെ പക്വതയാണ്... ഇനി മക്കളുടെ സ്വപ്നങ്ങൾക്കാണ് ചിറകുവിരിക്കേണ്ടത്... അതുകൊണ്ട് അവളുടെ ചിറകുകൾ പൊഴിച്ചുകളഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി അവൾ പുതുതായി കുത്തിയ കുഴിയിലേക്ക് ഒരു പുതുകാൽ വയ്ക്കുന്നു.

ഇനി അവൾ ഒറ്റയ്ക്കാണ്... സഹായത്തിനുള്ളവരെ അവൾ സ്വയം ഉണ്ടാക്കിയെടുക്കണം. അവളിടുന്ന ആദ്യത്തെ മുട്ടകൾ വിരിഞ്ഞ് വരുന്ന കുഞ്ഞുമക്കളെയൊക്കെ അവൾ പണിക്കാരാക്കുന്നു. ഒന്നോ രണ്ടോ വർഷമെടുക്കും ആദ്യത്തെ പണിക്കാർ രംഗപ്രവേശം ചെയ്യാൻ. അത്രവരെ അവൾ പുറം ലോകവുമായി ബന്ധപ്പെടില്ല... ഭക്ഷണത്തിന്റെ തരിപോലും അകത്ത് ചെല്ലില്ല... അവളുടെ ദേഹത്തെ ഊർജ്ജമുപയോഗിച്ചും, പചനപ്രക്രിയയെ നിയന്ത്രിച്ചും അവൾ കാത്തിരിക്കുന്നു... ഒരു നീണ്ട കാത്തിരിപ്പ്...

പിന്നെ വരുന്ന തലമുറകളും പണിക്കാർ തന്നെയാകുന്നു. അവൾക്ക് പുറത്തിറങ്ങേണ്ടതില്ല... എല്ലാം അവർ കൊണ്ടുവരും... ഭക്ഷണത്തെയും പുഴുക്കളെയും എല്ലാം...

ഒടുവിൽ ഇനി താൻ രംഗമൊഴിയേണ്ട നേരമായെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ ആൺ മക്കളെയും പെണ്മക്കളെയുമുണ്ടാക്കി അവർ മറ്റൊരു കോളനിയുണ്ടാക്കാനുള്ള പ്രണയപ്പറക്കലിനു പുറപ്പെട്ടു എന്നുറപ്പു വരുത്തി, ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ അവൾ വിടവാങ്ങുന്നു.

പരിണാമത്തിന്റെ രംഗവേദികളിൽ ബൾബുകളും കൃത്രിമപ്രകാശവും അവതരിക്കുന്നതിനു മുൻപ് ഈ മഴപ്പാറ്റകൾ ഇവിടെയൊക്കെ പറന്നുനടന്നിരുന്നു. അന്ന് അവയുടെ മാർഗ്ഗദർശിയായി വന്നത് സൂര്യനും ചന്ദ്രനും ഒക്കെയായിരുന്നു. സൂര്യചന്ദ്രന്മാരുടെ പ്രകാശകിരണങ്ങൾ ഉണ്ടാക്കുന്ന കോണുകൾ തിരിച്ചറിഞ്ഞാണ് പോകേണ്ട ദിശയും മറ്റും ഈ ജീവികൾക്ക് മനസ്സിലായിരുന്നത്. പരക്കം പായുന്ന വികസനത്തിന്റെ സമയമാപിനിക്കനുസരിച്ച് കുതിക്കുന്ന മനുഷ്യൻ അവന്റെ രാത്രികളെ പകലാക്കാനും, പകലാക്കി പണിയെടുക്കാനും പണിയെടുപ്പിക്കാനും കൃത്രിമപ്രകാശസ്രോതസ്സുകൾ വികസിപ്പിച്ചു.

എന്നാൽ ഇഴഞ്ഞുനീങ്ങുന്ന പരിണാമത്തിന്റെ സമയമാപിനിക്കനുസരിച്ച് മാത്രം പയ്യെപ്പയ്യെ പുതുതലമുറകളിൽ നിലനില്പിന്റെ പുത്തനാശയങ്ങൾ രൂപപ്പെടുത്തുന്ന പ്രകൃതിയുടെ സൃഷ്ടിവേദികൾ മഴപ്പാറ്റകൾക്ക് പ്രകാശസ്രോതസ്സ് കൃത്രിമമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് കൊടുത്തില്ല. അതുകൊണ്ട് ബൾബുകളെക്കണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മഴപ്പാറ്റകൾ ബൾബിന്റെ പ്രകാശകിരണങ്ങളെ പിന്തുടരുന്നു. എന്നാൽ നന്നേ ചെറിയ സ്രോതസ്സുകളായതിനാൽ കിരണങ്ങളുടെ കോണുകളിൽ വളരെ വേഗം മാറ്റങ്ങളുണ്ടാകുന്നു. ഈ ത്വരിതമാറ്റം മനസ്സിലാകാതെ അവ ഭ്രാന്തമായി ആ ബൾബിനു ചുറ്റും പറക്കും.

ഇനി മാസ്മരികമായ ഒരു ഗന്ധത്തോടെ അവതരിക്കുന്ന പുതുമഴയെ വരവേൽക്കാൻ മഴപ്പാറ്റകൾ ആകാശത്ത് പാറിക്കളിക്കുമ്പോൾ നമുക്ക് ലൈറ്റണച്ച് അവയുടെ പവിത്രമായ പ്രണയത്തിന്റെ മർമ്മരങ്ങൾക്ക് നിശ്ശബ്ദമായി കാതോർക്കാം. 
ശ് ശ്.... കാതോർക്കൂ...
നിങ്ങൾ കേൾക്കുന്നില്ലേ?
അവയുടെ ചിറകടികളിൽ ദൈവത്തിന്റെ കാലൊച്ച നിങ്ങൾ കേൾക്കുന്നില്ലേ?

കൂടുതലറിയാൻ:
1. The Ants, E O Wilson, 1990
2. The Insect Societies, E O Wilson, Harvard University Press, 1972
3. Kingdom of Ants, E O Wilson,  John Hopkins University Press, Baltimore, 2010
4. Ants Superorganisms of the world, Himendar Bharti, Science Reporter, March 2012
5. Nuptial Flight, Wikipedia

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

കാള പെറ്റു... ആ കയറിങ്ങെടുത്തേടീ....

ഈ കഥ നിങ്ങൾ കേട്ടിട്ടില്ലേ?
പണ്ടൊരു മരച്ചുവട്ടിൽ നമ്മുടെ കോഴിക്കുഞ്ഞ് മയങ്ങുകയായിരുന്നു. തൊട്ടടുത്ത തെങ്ങിൽ നിന്ന് ഒരു തേങ്ങ വലിയ ശബ്ദത്തിൽ അതിന്റെയടുത്ത് വീണു. ഞെട്ടിയുണർന്ന കോഴിക്കുഞ്ഞ് ആകാശം പൊട്ടിവീണതാണെന്നു കരുതി കാട്ടിലെ രാജാവിനെ വിവരമറിയിക്കാൻ പ്രാണനും കൊണ്ടോടി.
വഴിയിൽ കണ്ട താറാവ് ചോദിച്ചു "എങ്ങോട്ടാണോടുന്നത്?"
"നീയറിഞ്ഞില്ലേ, ആകാശം പൊട്ടിവീണുകൊണ്ടിരിക്കുന്നു. വേഗം രാജാവിനെ വിവരമറിയിക്കണം"
താറാവും പരിഭ്രമിച്ച് ഒപ്പം കൂടി.
വഴിയിൽ കണ്ട അരയന്നവും മുയലും ഇവരുടെ കൂടെക്കൂടി.
നാലുപേരും നിലവിളിച്ച് വരുന്നതുകണ്ട സൂത്രക്കാരനായ കുറുക്കൻ കാര്യമന്വേഷിച്ചു.
"ആകാശം പൊട്ടിവീണുകൊണ്ടിരിക്കുന്നു. വേഗം രാജാവിനെ വിവരമറിയിക്കണം", നാലുപേരും ഒറ്റശ്വാസത്തിൽ പറഞ്ഞു.
നാല് ഇരകളെ ഒരുമിച്ചുകിട്ടിയപ്പോഴുണ്ടായ ആനന്ദം കുറുക്കന്റെ വായിൽ വെള്ളമായി ഊർന്നു വന്നു.
വായിൽ വന്ന വെള്ളം പാടുപെട്ടിറക്കി കുറുക്കൻ പറഞ്ഞു, "രാജാവിന്റെ ഗുഹയിലേക്ക് ഒരെളുപ്പവഴിയുണ്ട്. ഇതാ, ഈ ഗുഹയിലൂടെ പോയാൽ ഒരു തുരങ്കമുണ്ട്. അതുവഴി നിമിഷനേരം കൊണ്ട് രാജാവിന്റെ ഗുഹയിലെത്താം." കുറുക്കൻ നാലുപേരെയും അവന്റെ ഗുഹയിലേക്ക് നയിച്ചു.

ഈ കഥ മലയാളിയുടെ പൊതുസ്വഭാവത്തെ സൂചിപ്പിക്കുന്നു എന്ന് തോന്നിയത് യൂഫോർബിയ എന്ന ചെടിയെപ്പറ്റി വന്ന വാർത്ത കേട്ടപ്പോഴാണ്.

വിരൽതുമ്പ് കൊണ്ട് അറിവിന്റെ മഹത്തായ വലയിൽ (world wide web) സ്വൈരവിഹാരം നടത്തുന്ന ഏത് മലയാളിയാണാവോ ഇതാദ്യം കണ്ടത്? പണ്ട് 1995-ൽ തന്നെ ഈ ചോദ്യം ഇന്റർനെറ്റിന്റെ അസംഖ്യം വലയിഴകളിലൂടെ ചോദിക്കപ്പെട്ടതാണ്. എന്നാൽ മലയാളി ഇതിപ്പോഴാണ് കണ്ടത്...

യൂഫോർബിയ കാൻസറുണ്ടാക്കുമോ എന്നാണ് ചോദ്യം?
ആ ചെടിയുടെ പാൽ അകത്തുചെന്നാൽ അൾസറുകളുണ്ടാക്കുന്നതായി പഠനങ്ങളിൽ കാണുന്നു എന്നുത്തരം.

ഈ ചോദ്യവും ഉത്തരവും പുതുപ്പണക്കാരന്റെ അല്പത്തരത്തിന്റെ അകമ്പടിയോടെ നാടെങ്ങും പരത്താൻ ആ മലയാളി അവന്റെ സോഷ്യൽ മീഡിയ ബന്ധങ്ങൾ ഉപയോഗിക്കുന്നു. അവന്റെ സോഷ്യൽ മീഡിയാ പൗരത്വം ഉപയോഗപ്പെടുത്തുന്നു. ഈ വാർത്ത നാട്ടിലെങ്ങും കാട്ടുതീ പോലെ പരക്കുന്നു. കേട്ട പാടെ ആൾക്കാർ അടുക്കളയിലേക്ക് കത്തിയെടുക്കാനോടുന്നു....

നാം യൂഫോർബിയ ചെടി തിന്നാൻ ആടോ പശുവോ ഒന്നുമലെന്ന് ആലോചിക്കാറില്ല....

മലയാളിയെ കുറ്റം പറയരുത്...

ഡെറ്റോൾ എന്ന ദ്രാവകം വിഷമാണെന്നും, അത് ഉള്ളിൽ ചെന്ന് ലണ്ടനിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും അറിഞ്ഞിട്ടും അവന്റെ വെള്ളാരങ്കല്ലു പാകിയ നിലം കഴുകാൻ അവൻ അതുപയോഗിച്ചു. അവന്റെ കുട്ടികളെ ആ വിഷം പൂശിയ നിലങ്ങളിൽ യഥേഷ്ടം വിഹരിക്കാനനുവദിച്ചു. അന്നൊന്നും രോഗഭീതി അവനുണ്ടായിരുന്നില്ല... കാരണം ഡെറ്റോൾ ഒരു ഉത്പന്നമാണ്....
തലയിൽ തേക്കുന്ന ഷാമ്പൂ മാർക്കറ്റിലിറങ്ങുന്നതിനു മുൻപ് മുയലുകളുടെ കണ്ണിലുറ്റിച്ച് കാഴ്ച നഷ്ടപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. കാഴ്ച പോകുന്നില്ലെങ്കിൽ മാത്രമേ അത് മാർക്കറ്റിലിറക്കാവൂ. അങ്ങനെ എത്രയെത്ര കുരുടൻ മുയലുകളുടെ ഉണ്ടാക്കിയാണ് അവന്റെ ഷാമ്പൂ മാർക്കറ്റിലെത്തുന്നത് എന്ന് അവൻ വേവലാതിപ്പെടാറില്ല... ആരെയും അറിയിക്കാറില്ല... കാരണം ഷാമ്പൂ ഒരു ഉത്പന്നമാണ്....
രാവിലെ മുറ്റത്തേക്കിറങ്ങാൻ നേരത്ത് അഞ്ചിഞ്ചുകനത്തിൽ ഇടുന്ന പുത്തൻ പൗഡറിന്റെ പിന്നിലെ കഥ അവനറിഞ്ഞാലും പുറത്ത് പറയില്ല. ആ പൗഡർ പുറത്തിറക്കുന്നതിന് മുമ്പ് കുരങ്ങന്മാരുടെ ദേഹത്ത് പൂശി അതിന് ചൊറിയെങ്ങാനും വരുന്നുണ്ടോ, അതിന്റെ രോമം കൊഴിയുന്നുണ്ടോ എന്നു പരീക്ഷിക്കണം. എന്നാലേ ഒരു പുതിയ പൗഡർ പുറത്തിറക്കാനാവൂ. രോമം കൊഴിഞ്ഞ, ചൊറിവന്ന എത്ര കുരങ്ങന്മാരെ ഉണ്ടാക്കി നിങ്ങളുടെ പൗഡർ എന്ന് പുറത്ത് പറയാറില്ല... കാരണം പൗഡർ ഒരു ഉത്പന്നമാണ്.

അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ...
ഉത്പന്നമായാൽ എന്തുമാവാം... കാരണം ഉത്പന്നങ്ങളില്ലാതെ ജീവിക്കാൻ ഉപഭോക്തൃസമൂഹത്തിൽ സാദ്ധ്യമല്ല. എന്നാൽ പ്രകൃതിസ്നേഹം ഇല്ലാതെ തീർച്ചയായും ജീവിക്കാം എന്നതാണ് മലയാളിയുടെ നയം....

ഇനി യൂഫോർബിയയെക്കുറിച്ച്...

മഡഗാസ്കറിൽ വളർന്ന യൂഫോർബിയ വളരെ വേഗമാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നത്. 2008 വ്യത്യസ്ത വർഗ്ഗങ്ങളുള്ള യൂഫോർബിയ എന്ന കുടുമ്പത്തിലെ ഒരംഗമാണ് നമ്മെ വലച്ചത്... യൂഫോർബിയ മിലി (Euphorbia Milii) എന്ന പുഷ്പിണി. യൂഫോർബിയ എന്ന കുടുമ്പം ലോകത്തിലെ ഏറ്റവും കൂടുതൽ പുഷ്പങ്ങളുടെ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. മിക്ക ചെടികളിലും ആൺപുഷ്പങ്ങളും പെൺപുഷ്പങ്ങളും ഒരുമിച്ചുണ്ടാകും (Monoecious). അഞ്ചടിയോളം വളരുന്ന ഇവയുടെ ഇലകൾ സ്പൈറൽ ആകൃതിയിൽ ക്രമീകരിച്ചിട്ടുണ്ടാകും എന്നതിലാണ് അവയുടെ ഗണിതസൗന്ദര്യം ഉള്ളത്. മുള്ളിന്റെ സാന്നിദ്ധ്യം അതിന്റെ വിഷാംശത്തെ വിളിച്ചോതുന്നു. മുള്ളിന്റെ സാന്നിദ്ധ്യവും മുള്ളിന്റെ രൂപവും കൊണ്ടാവാം ക്രിസ്തുവിന്റെ മുൾകിരീടം (Crown of Thorns - Crown of christ) എന്ന പേര് അതിനു വന്നത്.



ഇതിന്റെ പാലിനാണ് വിഷാംശമുള്ളത്. അത് അകത്തുചെന്നാൽ ട്യൂമറുകളുണ്ടാക്കും എന്ന് പഠനങ്ങളുണ്ട്. ബ്രസീലിൽ ഗർഭിണികളായ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഒരു കിലോഗ്രാം ശരീരഭാരത്തിൽ 125 മില്ലിഗ്രാം അകത്തുചെന്നാൽ ഭ്രൂണങ്ങളുടെ വളർച്ച മുരടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കിലോഗ്രാം ശരീരഭാരത്തിൽ 250 മില്ലിഗ്രാം ആണ് അകത്തുചെല്ലുന്നതെങ്കിൽ ഗർഭം അലസിപ്പോകുന്നതായും കണ്ടു. ഇതേ തോത് വച്ച് 60 കിലോ ഭാരമുള്ള ഒരു മനുഷ്യശരീരത്തിന് കുറഞ്ഞത് 7500 മില്ലിഗ്രാം (അഥവാ 7.5ഗ്രാം) അകത്തുകടന്നാൽ മാത്രമേ വിഷാംശമാകൂ. (മനുഷ്യന്റെയും എലിയുടെയും കണക്കുകൾ കൂട്ടിക്കുഴയ്ക്കുന്നത് ശാസ്ത്രീയമായി തെറ്റാണെന്നറിയാം).

ചില പ്രാരംഭ പഠനങ്ങളിൽ തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്നതായി പറയുന്നുണ്ടെങ്കിലും ഡെൽഗഡോവിന്റെ നേതൃത്വത്തിൽ എലികളിൽ നടന്ന പഠനത്തിൽ ഒരു നിശ്ചിത അളവിലും കൂടുതലായാലേ ഇത് പ്രശ്നമാകുന്നുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിന് ഗുണങ്ങളില്ലെന്നല്ല... ഇത് ഒച്ചുകളെ അകറ്റുന്നതിനുവേണ്ടി വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട് (Molluscicide). ആഫ്രിക്കൻ ഒച്ച് കേരളത്തിന്റെ തീരത്ത് താണ്ഡവമാടിയപ്പോൾ നാം പരീക്ഷിച്ചുനോക്കിയില്ലെന്നേയുള്ളൂ....

അർബുദം ഉണ്ടാക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ചൈനക്കാരുടെ നാട്ടുവൈദ്യത്തിലും ആഫ്രിക്കക്കാരുടെ ഗോത്രവൈദ്യത്തിലും യൂഫോർബിയ ഒരു മരുന്നാണ്. അർബുദത്തിനും അൾസറിനും ഉള്ള മരുന്നായി അവരതുപയോഗിക്കുന്നു. നമ്മുടെ ആയുർവേദത്തിലോ നാടൻ ചികിത്സയിലോ ഇതിനു മരുന്ന് കാണാതിരിക്കില്ല... കാരണം പ്രാചീനകാലത്ത് വൈദ്യം പഠിച്ചിറങ്ങുമ്പോൾ ഏർപ്പെടേണ്ട ഒരു അപ്രന്റീസു പണിയുണ്ട് ആട്ടിടയന്മാരുടെ കൂടെ കൂടി ചെടികളെക്കുറിച്ചു പഠിക്കൽ... ഉപയോഗമില്ലാത്ത ഒരു ചെടി കണ്ടുപിടിച്ച് അത് ദക്ഷിണയായി തരാൻ ആവശ്യപ്പെട്ട ഒരു ഗുരുവിന്റെ കഥയുമുണ്ട്... അതിൽ ശിഷ്യൻ ലോകം മുഴുവനലഞ്ഞും അത്തരത്തിലുള്ള ഒരു ചെടി കണ്ടെത്താനാകാതെ ഗുരുവിന്റെയടുത്തെത്തിയ കഥ... ഇതൊക്കെ കൂട്ടിവായിച്ചാൽ ഈ യൂഫോർബിയയും ഒരു മരുന്നായി ഉപയോഗിക്കുന്നുണ്ടാവണം.. തീർച്ച...




എന്നും വസന്തം പൂവിതിർത്താടണം എന്റെ വീട്ടുമുറ്റത്തും എന്ന് നിർബന്ധമുള്ള, പ്രകൃതിയോട് ബന്ധിപ്പിക്കുന്ന ഒരു കണ്ണിയെങ്കിലും ബാക്കിയുണ്ടാകണം എന്നു ശഠിക്കുന്ന ഏതൊരുവന്റെയും വീട്ടുമുറ്റത്ത് പ്രകൃതിയുടെ സർവ്വ സൗന്ദര്യവും ആവാഹിക്കുന്ന ഒരു പൂന്തോട്ടമുണ്ടാകും. ആ പൂന്തോട്ടത്തിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റയും തുമ്പിയും തേനീച്ചയുമെല്ലാം അവന്റെ കണ്ണുകളിൽ ദൈവദീപ്തമായ നൈർമല്ല്യം വിരിയിക്കും. ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ആനന്ദമുണ്ടാകും അവന്റെ കണ്ണിലും. അവൻ സല്ലപിക്കുന്നുണ്ടാകും പലപ്പോഴും, പുറമെ കാണുന്നവൻ ഭ്രാന്തെന്ന് സംശയിക്കവിധം... അവൻ പ്രണയിക്കുന്നുണ്ട് ആ ചെടികളെയും പൂക്കളെയും പൂമ്പാറ്റകളെയും... പ്രണയം തുടികൊട്ടിപ്പാടുന്നത് മരച്ചോട്ടിലിരുന്ന് സൊറപറയുന്ന കാമുകീകാമുകന്മാരുടെ ഹൃദയത്തിലല്ല. മറിച്ച് പൂക്കളെ സ്നേഹിക്കുന്ന പൂന്തോട്ടക്കാരന്റെയും മണ്ണിനെയും ചെടികളെയും സ്നേഹിക്കുന്ന കർഷകന്റെയും ഉള്ളിലാണ്.

ഈ പാവങ്ങളുടെ മുന്നിലേക്ക് പ്രിയപ്പെട്ട സോഷ്യൽ നെറ്റ് വർക്കുകാരാ, നീ അശനിപാതം പോലെ പാതിവെന്ത അറിവ് വിളമ്പരുത്... നീ തകർക്കുന്നത് കേവലം ഒരു ചെടിയെയല്ല, മറിച്ച് പ്രകൃതിയോട് ബന്ധപ്പെടുന്ന ഒരു പ്രധാന കണ്ണിയെയാണ്. നിന്റെ മുറിവൈദ്യം മലിനമാക്കുന്നത് കേവലമൊരു പൂന്തോട്ടത്തെയല്ല, നമ്മുടെ ആവാസവ്യവസ്ഥയെയാണ്.

PS: യൂഫോർബിയയുടെ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച വത്സൻ പിലിക്കോടിനും പോസ്റ്റിടാൻ പ്രേരണയായ ചന്ദ്രേട്ടനും മണികണ്ഠൻ മാഷിനും പ്രത്യേകം നന്ദി...

കൂടുതലറിയാൻ:-

1. Wikipedia
2. Absence of Tumor promoting activity of Euphorbia Milii latex on the mouse back skin, Delgad I F et.al,  Toxicological Letters, November 2003, Vol 30; 145(2)  - 175 - 80
3. Study of embryofeto toxicity of crown of thorns latex, a natural molluscicide - C A M Souza et.al, Brazilian Journal of Medical and Biological Research, November 1997, Vol 30 No:11

2014, ജൂലൈ 23, ബുധനാഴ്‌ച

പടിയിറങ്ങിയ മണവാട്ടി

പടിഞ്ഞാറ്റയിൽ (പൂജാമുറി) നിന്ന്  "ഭഗവതിയമ്മേ കാത്തോളണേ" എന്ന മുത്തശ്ശിയുടെ വിളി കേൾക്കാൻ ഭഗവതിയമ്മയുണ്ടായിരുന്നോ എന്നെനിക്കറിയില്ല.
പക്ഷെ അവളുണ്ടായിരുന്നു... കിണ്ടിയുടെ വാലിന്റെ തുമ്പത്ത്...
"കോത്ത്... കൊത്ത.... കൊത്ത... കൊത്" എന്ന് ചിലച്ചുകൊണ്ട്.
ഭഗവതിയമ്മ അവളുടെ വായിൽക്കൂടി ചൊരിഞ്ഞ അനുഗ്രഹങ്ങൾ പലപ്പോഴും പ്രാർത്ഥനയോടുള്ള കൊഞ്ഞണംകുത്തലായാണ് ഞങ്ങൾക്ക് തോന്നിയത്.
സന്ധ്യാസമയത്ത് പടിഞ്ഞാറ്റയിൽ ചമ്രം പടിഞ്ഞിരുന്ന് നാമം ജപിക്കുമ്പോൾ കൂടെ പിറുപിറുത്തുകൊണ്ട് അവളുമുണ്ടായിരുന്നു... ചിലപ്പോൾ ചെമ്പരത്തിപ്പൂക്കളുടെയരികിൽ, ചിലപ്പോൾ ഞങ്ങളുടെ മടിയിൽ...
മനുഷ്യനോട് സംവദിക്കാനുള്ള പ്രകൃതിയുടെ ഒരു ദ്വിഭാഷിയായി മണവാട്ടി പടിഞ്ഞാറ്റയിലെ തണുപ്പിൽ, അതിന്റെ ഈർപ്പത്തിൽ സുഖം പൂണ്ടിരുന്നു.
ഞങ്ങളെപ്പോലെത്തന്നെ അവൾക്കുമുണ്ടായിരുന്നിരിക്കണം തറവാടിന്റെ മേൽ അവകാശം...

"നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി..." 
എന്നിങ്ങനെയുള്ള കുട്ടിക്കാലത്തെ കളിപ്പാട്ടുകളിൽ പോലും അവൾ കടന്നുകൂടി...

ഇത്തവണ അവളെക്കുറിച്ചാണ്....
മണവാട്ടിയെക്കുറിച്ച്.... നങ്ങേലിയെക്കുറിച്ച്....

പടിയിറങ്ങിയ മണവാട്ടി*

Fungoid Frog (Hylarana Malabarica)

Photo Courtesy: Ravindra Sonawane

ഒന്ന് ഭയപ്പെടുത്തിയാൽ രൂക്ഷമായ ഫംഗസ്സിന്റെ ഗന്ധം വമിപ്പിക്കുന്നതുകൊണ്ടാവണം, ഭയപ്പെടുത്തലിന്റെ, പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിന്റെ തത്ത്വശാസ്ത്രം ഉരുവിട്ടുപഠിച്ച സായിപ്പിന്റെ നാവിൽ നിന്ന് Fungoid Frog എന്ന പേര് ഇവൾക്ക് വീണത്. ചെമ്പ് നിറത്തിലുള്ള പുറവും കറുപ്പ് കുത്തുകളുള്ള വശങ്ങളുമുള്ള ഇവളെക്കാൾ സൗന്ദര്യമുള്ള മറ്റൊന്നും തവളകളുടെ വംശത്തിലില്ലെന്ന് കവിത്വമുള്ള ഏതോ സൗന്ദര്യോപാസകൻ തിരിച്ചറിഞ്ഞപ്പോളാണ് 'മണവാട്ടി' എന്ന പേരു വന്നത്. പ്രകൃതിയുടെ സൗന്ദര്യത്തെ മനസ്സിലാവാഹിച്ച, സുന്ദരമായതെല്ലാം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനിച്ച് അവന്റെ വീട്ടിലും ഈ മണവാട്ടിക്ക് സ്ഥാനം കൊടുത്ത പൂർവികന്റെ മനസ്സിനെ അഭിവാദ്യം ചെയ്യാതെ വയ്യ.

കറുത്ത മേഘങ്ങൾ ആകാശത്തുരുണ്ടുകൂടി അന്തരീക്ഷത്തെ ആർദ്രമാക്കുമ്പോൾ; മണ്ണിനടിയിൽ വേനലിന്റെ കാഠിന്യത്തിൽ മനം നൊന്ത് സുഷുപ്തിയിലാണ്ട വിത്തുകൾ പൊട്ടിമുളച്ച് ഇളം തലപ്പുകൾ പുറത്തിട്ട് മഴയെ വരവേൽക്കുമ്പോൾ; ഇലകളുടെ തുമ്പത്തുനിന്ന് തൂങ്ങിവീഴുന്ന മഴത്തുള്ളി ചെറുനീർച്ചാലുകളിൽ താളം പിടിക്കുമ്പോൾ ഈ തവളകളുടെ നെഞ്ചിൽ പ്രണയം തുടികൊട്ടിത്തുടങ്ങുന്നു. ഇവയുടെ പ്രണയകേളികൾ നടമാടുന്ന രംഗവേദികളായ നെൽ വയലുകൾ "കോത്ത്... കൊത്ത.... കൊത്ത... കൊത്" എന്ന പ്രണയഗാനത്താൽ മുഖരിതമാവും. ഇതുകേട്ട വയലിന്റെ രോമാഞ്ചമാകുമോ നെൽതലപ്പുകളായി മണ്ണിലെഴുന്നേറ്റ് നിൽക്കുന്നത്?

കെട്ടിക്കിടക്കുന്ന വയലിലെ ജലത്തിൽ മുട്ടകൾ നിക്ഷേപിച്ചാൽ മൂന്ന് മാസം കൊണ്ട് തവളക്കുഞ്ഞുങ്ങൾ കരകയറും. ഈ മൂന്ന് മാസക്കാലയളവിൽ പ്രകൃതിയുടെ മാസ്മരികഭാവങ്ങൾ നടമാടുന്ന സൃഷ്ടിപ്രക്രിയയിൽ നെൽ വയലുകൾ പുളകം കൊള്ളും. ഇടതൂർന്ന പുൽതലപ്പുകളിലൂടെ ദീർഘവൃത്താകൃതിയിലുള്ള തലകളും നീണ്ട വാലുകളുമുള്ള ചാരനിറക്കാരായ വാൽമാക്രികൾ ചെറുസസ്യങ്ങളെയും പ്ലാംഗ്ടണുകളെയും മറ്റും ഭക്ഷിച്ച് തത്തിക്കളിക്കും.[1,2,3]
Photo Courtesy : Vishal Bhave

കരകയറിക്കഴിഞ്ഞാൽ പിന്നെ ഈർപ്പം തേടിയുള്ള യാത്രയാണ്. 20-30 ഡിഗ്രി സെൽഷിയസ് താപനിലയിലും 50-75% ആപേക്ഷിക ആർദ്രതയിലും നിലനിൽക്കുന്ന മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്ര, സ്വാഭാവികമായും അതിനെ എത്തിച്ചത് ചാണകം മെഴുകിയ ഇരുണ്ട പടിഞ്ഞാറ്റകളിലേക്കാണ്. തീർത്ഥമായി സങ്കല്പിച്ച് ദേവനു നിവേദിച്ച പിച്ചളക്കിണ്ടിയിലെ ജലത്തിന് മണവാട്ടിത്തവളയുടെ ഗന്ധമുണ്ടായത് സ്വാഭാവികം.

പരിഷ്കാരം തലയ്ക്കുപിടിച്ച മലയാളി അവന്റെ നിലങ്ങളെ സിമന്റിട്ട് കാവിപുതപ്പിച്ചപ്പോൾ, രാജസ്ഥാനിലെ മരുഭൂമിയിൽനിന്ന് ഖനനം ചെയ്തെടുത്ത വെള്ളാരംകല്ലുകൾ പാകിയപ്പോൾ, പടിയിറങ്ങിപ്പോയ മണവാട്ടിയോടൊപ്പം "നിന്നെ സൽക്കരിക്കാത്തിടത്ത് എനിക്കെന്ത് കാര്യം" എന്ന് പറഞ്ഞ് ദേവനും പടിയിറങ്ങിക്കാണണം.

പ്രകൃതിവിഭവങ്ങൾ നമുക്കുമാത്രമുപയോഗിക്കാനുള്ളതാണെന്നും പ്രകൃതി ചൂഷണം ചെയ്യപ്പെടാനുള്ളതാണെന്നുമുള്ള വ്യവസായവൽക്കരണത്തിന്റെ, സായിപ്പിന്റെ, പാഠങ്ങൾ അവനെക്കാൾ നല്ലവണ്ണം ബോധ്യപ്പെട്ടതുകൊണ്ടാവണം വെറിപിടിച്ച് നാം നെൽ വയലുകളൊക്കെ നികത്തിയത്. "ക്വിറ്റ് ഇന്ത്യ" എന്നാക്രോശിച്ച് സായിപ്പിനെ കടൽ കടത്തി നാം സ്വതന്ത്രരായി എന്നഭിമാനിക്കുമ്പോഴും മാനസികമായി നാം ഇന്നും അവന്റെ പ്രിയപ്പെട്ട അടിമകളായി സന്തുഷ്ടരാണ്. പ്രകൃതിയോട് പോരടിച്ച് കണ്ടെത്തേണ്ടിയിരുന്ന അവന്റെ ഉപജീവനമാർഗ്ഗം സമശീതോഷ്ണ മേഖലയിൽ ജീവിക്കുന്ന നമുക്ക് ഉചിതമാർഗ്ഗമല്ലെന്ന തിരിച്ചറിവ് നമുക്കില്ലാതെപോയി. സായിപ്പിനെക്കാൾ ഒരുപടി ഉയർന്ന "പഷ്ട് സായിപ്പ്" ആയി നാം തരം താഴുകയാണുണ്ടായത്.

ഈ പുത്തൻ അടിമത്തത്തിൽ അന്ധമായ നമ്മുടെ കണ്ണുകൾക്ക് പൂനെ നഗരത്തിലെ തവളകളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവ്വമായ കുറവ് ഒരു കാഴ്ച്ചയാകുന്നില്ല.[4] തവളകളുടെ ആവാസവ്യവസ്ഥിതി തകരുന്നതാണ് ഈ കുറവിന് കാരണമെന്ന കണ്ടെത്തലും നമുക്ക് പാഠമാകുന്നില്ല. സ്വാഭാവികമായുണ്ടായ കുളിർമയുള്ള മരങ്ങൾ വെട്ടിനശിപ്പിച്ച് ചൂടുള്ള റബ്ബർ മരങ്ങൾ വെച്ചുപിടിപ്പിച്ചപ്പോൾ തവളുകളുടെ എണ്ണത്തിലുണ്ടായ ഭീമമായ കുറവിന്റെ അനുഭവപാഠങ്ങൾ കീരിപ്പാറയും മരമലയും വിളിച്ചുപറഞ്ഞപ്പോൾ റബ്ബറിന്റെ കമ്പോളവിലയിലേക്ക് കണ്ണും നട്ടിരുന്ന നമ്മുടെ കാതുകൾക്ക് കേൾവിയുണ്ടായിരുന്നില്ല.[5]

തവളകളുടെ ലോലമായ ചർമ്മം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പാകപ്പെട്ടതല്ല. ഈർപ്പത്തിലെ, ഊഷ്മാവിലെ വ്യതിയാനങ്ങളെല്ലാം സഹിക്കാവുന്നതിനുമപ്പുറത്തായാൽ അവ ചത്തൊടുങ്ങുന്നു. തവളകളുടെ എണ്ണമാണ് ഒരു സമൂഹത്തിന്റെ പാരിസ്ഥിതിക ആരോഗ്യത്തിന്റെ അളവുകോലെന്നത് "വീട്ടിൽ തവളയുണ്ടാകുന്നത് അശ്രീകരമാണ്" എന്ന് കരുതുന്ന പുത്തൻ പണക്കാർക്ക് പഠിയാത്ത പാഠമാണ്.[5]

IUCN - ന്റെ ഉന്മൂലനഭീഷണി നേരിടുന്ന ജീവികളുടെ ചെമ്പട്ടികയിൽ (Red List) ഭീഷണി നേരിടാത്ത ഗ്രൂപ്പിലാണ് മണവാട്ടി ഇന്ന്.[7] എന്നാൽ 2012-ൽ IISER പൂനെയിലെ ശാസ്ത്രജ്ഞർ വടക്കൻ പശ്ചിമഘട്ടത്തിൽ നടത്തിയ വിപുലമായ പഠനങ്ങളുടെ[6] വെളിച്ചത്തിൽ മണവാട്ടി തവളകളിൽ തന്നെ ആറോളം വ്യത്യസ്ത വർഗ്ഗങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. നാം മണവാട്ടി എന്ന് പേരിട്ടു വിളിക്കുന്നത് ഒരു വർഗ്ഗസമൂഹത്തെയാണെന്നാണ് അവരുടെ വിലയിരുത്തൽ. ഈ പഠനം വിരൽചൂണ്ടുന്നത് ഇവയുടെ ജനസംഖ്യയുടെ പുനർ നിർണ്ണയത്തിലേക്കും ചെമ്പട്ടികയിൽ മണവാട്ടിയുടെ സ്ഥാനത്തിന്റെ പുന:പരിശോധനയിലേക്കുമാണ്.

അത് സംഭവിച്ചാൽ സമശീതോഷ്ണ ഏഷ്യയിലെ ഏറ്റവും കൂടുതൽ തവളകളുള്ള പശ്ചിമഘട്ട സംരക്ഷണത്തിലേക്കും "മണവാട്ടി"യുടെ സംരക്ഷണത്തിലേക്കുമുള്ള ദിശാബോധത്തിൽ പുത്തനുണർവ്വുണ്ടാകും. പശ്ചിമഘട്ടത്തെ മണ്ണിന്റെ പടുകൂറ്റൻ കൂനയായും പാറയുടെ കൂമ്പാരമായും കാണുന്ന മാഫിയകൾക്ക് കൂച്ചുവിലങ്ങിടാൻ, സംരക്ഷണപ്പോരാളികൾക്ക് വീര്യം പകരുന്ന നയരൂപീകരണത്തിലേക്ക് സർക്കാരുകളെ പ്രേരിപ്പിക്കാൻ, ലോക പരിസ്ഥിതി സംഘടനകളുടെ ഇടപെടലുകൾക്ക് കഴിയുമാറാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ....

* മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുസ്തകം 91, ലക്കം 33) വന്ന വീരാൻകുട്ടിയുടെ "അപരിചിതം" എന്ന കവിത ഈ പോസ്റ്റിന് പ്രചോദനമായിട്ടുണ്ട്....


കൂടുതലറിയാൻ:


1. R.J.Ranjit Daniels, Amphibians of Peninsular India,  University Press, 2005

2. Chari.V.K, A description of the hitherto undescribed tadpole of, and some field notes on the fungoid frog, Ranan Malabarica, Journal of Bombay Natural History Society, Vol.59 (71-76)

3. S.K.Saidapur, Behavioral ecology of Anuran Tadpoles: The Indian Scenario, Proc. of Indian National Science Academy, 2001

4. A.D.Padhye, Mukul Mahabaleshwarkar, Amphibian decline in Pune city, April 2002, Zoos print journal

5. R.J.Ranjit Daniels, The problem of conserving amphibians in the western ghats, Current Science, 1991, 60(11)

6. Anand Padhye, Anushree Jadhav, Manawa Diwekar, Neelesh Dahanukar, Population variations in the Fungoid Frog from northern western ghats of India, IISER Pune, 2012

7. Biju S.D, S.Dutta, R.Inger, Hylarana Malabarica, IUCN Redlist of Threatened species, 2004

2014, മേയ് 9, വെള്ളിയാഴ്‌ച

മണ്ടപ്രേക്കന്റെ തിരോധാനം

പ്രീഡിഗ്രി രണ്ടാം വർഷം...
പയ്യന്നൂർ കോളേജിന്റെ സുവോളജി ലാബ്...
ക്ലോറോഫോമിന്റെ മനം മടുപ്പിക്കുന്ന മണത്തിന്റെ ആലസ്യത്തിൽ മേശയുടെ മുന്നിൽ വിശ്രമിക്കുന്ന കഥാപാത്രം. അവനെ ഇന്ന് ജീവനോടെ കശാപ്പുചെയ്യും.
ഞാനാണ് ആരാച്ചാർ.
ആയുധങ്ങൾ എന്റെ ഡിസക്ഷൻ ബോക്സിൽ സുരക്ഷിതം.
ജയരാജൻ മാഷ് നിർദ്ദേശങ്ങൾ ഒന്നൊന്നായി പറയുന്നു. "തവളയെ മെല്ലെ പിടിക്കുക. നിങ്ങൾ ശരീരം മുറിച്ചുതീരും വരെ അവൻ ഉണരില്ല... പിന്നെ ഉണർന്നിട്ടും കാര്യമില്ല..." തുടങ്ങിയ നിർദ്ദേശങ്ങൾ കഥാപാത്രം കേട്ടോ എന്നു സംശയം... അവന്റെ (അതോ അവളുടെയോ?) നെഞ്ചിടിപ്പ് കൂടിയപോലൊരു തോന്നൽ (അതോ എന്റെ നെഞ്ചിടിപ്പാണോ കൂടിയത്?).
ഏതായാലും കർമ്മം തുടങ്ങി. ആദ്യമുണ്ടായിരുന്ന ഞെട്ടലും പരിഭവവും ഒക്കെ മാറി വിദഗ്ദ്ധനായ ഒരു കശാപ്പുകാരനായി ഞാനും മാറി. അപ്പോഴാണ് ആ അദ്ഭുതം കണ്ടത്. എന്റെ തവള ഗർഭിണിയാണ്. അതെ... അവളുടെ അടിവയറ്റിൽ വളരുന്നുണ്ട്... സാമാന്യം നല്ല വളർച്ചയെത്തിയിരിക്കുന്നു... എന്റെ ബോധം മറയുന്നുണ്ടോ?... ഏയ്... ഇല്ല...
ടി.പി.എസ് എന്നു വിളിക്കപ്പെടുന്ന ശ്രീധരൻ മാഷ് കശാപ്പുമേശകൾക്കിടയിലൂടെ ഉലാത്തുന്നു. സഹായത്തിനായി കൈ പൊക്കി... കാര്യം പറഞ്ഞപ്പോൾ മാഷ് ചിരിച്ചു. "നിന്നെയേല്പിച്ചപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ... ഇത്ര പെട്ടെന്ന് പണി പറ്റിച്ചോ?"
ലാബിലെങ്ങുമുയരുന്ന കൂട്ടച്ചിരികൾ...
ഞാനെന്ന കുറ്റവാളി...
ഒരു തവളയുടെ ഗർഭത്തിന്റെ ഉത്തരവാദി...
എന്തു ചെയ്യും...
ടി.പി.എസ് വിശദീകരണമാരംഭിച്ചപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്. തവളകൾ മുട്ടകളിട്ടാണ് വംശവർദ്ധനവ് നടത്തുന്നത്. അവ ഗർഭം ധരിക്കാറില്ല. എന്നാൽ ചില തവളകൾ മറ്റു തവളകളെ തിന്നാറുണ്ട്... ഇവിടെ അതാണ് സംഭവിച്ചത്...
ഹാവൂ....
എന്റെ നെടുവീർപ്പിന്റെ ശബ്ദം ഒരല്പം കൂടിപ്പോയതുകൊണ്ടാവണം വീണ്ടും കൂട്ടച്ചിരി ഉയർന്നത്... ആശ്വാസത്തോടൊപ്പം ആ തവളയോട് എനിക്ക് പകയുമുണ്ടായി... തവളഭോജിയായ തവള... നരഭോജികളെപ്പോലെത്തന്നെ വെറുക്കപ്പെടേണ്ടവൾ... ഞാനാണതിന്റെ ആരാച്ചാർ... എനിക്ക് അഭിമാനം തോന്നി...

കാലമേറെ കഴിഞ്ഞപ്പോളാണ്, അറിവിന്റെ നഭോമണ്ഡലങ്ങളിലൂടെ സഞ്ചരിക്കവെ, എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അതിന്റെതായ ധർമ്മം നിറവേറ്റാനുണ്ടെന്നും മനുഷ്യന്റെ നിലനില്പിന് എല്ലാ ജീവിവർഗ്ഗങ്ങളും അത്യന്താപേക്ഷിതമാണെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നത്.

കാലമേറെക്കഴിഞ്ഞപ്പോഴാണ് മാധവ് ഗാഡ്ഗിലിന്റെ ഈ കവിതയുടെ അർത്ഥം മനസ്സിലായത്.
"വനാന്തരങ്ങളിലെ അരുവികളിൽ
തത്തിക്കളിക്കുന്ന മീനുകളിലും
ചാടിക്കളിക്കുന്ന തവളകളിലും
നമ്മുടെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു.
ആകാശനീലിമയിൽ
പാറിക്കളിക്കുന്ന പറവകളിലും
മൂളിപ്പറക്കുന്ന തുമ്പികളിലുമാണ്
നമ്മുടെ ശാഖകൾ പടർന്നിരിക്കുന്നത്."

ഒരു കാലത്ത് കേരളത്തിലെ കോളേജുകളിലെ ലാബുകളിൽ പ്രിയപ്പെട്ട പഠനവസ്തുവായി, കേരളത്തിന്റെ വയലുകളിൽ എങ്ങുമുള്ള അന്തേവാസിയായി, വിദേശ തീന്മേശകളിൽ കടിച്ചുവലിക്കാൻ കാലുകൾ കയറ്റിയയക്കപ്പെടുന്നതിൽ മുമ്പനായി രംഗം വാണിരുന്ന മണ്ടപ്രേക്കനെക്കുറിച്ചാണിക്കുറി (Indian Bullfrog - Hoplobatrachus Tigerinus) പൊതക്കൻ തവള എന്നു ചിലയിടങ്ങളിൽ വിളിക്കുന്നു.

മണ്ടപ്രേക്കന്റെ തിരോധാനം

 


മലയാളിയുടെ മഴയോർമ്മകൾ ചിറകുവിരിക്കുന്നത് മണ്ടപ്രേക്കന്റെ സംഗീതക്കച്ചേരിയിലാണ്. മഴയുടെ സ്പന്ദനമറിയാവുന്ന മണ്ടപ്രേക്കന്റെ മഴവിളി ഇണയെ ആകർഷിക്കാനുള്ള പ്രണയവിളിയുമാണ്. മണ്ടപ്രേക്കനെ സംബന്ധിച്ചിടത്തോളം മഴയും പ്രണയവും പരസ്പരബന്ധിതമാണ്, പരസ്പരപൂരകവുമാണ്.

ആകാശത്ത് മേഘങ്ങളുരുണ്ടുകൂടുമ്പോൾ, മഴയുടെ വരവറിയിക്കാൻ അന്തരീക്ഷത്തിൽ വിങ്ങുന്ന ചൂട് നിറയുമ്പോൾ, ആ ചൂടിനെ തണുപ്പിക്കാനെന്നവണ്ണം ഒരു നേർത്ത തെന്നൽ മരങ്ങളുടെ ചില്ലകളിൽ കളകളാരവം മുഴക്കുമ്പോൾ, മേഘക്കീറുകൾക്കിടയിലൂടെ സൂര്യന്റെ അന്ത്യകിരണവും കൺചിമ്മിവിടവാങ്ങുമ്പോൾ... 
എങ്ങനെയാണ്.... 
എങ്ങനെയാണ് പ്രണയം പൂത്തുലയാതിരിക്കുന്നത്?... 
എങ്ങനെയാണ് പ്രിയതമയ്ക്കായി ഒരു വരിയെങ്കിലും പാടാതിരിക്കുന്നത്?...
"പ്രേകോം, പ്രേകോം.... ക്രോം, ക്രോം..."

പ്രണയം പെയ്തിറങ്ങുമ്പോൾ ഒരു സമൂഹമാകെ പ്രണയാതുരമാകും. പ്രണയത്തിന്റെ ഒരേകാന്ത ഗാനത്തിനു പകരം ഒരു സമൂഹ ഗാനമേള തന്നെ അരങ്ങേറും. സാധാരണയുള്ള കാക്കിയും പച്ചയും കലർന്ന നിറം മാറി പ്രണയത്തിന്റെ മഞ്ഞ നിറമണിയുന്ന മണ്ടപ്രേക്കന്റെ ശബ്ദാവയവത്തിന്  നീലനിറമാകും. പ്രണയത്തിന്റെ നിറം ചുവപ്പാണെന്നു പറഞ്ഞവനാരാണാവോ?

ഒരു കാമുകന്റെ ആർദ്രമായ വിളിയിൽ ആകൃഷ്ടയാകുന്ന പെൺ തവള അവന്റെ സാമീപ്യത്തിനായി, അവന്റെ മണത്തിനായി, അവന്റെ ഒരാലിംഗനത്തിനായി മുട്ടിയുരുമ്മി നിൽക്കാനായി അരികിലെത്തും. പ്രണയചേഷ്ടകൾക്കൊടുവിൽ അവൾ മുട്ടകളിടും. കൊച്ചു മഴച്ചാലുകളിലോ താത്കാലികമായി വെള്ളം കെട്ടിക്കിടക്കുന്നിടത്തോ നിക്ഷേപിക്കുന്ന മുട്ടകൾ ആദ്യം വെള്ളത്തിൽ പൊങ്ങിക്കിടക്കുമെങ്കിലും ക്രമേണ താഴ്ന്നു തുടങ്ങും.
Mounting Bullfrog - Photo Credit: Yuvaraj Patil

6-21 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മീൻ പോലെ നീന്തിക്കളിക്കുന്ന കൊച്ചു വാൽ മാക്രികൾ വെള്ളത്തെ കോരിത്തരിപ്പിച്ചുകൊണ്ട് പുറത്തുവരും. ആ മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന പൊന്നോമനകൾ - വാൽമാക്രികൾ- ആൽഗകളെയും മറ്റും തിന്ന് ജീവിക്കും. മണ്ടപ്രേക്കന്റെ വാൽമാക്രികൾ കൊതുകിന്റെ കൂത്താടികളെയും തിന്നും (മറ്റു തവളകളുടെ വാൽമാക്രികളിൽ ഇത് നിരീക്ഷിക്കപ്പെട്ടിട്ടില്ല). ഒരു പെൺ തവള ഒരു സമയം ശരാശരി 20000 മുട്ടകൾ ഇടും. അവയിൽ എല്ലാ മുട്ടകളും തവളകളാകാറില്ലെങ്കിലും അവ കൊതുകുനിർമ്മാർജ്ജനത്തിൽ നമ്മെ എത്രമാത്രം സഹായിച്ചിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മണ്ടപ്രേക്കന്റെ ശത്രുക്കളിൽ പ്രധാനി മനുഷ്യനാണ്. (നമ്മൾ പണ്ടു പഠിച്ച ജീവശാസ്ത്രത്തിൽ മനുഷ്യനെ ഒരു ജീവിയുടെയും ശത്രുവായി പഠിച്ചിട്ടില്ല. സത്യത്തിൽ നാം എല്ലാ ജീവികളുടെയും ശത്രുവല്ലെ?). അവയുടെ വംശത്തിനു ഭീഷണിയാകുന്ന മനുഷ്യന്റെ ചെയ്തികൾ പലതാണ്. കേരളത്തെക്കുറിച്ച്, കേരളത്തിന്റെ പ്രകൃതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മലയാളിയുടെ പ്രകൃതിസ്നേഹം പ്രകൃതിരമണീയമായ ഫോട്ടോകൾ എടുക്കുന്നതിലും ദൈവത്തിന്റെ സ്വന്തം നാടെന്ന് ബെഡായി പറഞ്ഞു നടക്കുന്നതിലും ഒതുങ്ങുന്നു. വയലുകൾ നികത്തപ്പെടുന്നതും കുന്നുകൾ ഇല്ലാതാവുന്നതുമൊന്നും അവന്റെ കണ്ണിൽ കാഴ്ചകളാകാത്തത് പ്രകൃതിയോട് ഉള്ളിന്റെയുള്ളിൽ സ്നേഹം തീരെയില്ലാത്തതുകൊണ്ടാണ്. വയൽ നികത്തി വീടു പണിഞ്ഞവർ തുരത്തിയോടിച്ചത് മണ്ടപ്രേക്കന്റെ വംശത്തെയാണ്. അത്തരക്കാർക്ക് കൊതുകിന്റെ എണ്ണം പെരുകുമ്പോൾ പരാതിപറയാൻ ധാർമ്മികമായി അവകാശമില്ല.

ഓരോ മഴക്കാലത്തും കൊതുകുനിർമ്മാർജ്ജനം എന്ന പേരിൽ ഫണ്ടുകൾ ചെലവിടാൻ ഗ്രമങ്ങളിലെല്ലാം "കെട്ടിക്കിടക്കുന്ന ജലം കൊതുകിന്റെ വാസസ്ഥലം" എന്നൊക്കെ ബോർഡിൽ എഴുതിപ്പിടിപ്പിച്ച് പാവം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യവകുപ്പാണ് മണ്ടപ്രേക്കന്റെ മറ്റൊരു ശത്രു.

കൊതുക് നിർമ്മാർജ്ജനത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മണ്ണെണ്ണയൊഴിച്ചും മരുന്നു തെളിച്ചും, കൊതുകിന്റെ കൂത്താടികളെ ശ്വാസം മുട്ടിച്ചും വിഷം തെളിച്ചും കൊന്നൊടുക്കുമ്പോൾ അക്കൂട്ടത്തിൽ ചത്തൊടുങ്ങിയത് മണ്ടപ്രേക്കന്റെ പൊന്നോമനകൾ കൂടിയാണ്. മനുഷ്യന്റെ ഈ ക്രൂരതയെ അതിജീവിക്കാൻ തിന്മയുടെ പ്രതീകമായ കൊതുകും മക്കളും അതിജീവനമാർഗ്ഗങ്ങൾ പെട്ടെന്ന് സ്വായത്തമാക്കിയപ്പോൾ നന്മയുടെ പ്രതീകമായ മണ്ടപ്രേക്കന്റെ തലമുറകൾക്ക് അത് കഴിയാതെപോയി.

പ്രകൃതിയുമായി ബന്ധപ്പെട്ട ഏതു പ്രശ്നവും സമഗ്രമായി കാണുന്നതിനു പകരം, വ്യാവസായിക രംഗത്തെ മാനേജ്മെന്റ് തന്ത്രങ്ങൾപോലെ "ഇതാണ് പ്രശ്നം, ഇതാണ് പരിഹാരം" എന്ന സമീപനം കൈക്കൊള്ളാൻ പഠിച്ച, പഠിപ്പിക്കപ്പെട്ട മാനേജ്മെന്റ് ഗുരുക്കന്മാർ ആരോഗ്യവകുപ്പിന്റെ മേലാളന്മാരായി അവരോധിക്കപ്പെടുമ്പോൾ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കേണ്ടതാണ്. പ്രകൃതിയെ വിഭവമായി കാണാൻ പഠിച്ചവർക്ക് പ്രകൃതി ഒരു വിഭവമല്ല, ഒരു ആവാസവ്യവസ്ഥയാണെന്ന് പഠിപ്പിച്ചാൽ തലയിൽ കേറാത്തത്, ആ അറിവ് പഠിയാത്തത് അവരാർജ്ജിച്ചെടുത്ത വിദ്യാഭ്യാസത്തിന്റെ തകരാറാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഉറുമ്പിനെ കൊല്ലാൻ (ഉറുമ്പ് ശല്യമാകുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകാത്ത ഒരു കാര്യമാണ്!) നാം പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന ഡി ഡി ടി വെള്ളത്തിലൂടെ തവളമുട്ടകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്കെത്തി അവയെ നശിപ്പിക്കാറുണ്ട്.

പരസ്യങ്ങളിൽ കാണുന്നതെന്തും വിശ്വസിക്കുന്ന ഒരു മാതൃകാ ഉപഭോക്താവാണ് മലയാളി. അതിന്റെ ശാസ്ത്രീയ വശങ്ങളോ, ഒരു ഉത്പന്നത്തിന്റെ ആവശ്യകതയോ, അതിന്റെ ഗുണദോഷങ്ങളോ ഒന്നും ചിന്തിക്കാതെ എന്തും വാങ്ങിക്കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മനസ്സിലും ഡിസ്പോസിബിൾ മണി (Disposable Money) പോക്കറ്റിലും ഇട്ടുകൊണ്ട് നടക്കുന്നവനാണവൻ. നമ്മുടെ വീട്ടിൽ, വീട്ടിലെ തറയിൽ കീടാണുക്കൾ ഓടിക്കളിക്കുന്നത് പരസ്യത്തിൽ കണ്ട് (കീടാണുവിനു കണ്ണും മീശയുമൊക്കെ എങ്ങനെ വന്നു എന്ന് ... ആൺ വേഷങ്ങൾ മാത്രം കീടാണുക്കളാകുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതാണ്... സ്ത്രീകളെ പാട്ടിലാക്കാനോ അതോ ഫെമിനിസ്റ്റുകളുടെ (ഫെമിനിച്ചികളെന്ന് വായ്മൊഴി - ഒരു വി.കെ.എൻ ശൈലി) വായടപ്പിക്കാനോ? ), അവിടെ ഇഴഞ്ഞുനടക്കുന്ന അവ കുഞ്ഞിനു ദോഷമാണെന്നു പറയുന്ന പരസ്യം കേട്ട് വിശ്വസിച്ച് നിലമെല്ലാം കീടനാശിനികൊണ്ട് കഴുകുന്ന പരിഷ്കാരികളായ, വിദ്യാഭ്യാസമുള്ള, വിവരമില്ലാത്ത അമ്മമാർ എത്രമാത്രം തവളക്കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ടുണ്ടെന്നതിന് നമ്മുടെ കൈയിൽ കണക്കുകളില്ല, പഠനങ്ങളുമില്ല.

1970-കളിൽ വിദേശ തീന്മേശകളിലെ വിശിഷ്ട വിഭവമായിരുന്നു മണ്ടപ്രേക്കന്റെ തുട. അമേരിക്കയിലെയും ജപ്പാനിലെയും ബ്രസീലിലെയും തീന്മേശകളിലെ വിശിഷ്ടവിഭവമായിരുന്നു നമ്മുടെ മണ്ടപ്രേക്കന്റെ തുടകൾ. 1983-ൽ മാത്രം 4 കോടിയായിരുന്നു ലോകത്തെങ്ങും തിന്നാനായി മാത്രം കൊല്ലപ്പെട്ട തവളകളുടെ എണ്ണം.അതിന്റെ രുചികൊണ്ടാണോ അതോ മനസ്സിന്റെ പ്രാകൃതികമായ ഒരു ആനന്ദം കൊണ്ടാണോ എന്നറിഞ്ഞുകൂട, ഇന്ന് അഭൂതപൂർവമായി ഈ കണക്കുകൾ വർദ്ധിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം ഒരു വർഷം 45 കോടി തവളക്കാലുകൾ തിന്നുതീർക്കപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയും ബംഗ്ലാദേശും കൊടികുത്തിവാണിരുന്ന ഈ മാർക്കറ്റ് ഇന്ന് ഇന്തോനേഷ്യയും വിയറ്റ്നാമും കയ്യടക്കിയിട്ടുണ്ട്. ഇന്ത്യൻ സർക്കാർ തവളക്കാലുകളുടെ കയറ്റുമതിയും കച്ചവടവും 1987-ൽ നിരോധിച്ചിട്ടുണ്ടെങ്കിലും, വിദേശയാത്രികരെ പിഴിഞ്ഞു വയറ്റിപ്പിഴപ്പു നടത്തുന്ന ഗോവയിലെയും മറ്റു സമാനസ്ഥലങ്ങളിലെയും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഇന്നും തവളക്കാൽ താരപരിവേഷമുള്ള വിഭവമാണ്.

പണ്ടു പ്രീഡിഗ്രി തലം മുതൽ ഡിസെക്ഷൻ എന്ന കൊടുംക്രൂരത ഇന്ത്യയിലെ കാമ്പസ്സുകളിൽ നടമാടിയിരുന്നു. പ്രീഡിഗ്രിക്ക് ശാസ്ത്രം ഐച്ഛികവിഷയമായെടുത്ത് പഠിച്ചവരിൽ ഭൂരിഭാഗവും ശാസ്ത്രം തുടർ പഠനവിഷയമാക്കാറില്ല. ഉണ്ടെങ്കിൽ തന്നെ ജീവശാസ്ത്രം ജീവനോപാധിയാക്കാറില്ല. ഡിസെക്ഷൻ വേണ്ടിവന്നാൽ ഗവേഷണരംഗത്ത് പയറ്റിത്തെളിയാൻ മാത്രമേ ആവശ്യമായി വരികയുള്ളൂ. എന്നിരുന്നാലും കശാപ്പു മനശ്ശാസ്ത്രം നെഞ്ചിലേറ്റിനടക്കുന്നവരായതുകൊണ്ട് നാം അതിലും ഒരു ആനന്ദം കണ്ടെത്തി. ഡിസെക്ഷൻ കൊലപാതകമാണെന്നും പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്നും പ്രകൃതിസംരക്ഷണപാഠങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ കീറിമുറിക്കാൻ പഠിപ്പിക്കുന്നത് ധാർമ്മികമല്ലെന്നുമുള്ള തിരിച്ചറിവിൽ, പ്രകൃതിയുടെ പഠനം ക്രൂരതയുടേതല്ലെന്നും എല്ലാ ജീവികളോടുമുള്ള പാരസ്പര്യത്തിന്റെതാണെന്നും ഉള്ള തിരിച്ചറിവിൽ സർവകലാശാലകളിലും മറ്റും ഇന്ന് ഡിസെക്ഷൻ പരിപാടികൾ നിരോധിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. അങ്ങനെ എത്രയോ തവളകളുടെ ജീവൻ ഈ തീരുമാനത്തിലൂടെ രക്ഷിക്കാനായി.




തവള ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു രംഗം ആഡംബരവസ്തുക്കൾ ആണ്. മണ്ടപ്രേക്കന്റെ തൊലി കൊണ്ടുണ്ടാക്കിയ പൊങ്ങച്ചസഞ്ചികൾക്ക് (Vanity Bag) തായ് ലാന്റിലെ പെണ്ണുങ്ങളുടെയിടയിൽ വൻ ഡിമാന്റാണുള്ളത്. പണത്തിന്റെ ഹുങ്ക് അവർ കാണിക്കുന്നത് പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടാണ്.

മണ്ടപ്രേക്കനില്ലാത്ത വർഷകാലവും അതിന്റെ സംഗീതമില്ലാത്ത മഴകളും കേരളത്തിന്റെ മഴഭംഗി ഇല്ലാതാക്കുന്നതാണ്. നമ്മുടെ (കൊതുകില്ലാത്ത) സ്വൈരജീവിതത്തിന് മണ്ടപ്രേക്കൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. നാം ജീവിക്കുന്ന ഈ പ്രകൃതിയിൽ എല്ലാ ജീവികളും ഉണ്ടാകണമെന്ന ബോധമാണ്, തിരിച്ചറിവാണ് മനുഷ്യത്വത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്. ആ ചുവട് സധൈര്യം മുന്നോട്ടുവയ്ക്കാൻ മലയാളിക്കു കഴിയട്ടെ എന്ന് പ്രത്യാശിക്കാം. വരും തലമുറകളുടെ മഴയോർമ്മകളിൽ മണ്ടപ്രേക്കനുമുണ്ടാകും എന്ന ശുഭപ്രതീക്ഷയോടെ ...


കൂടുതലറിയാൻ:

1. Amphibians of Peninsular India, R.J. Ranjit Daniels, University Press, 2005
2. മണ്ടപ്രേക്കന്റെ കരച്ചിൽ കേൾക്കാൻ കൊതിയുള്ള പ്രവാസികൾക്ക് ഈ ലിങ്ക് സന്ദർശിക്കാം
3. A proposed management program for the Indian Bullfrog, Charles M Fugler,
    April 1985 http://www.fao.org/docrep/field/003/ac353e/ac353e00.htm
4. Ban on exports help Indian Bullfrog, R.J.Ranjit Daniels, Down to Earth, Nov 15, 1992
5. Frog Hunters of the Western Ghats, December 17, 2011, The Economist has a good account of the frog hunters and endangered frog species. http://www.economist.com/node/21541722
6. Croak Croak No More... Times of India
7. The International Trade in frog legs and its ecological impact, Animal Welfare Institute report, 2011 (pdf)
8. Protected Animals of India, Sanjay Gandhi, TERI
9. India to cut out animal dissection, Nature news, 20 Dec 2011
10. When-should-scientists-kill

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

മരക്കാവക്കാർ

എന്റെ ഓർമ്മയിൽ പണ്ട് തുലാമാസത്തിൽ തറവാട്ടിൽ കാവക്കാർക്ക് കഞ്ഞി കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവനും ക്ഷേത്രത്തിന്റെ, ദേവിയുടെയോ ദേവന്റെയോ സ്വത്തായിരുന്ന കാലത്ത്, ആ ക്ഷേത്രത്തിലെ കാവക്കാർ (കാവൽക്കാർ എന്നതിന്റെ വായ്മൊഴിരൂപം) ഗ്രാമത്തിന്റെയും കാവക്കാരായിരുന്നു.  രയരമംഗലം ക്ഷേത്രത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ട് ഞങ്ങടെ തറവാട്ടിലും രയരമംഗലത്തെ കാവക്കാർക്ക് വർഷത്തിലൊരിക്കൽ കഞ്ഞി വിളമ്പിയിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ തറവാടുകളൊക്കെ ഭാഗം വച്ച് അണുകുടുമ്പങ്ങളായി ഗ്രാമീണർ പരിണമിച്ചപ്പോൾ ആ ചടങ്ങും ക്രമേണ ഇല്ലാണ്ടായി. ഗ്രാമത്തിന്റെ കാവക്കാരെക്കുറിച്ചല്ല ഇക്കുറി... മരങ്ങളുടെ, ഭൂമിയുടെ തന്നെ കാവക്കാരെക്കുറിച്ചാണ്.

മരക്കാവക്കാർ


ജോധ്പൂരിലെ മഹാരാജാവ് അഭയ് സിങ്ങിന് കൊട്ടാരം പണിയണം. ഭടന്മാരെ വിളിച്ച് കല്പിച്ചു മരം സംഘടിപ്പിക്കാൻ. ഭടന്മാർ വച്ചുപിടിച്ചു.. ഖേജർലിയിലേക്ക്...

ഖേജർലി, രാജസ്ഥാൻ മരുഭൂമിയിൽ പച്ചപ്പുള്ള, വഹ്നി മരങ്ങളാൽ നിഭിഡമായ ഖേജർലി. ഗുരു ജംഭേശ്വരൻ ഉപദേശിച്ച ഇരുപത്തിയൊൻപത് തത്വങ്ങൾ നെഞ്ചിലേറ്റി ജീവിക്കുന്ന ബിഷ്നോയികളുടെ ഖേജർലി... 

പക്ഷി മൃഗാദികളെ കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കും ബിഷ്നോയികൾ. ഒരു മാൻ കുഞ്ഞിനു വിശന്നാൽ തന്റെ കുഞ്ഞിന്റൊപ്പം മുലയൂട്ടും ബിഷ്നോയികൾ. പ്രകൃതിയെ ഊട്ടാൻ മുലചുരക്കുന്ന ബിഷ്നോയി അമ്മമാരുടെ ഖേജർലി... മരങ്ങളെ ജീവനെക്കാൾ വിലകല്പിക്കുന്നു ബിഷ്നോയികൾ. കള്ളം പറയാത്ത, സഭ്യമല്ലാത്തൊരു വാക്കു പോലും നാവിൽ നിന്നുതിരാത്ത ബിഷ്നോയികളുടെ ഖേജർലിയിലേക്കാണ് അഭയ് സിങ്ങിന്റെ ഭടന്മാർ വച്ചുപിടിച്ചത്.
മരം മുറിക്കുന്നത് തന്റെ മതവിശ്വാസത്തിനെതിരായതുകൊണ്ട് പട്ടാളക്കാരെ തടുക്കാൻ അമൃത ദേവി ഇറങ്ങിപ്പുറപ്പെട്ടു. അധികാരത്തിന്റെ മത്തുപിടിച്ച ഭടന്മാർക്ക് പരമപുച്ഛമായിരുന്നു ആ ചെറുത്തുനില്പ്. മരം മുറിക്കാനനുവദിച്ചില്ലെങ്കിൽ തല മണ്ണിലുരുളുമെന്നവർ ഭീഷണിപ്പെടുത്തി. തലപോയാലും മരത്തെ സംരക്ഷിക്കുമെന്ന്  അമൃത ദേവി. താമസിയാതെ ഭടന്മാരുടെ വാളിന്റെ മൂർച്ചയറിഞ്ഞു അവലുടെ തല. പിടയുന്ന അമ്മയുടെ ശരീരത്തെക്കണ്ടപ്പോഴുണ്ടായ നടുക്കത്തെക്കാൾ അമ്മ നിലകൊണ്ട ആശയത്തെ അവരുടെ മക്കളായ അസുവും രത്നിയും ഭഗുവും പുൽകി. അങ്ങനെ അവരുടെ ശിരസ്സുകളും ദേഹത്തോട് വിടപറഞ്ഞു. നിമിഷനേരം കൊണ്ടാണ്  ആണെന്നും പെണ്ണെന്നും കുട്ടികളെന്നുമില്ലാതെ ബിഷ്നോയികളുടെ തല മണ്ണിലുരുണ്ടത്. അവസാനം എണ്ണമെടുത്തപ്പോൾ 363 തികഞ്ഞിരുന്നു. അഹിംസയുടെ അപ്പോസ്തലനായ ഗാന്ധിജി അഹിംസയെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ മുമ്പ് അഹിംസ പ്രാവർത്തികമാക്കി അമൃത ദേവിയും സംഘവും. അന്ന് അവരുടെ ചെറുത്തുനില്പിനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു അഭയ് സിങ്ങിനും കൂട്ടാളികൾക്കും. അമൃത ദേവിയെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് സർക്കാരുകൾ ആദരിച്ചത് അവരുടെ പേരിൽ വന്യമൃഗ സംരക്ഷണത്തിന് ഒരു അവാർഡ് ഏർപ്പെടുത്തിക്കൊണ്ടാണ്.

വിക്ടോറിയൻ യുഗത്തിൽ ഭൂമുഖത്ത് ജീവിച്ച സർവ്വഭുക്കായ, ഭൂമിയെ തിന്നാൻ മാത്രം വിശന്ന ഒരു ജനതയാണ് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നത്. ആഫ്രിക്കൻ മഹാഗണികൊണ്ടൂണ്ടാക്കിയ തീന്മേശകളിൽ ബർമയിലെ തേക്ക് കൊണ്ടുള്ള കസേരകളിലിരുന്ന്, ഇറ്റലിയിലെയും ഫ്രാൻസിലെയും വീഞ്ഞിൽ ചാലിച്ചെടുത്ത ആസ്ട്രേലിയൻ ബീഫ് കഴിച്ചാണ് സായിപ്പ് ദിനങ്ങൾ മുന്നോട്ട് തള്ളിനീക്കിയത്. മദാമ്മമാർ ഇന്ത്യൻ വർണ്ണങ്ങളിൽ മുക്കിയെടുത്ത ഈജിപ്തിലെ പരുത്തിവസ്ത്രങ്ങളണിഞ്ഞ്, കാനഡയിലെ കമ്പിളികൊണ്ടുണ്ടാക്കിയ കോട്ടിൽ ശരീരം പുതച്ച്, ദക്ഷിണാഫ്രിക്കയിലെ വൈരക്കല്ലുകളാൽ അലംകൃതമായ പെറുവിലെ ഖനികളിൽ കുഴിച്ചെടുത്ത സ്വർണ്ണാഭരണങ്ങളണിഞ്ഞു. സാമ്രാജ്യത്വത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ ലോകം മുഴുവൻ സാമ്രാജ്യങ്ങളുണ്ടാക്കി, അവിടെയുള്ള വിഭവങ്ങൾ അവന്റെ നാട്ടിലെത്തിക്കാൻ സാങ്കേതികവിദ്യകളും അവൻ രൂപപ്പെടുത്തി.

സായിപ്പ് ഭാരതത്തിന്റെ മണ്ണീൽ കച്ചവടത്തിന്റെപേരിൽ കാലുകുത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കിയപ്പോൾ ആദ്യം കണ്ണുവച്ചത് നമ്മുടെ കാടുകളിലാണ്. 1807-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ "കാടുസംരക്ഷകൻ" (Conservator of Forests) വാട്ട്സൻ സായിപ്പ് സ്ഥാനാരോഹണം കഴിഞ്ഞ് ആദ്യം ചെയ്തത് മലബാറിലെയും തിരുവിതാംകൂറിലെയും തടിമരങ്ങളെ തങ്ങളുടെ കുത്തകസ്വത്തായി പ്രഖ്യാപിക്കുകയെന്നതാണ്. സായിപ്പിന്റെ പട്ടാളത്തിനും, കപ്പൽനിർമ്മാണത്തിനും, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അവന്റെ കോപ്പുകളെ കൊണ്ടുപോകാൻ റെയിൽപ്പാളങ്ങൾ നിർമ്മിക്കാനുമൊക്കെ നമ്മുടെ പശ്ചിമഘട്ടത്തെ നിയന്ത്രണമേതുമില്ലാതെ അവൻ ചൂഷണം ചെയ്തു. കാടിന്റെ ചൂഷണത്തോടുള്ള തദ്ദേശവാസികളുടെ എതിർപ്പ് വർദ്ധിച്ചപ്പോൾ 1865-ൽ ഇന്ത്യൻ വനസംരക്ഷണനിയമം (Indian forest act) കൊണ്ടുവന്നു. ചൂഷകരുടെ വക്രബുദ്ധിയിൽ പക്ഷെ മരത്തെ തടിയായി മാത്രമാണ് കാണാൻ കഴിഞ്ഞത്. മരമെന്നത് ഒരു ആവാസവ്യവസ്ഥയാണെന്ന്, കാടിന്റെ ഒരു അവിഭാജ്യമായ കണ്ണിയാണെന്ന്, വന്യമൃഗങ്ങളുടെ കൊച്ചുലോകമാണെന്ന്, സർവോപരി ഒരു ജീവിതമാണെന്ന് കാണാനുള്ള കാഴ്ച അവർക്കില്ലാതെപോയി. മരത്തെ തടിയായിമാത്രം കാണുന്ന സായിപ്പിന്റെ പ്രേതത്തിന്റെ സാന്നിദ്ധ്യം ആധുനിക വനസംരക്ഷണ ബില്ലിലും കാണാം. കാലം മാറിയെങ്കിലും നിറം മാറിയെങ്കിലും ഭരിക്കുന്നവരുടെ മനോഭാവം മാറിയിട്ടില്ല... അവരിന്നും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ട് വനസംരക്ഷണ നിയമങ്ങൾ കൊണ്ട് വനം സംരക്ഷിക്കപ്പെടില്ല, വനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിലൂടെ മാത്രമേ സംരക്ഷണം സാദ്ധ്യമാവൂ.

ഗാന്ധിയുടെ ശിഷ്യയായിരുന്ന മീരാബെഹൻ (മീരച്ചേച്ചിയെന്ന് ബഹുമാനത്തോടെ മലയാളീകരിക്കട്ടെ) ഹിമാലയൻ താഴ്വാരത്തിലേക്ക്, അവിടുത്തെ ആദിവാസികളുടെ സങ്കേതത്തിലേക്ക് പശുലോകമെന്ന സ്ഥാപനം തുടങ്ങാനായി പോയപ്പോഴാണ് ചിപ്കോ പ്രസ്ഥാനത്തിന്റെ കഥ തുടങ്ങുന്നത്. മീരച്ചേച്ചിയെത്തിപ്പെട്ടത് ഘർവാളിലാണ്. വർഷം പെയ്യിക്കാൻ മേഘങ്ങൾ ആകാശത്തുരുണ്ടുകൂടുമ്പോൾ ഘർവാളിലെ ജനങ്ങളുടെ മനസ്സിൽ തീയാണ്, ഭീതിയാണ്. ഓരോ മലവെള്ളപ്പാച്ചലിലും കടപുഴകിയൊഴുകുന്ന മരങ്ങളുടെയും ഒഴുകിപ്പോകുന്ന പശുക്കളുടെയും മനുഷ്യരുടെയും ചിത്രം മീരച്ചേച്ചിയെ തെല്ലൊന്നുമല്ല അലട്ടിയത്. പ്രാധമികമായ പഠനത്തിന്റെ വെളിച്ചത്തിൽ മീരച്ചേച്ചി മനസ്സിലാക്കിയത് വനസംരക്ഷണത്തിന്റെ ഭാഗമായി ഓക്ക് മരങ്ങൾക്ക് പകരം പൈൻ മരങ്ങൾ ധാരാളമായി നട്ടുപിടിപ്പിച്ചപ്പോൾ മണ്ണൊലിപ്പ് തടയാനുള്ള ഉപാധികൂടിയാണ് നഷ്ടപ്പെട്ടതെന്നാണ്. വനവത്കരണമെന്നത് മരം നടലല്ല, മറിച്ച് അനുയോജ്യമായ മരം നടലാണെന്ന് അവർക്ക് തിരിച്ചറിവുണ്ടായി. അവിടെ തുടങ്ങിയ പരിസ്ഥിതിപ്രവർത്തനം അവരെക്കൊണ്ടെത്തിച്ചത് ചിപ്കോ പ്രസ്ഥാനത്തിലാണ്. മീരച്ചേച്ചിയുടെ പാരിസ്ഥിതിക കാഴ്ചപ്പാടിൽ ആകൃഷ്ടനായ ഗാന്ധിയനായ സുന്ദർലാൽ ബഹുഗുണ അവരുടെ തട്ടകത്തിലേക്ക് ചേക്കേറി.

സുന്ദർലാൽ ബഹുഗുണ എന്ന ചെറുപ്പക്കാരൻ ബിമലയോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച് ഗിരിജനങ്ങളുടെ ഉന്നമനത്തിന് അവരുടെകൂടെ ജീവിച്ച് പ്രവർത്തിക്കണമെന്ന്. സുന്ദർലാലിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല.

സരളച്ചേച്ചി ഹിമാലയൻ താഴ്വരകളിലേക്കെത്തിയത് സ്ത്രീമുന്നേറ്റത്തിന്റെ സന്ദേശവുമായാണ്. സ്ത്രീ പുരുഷന്റെ അടിമയാകേണ്ടവളല്ലെന്നും, തനതായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നുമുള്ള ആശയങ്ങൾ അവർ ആദിവാസി സ്ത്രീകളുടെയിടയിൽ പ്രചരിപ്പിക്കാനും അവരുടെ വിദ്യാഭ്യാസപരമായ മൂന്നേറ്റത്തിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാനുമാണ് കൗശാനിയിൽ ആശ്രമം തുടങ്ങിയത്. അവരുടെ ആശയങ്ങളിൽ ആകൃഷ്ടയായ ബിമല അവരുടെ സന്തതസഹചാരിയായി.

ആദ്യം മരങ്ങൾ മുറിച്ചുവിറ്റ് കള്ളുകുടിച്ചിരുന്ന ആണുങ്ങൾക്കെതിരെയുള്ള ഒരു മദ്യവർജ്ജനസമരമായിരുന്നു സരളച്ചേച്ചി നയിച്ചിരുന്നതെങ്കിലും മീരച്ചേച്ചിയുമായുള്ള സംസർഗ്ഗത്തിന്റെ ഭാഗമായി മരംമുറിക്കാൻ വന്ന കോണ്ട്രക്ടർമാർക്കെതിരെയും ഈ സമരം വ്യാപിച്ചു. 

ബിഷ്നോയികളുടെ മാതൃകയിൽ ആകൃഷ്ടനായി ഘനശ്യാം രടോറി (Ghanashyam Ratori) ആയിടെയാണ് ചിപ്കോപ്രസ്ഥാനത്തിന്റെ പ്രചോദനമായ കവിത രചിക്കുന്നത്.

"അവർ മരംവെട്ടാൻ
കോടാലിയുമായി വന്നാൽ
മരത്തെകെട്ടിപ്പിടിച്ച് സംരക്ഷിക്കൂ
നമ്മുടെ സ്വത്തിനെ,
നമ്മുടെ മരങ്ങളെ,
കവർന്നിടാതെ കാക്കൂ"


ഈ കവിതയും മീരച്ചേച്ചിയുടെയും സരളച്ചേച്ചിയുടെയും സുന്ദർലാൽ ബഹുഗുണയുടെയും നേതൃത്വപാടവവും ഒത്തുചേർന്നപ്പോൾ മുളച്ചതാണ് ചിപ്കോ പ്രസ്ഥാനം. സ്ത്രീകളിലൂടെയാണ് ഈ പ്രസ്ഥാനം കാട്ടുതീപോലെ പടർന്നത്. ഒടുവിൽ 1980-ൽ ഇന്ദിരാഗാന്ധി ഹിമാലയൻ താഴ്വരകളിൽ മരം മുറിക്കുന്നത് നിരോധിച്ചപ്പോൾ ആ സമരവും സായൂജ്യമടഞ്ഞു.

കാട് തൊട്ടുകൂടാൻ പാടില്ലാത്ത പരിശുദ്ധമായ ഒരു വസ്തുവാണെന്നുള്ള അഭിപ്രായമെനിക്കില്ല. കാടിന്റെ നാശമില്ലാതെ അതിന്റെ ധനാത്മകമായ വിനിയോഗം തീർച്ചയായും ആവാം.

തെലുങ്ക് കവിയായ ചേരബണ്ഡരാജു പറഞ്ഞുവച്ചതുപോലെ
" അവയിൽ ജീവന്റെ തുടിപ്പുണ്ടെങ്കിലും,
ഞാൻ മരം മുറിക്കുന്നത് നിർത്തില്ല.
ചെടിയുടെമേലിരിക്കുമ്പോഴാണ് ഇലകൾക്ക് സൗന്ദര്യമെങ്കിലും,
ഞാനവ മുറിക്കാതിരിക്കില്ല.
മരത്തിന്റെ കൈകളാണെങ്കിലും,
കൊമ്പ് കൊത്താതിരിക്കാനെനിക്കാവില്ല.
കാരണം
എനിക്കൊരു കുടിലു വേണം"

നാളത്തേക്ക് ഒന്നും ബാക്കിവയ്ക്കാതെയുള്ള ആർത്തിപ്പണ്ടാരമായി അധപതിക്കുന്ന ക്വാറിമുതലാളിമാരും സഭയുടെ കടിഞ്ഞാൺ സൂക്ഷിപ്പുകാരും ആട്ടിൻ തോലിട്ട ചെന്നായകളാണെന്ന് തിരിച്ചറിയാൻ നാം വൈകിക്കൂട. കാടുകത്തിക്കാൻ ച്ഛിദ്രശക്തികൾ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സംരക്ഷണത്തിന്റെ ഗീതം പാടാൻ, മരത്തിന്റെ കാവക്കാരായി നാം മുന്നിലുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വയനാട്ടിലെ കാടുകത്തിയെരിഞ്ഞപ്പോൾ "തീയിടലിന് മാപ്പില്ല" എന്ന് അലറിവിളിക്കാൻ നമുക്കൊരു സുഗതകുമാരിടീച്ചർ മാത്രം പോര, ഒരു പാറപ്രദേശമായ ചീമേനിയിൽ പച്ചപ്പുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന അനിൽ മാഷുടെ ഒറ്റയാൻപോര് മാത്രം പോര, ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്ത് ഒരു ജനമുന്നേറ്റം തന്നെ നാം നടത്തേണ്ടതുണ്ട്. അമൃത ദേവിയെപ്പോലെ, മീരച്ചേച്ചിയെപ്പോലെ, സുന്ദർലാൽ ബഹുഗുണയെയും ബിമലച്ചേച്ചിയെയും പോലെ ധാരാളം പേർ ഇനിയുമുണ്ടാകും എന്ന പ്രത്യാശയോടെ....


കൂടുതലറിയാൻ:

1. http://www.jatland.com/home/Amrita_Devi
2. http://www.nativeplanet.org/indigenous/cultures/india/bishnoi/bishnoi.shtml
3. Staying Alive, Women Ecology and Survival in India, Vandana Shiva, Kali for Women, 1988
4. Ecology and Equity - Use and abuse of nature in contemporary India, Madhav Gadgil and Ramachandra Guha, Penguin, 1995
5. Ecofeminism and Globalisation, Heather Eaton & Lois Ann Lorentzen, Rowman and Littlefield Publishers, 2003
6. https://www.facebook.com/anilkumar.chembrakanam/media_set?set=a.458176884311327.1073741875.100003570579407&type=1

2014, മാർച്ച് 8, ശനിയാഴ്‌ച

സിൻഡ്രെല്ല - ഒരു സ്ത്രീപക്ഷ, ശാസ്ത്രപക്ഷ വായന

നിങ്ങളോർക്കുന്നുവോ അവളെ?

രണ്ടാനമ്മയുടെയും രണ്ടു പെണ്മക്കളുടെയും പീഡനത്തിനിരയായവളെ; മകളുടെ സ്ഥാനമുണ്ടായിരുന്നെങ്കിലും കർമ്മപഥത്തിൽ വേലക്കാരിയായി കണക്കാക്കപ്പെട്ടവളെ; രാജകൊട്ടാരത്തിലെ വിരുന്നിൽ പങ്കെടുക്കാൻ സ്വപ്നം കണ്ടവളെ; കാരുണ്യവതിയായ ഒരു മാലാഖയുടെ മായികവലയത്തിൽ രാജകുമാരിയെപ്പോലായ, വിരുന്നിൽ രാജകുമാരന്റെ കൂടെ നൃത്തം ചെയ്യവെ അവന്റെ ഹൃദയം കവർന്ന മാസ്മരിക സുന്ദരിയെ; മാന്ത്രികപ്രഭയുടെ വലയം മായും മുമ്പോടി രക്ഷപ്പെടവെ ഒരു ചെരിപ്പ് കാലിൽനിന്നൂർന്ന് പോയവളെ; ഒടുവിൽ രാജ്യത്തെയൊരു പെണ്ണിനും പാകമാകാത്തത്ര ചെറിയ ചെരിപ്പ് തന്റെ പാദങ്ങളെ മാത്രം കൃത്യമായി പുൽകിയപ്പോൾ രാജകുമാരിയായി അവരോധിക്കപ്പെട്ടവളെ;

നിങ്ങളോർക്കുന്നില്ലേ സിൻഡ്രെല്ലയെ?
സിൻഡ്രെല്ലയുടെ കഥയിലെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ആ കൊച്ചു ചെരിപ്പാണ് ഇന്ന് നമ്മുടെ വിഷയം. അമേരിക്കൻ ജാസ് പിയാനിസ്റ്റായ ഫാറ്റ്സ് വാല്ലർ (Fats Waller) ചിട്ടപ്പെടുത്തിയ ഒരു ഗാനത്തെ ഒന്നെത്തിനോക്കി സിൻഡ്രെല്ലയിലേക്ക് തിരിച്ച് വരാം.

"ഈ തീന്മേശയിൽ നാലുപേരിരിക്കുന്നു
ഞാനും, നീയും, നിന്റെ രണ്ടു പാദങ്ങളും
പാദങ്ങൾക്കു മുകളിൽ
നീ സുന്ദരിയാണെങ്കിലും
നിന്റെ വലിയ പാദങ്ങൾ
ഫോസിലുകളെ ഓർമ്മപ്പെടുത്തുന്നു."

വളരെ പഴയ സിൻഡ്രെല്ലയുടെ കഥയുമായി താരതമ്യേന പുതിയ ഫാറ്റ്സ് വാല്ലറെ ചേർത്തു വായിച്ചാൽ ചെറിയ പാദങ്ങളുടെ സൗന്ദര്യസങ്കല്പം വളരെ പണ്ടുമുതൽക്കുതന്നെ സമൂഹത്തിൽ വേരൂന്നിയതായി കാണാം.

സിൻഡ്രെല്ലയുടെ ചെരിപ്പ് നമുക്ക് തരുന്ന സൂചകങ്ങൾ രണ്ടാണ്.
ഒന്ന് - പൊതുവെ യുവതികൾക്ക് പാകമാകാത്ത ചെറിയ ചെരിപ്പാണ് സൗന്ദര്യത്തിന്റെ ലക്ഷണം ( മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചെറിയ പാദങ്ങളുള്ളവളാണ് സുന്ദരി ).
രണ്ട് - വളരുന്തോറും ശരീരഭാരം കൂടുന്നതിനനുസരിച്ച് വളരാത്ത പാദങ്ങളുള്ളവൾ - ഇപ്പോഴും പിച്ചവച്ചു നടക്കുന്നവൾ ആണ് സുന്ദരി. ( പിച്ചവച്ചു നടക്കുന്ന സുന്ദരി നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലാണെങ്കിലും പ്രായം വച്ച് വ്യാഖ്യാനിച്ചാൽ നേരെ ചൊവ്വെ നടക്കാൻ മേലാത്ത അബലയാണെന്ന ഓർമ്മപ്പെടുത്തലാണ് കുറച്ചുകൂടി ഉചിതം. ) മറ്റൊരർത്ഥത്തിൽ അബലയായവളാണ് സുന്ദരി.

പുരുഷന്റെ പാദങ്ങളെയപേക്ഷിച്ച് സ്ത്രീയുടെ പാദങ്ങൾക്കുള്ള വലിപ്പക്കുറവ് (പുരുഷന്റെ പാദങ്ങൾക്ക് ശരാശരി 10.5 ഇഞ്ച്‌ നീളമുണ്ടെങ്കിൽ സ്ത്രീയുടെതിന് 9.5 ഇഞ്ച് മാത്രമാണ്. കൂടാതെ സ്ത്രീയുടെ മടമ്പ് പുരുഷന്റേതിനെയപേക്ഷിച്ച് കൂർത്തതാണ് ) പരിണാമത്തിന്റെ കാഴ്ചപ്പാടിൽ വിലയിരുത്തുന്നത് രസാവഹമാണ്. കയ്യിൽ തൂങ്ങി, മരക്കൊമ്പത്തൂഞ്ഞാലാടി, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ച നമ്മുടെ പൂർവികൻ നിലത്തിറങ്ങിയപ്പോൾനിലനില്പിനുവേണ്ടി നായാടാനാരംഭിച്ചു. പ്രസവം, കുഞ്ഞിന്റെ നീണ്ട ശൈശവകാലം എന്നിവയൊക്കെ സ്ത്രീയെ നായാട്ടിൽനിന്നകറ്റിയപ്പോൾ നായാട്ടിന്റെ രംഗവേദികൾ പുരുഷന്റെതു മാത്രമായി. ഇരയുടെ പുറകെ ഓടാൻ വലിയ പാദങ്ങൾ അത്യന്താപേക്ഷിതമായതുകൊണ്ട് പുരുഷൻ വലിയ പാദങ്ങളിലേക്കും സ്ത്രീ താരതമ്യേന ചെറിയ പാദങ്ങളിലേക്കും പരിണമിച്ചു. ശാരീരികമായ ഈ വ്യത്യാസം കാലാകാലങ്ങളിൽ പ്രത്ര്യക്ഷമായി പ്രാധാന്യത്തോടെ പ്രകടിപ്പിക്കാൻ ഫാഷൻ രംഗത്തെ പ്രമാണികൾ മുന്നിലുണ്ടായിരുന്നു.

പ്രാചീന ജപ്പാനിലാണ് ഈ ട്രെന്റ് പൈശാചികമായി രൂപാന്തരപ്പെട്ടത്. ചുറ്റുമുള്ള പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കേണ്ട, ഓടിക്കളിക്കേണ്ട ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ പാദങ്ങളെ തുണികൊണ്ട് മുറുക്കിക്കെട്ടി, ഇളം എല്ലുകളെ ചതച്ച് ശരീരം വളരുന്നതോടൊപ്പം പാദങ്ങളെ വളരാനനുവദിക്കാതെ പീഡിപ്പിക്കുന്ന തന്ത്രമാണ് പുരുഷമേധാവിത്വത്തിന്റെ അപ്പോസ്തലന്മാർ ജപ്പാനിൽ പ്രാവർത്തികമാക്കിയത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല, തറവാടിത്തത്തിന്റെ ലക്ഷണം കൂടിയാണെന്ന വാദവുമായി സ്ത്രീകളും ഫുട്ട് ബൈന്റിംഗ് (Foot Binding) എന്ന ഈ ഏർപ്പാടിന് പിന്തുണ നൽകിപ്പോന്നു.
 

യൂറോപ്പ്യൻ രാജ്യങ്ങളിൽ ചെറിയ പാദങ്ങളോടുള്ള ആഭിമുഖ്യം ഹൈഹീൽ എന്ന സമ്പ്രദായത്തിലൂടാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്പിലേക്ക് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാൻ പ്രതിനിധികളെ 1599-ൽ പേർഷ്യ (ഇന്നത്തെ ഇറാൻ) അയക്കുമ്പോഴാണ് ഹൈ ഹീലിന്റെ കഥ ആരംഭിക്കുന്നത്. യുദ്ധതന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലുള്ള  പേർഷ്യക്കാരുടെ ബുദ്ധിവൈഭവവും അവരുടെ ശാരീരികമികവും യൂറോപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പേർഷ്യയെന്ന വാക്ക് പോലും രോമാഞ്ചത്തോടെ മാത്രമേ യൂറോപ്പ് ഉച്ചരിച്ചിരുന്നുള്ളൂ. അന്ന് പേർഷ്യൻ പടയാളികൾ ധരിച്ചിരുന്ന ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പ് (യുദ്ധസമയത്ത് കുതിരപ്പുറത്തുനിന്ന് വീണുപോകാതിരിക്കാൻ സഹായിച്ചിരുന്നു ഇത്തരം ചെരിപ്പുകൾ. അതുകൊണ്ട് പൗരുഷത്തിന്റെ പ്രകടലക്ഷണമായി അവരിതിനെ കണ്ടു.) വളരെ വേഗം തന്നെ യൂറോപ്പിന്റെ ഫാഷൻ തരംഗമായി മാറി. സമ്പന്നൻ ചെയ്യുന്നതെല്ലാം തറവാടിത്തത്തിന്റെയും അന്തസ്സിന്റെയും അടയാളങ്ങളായി കണക്കാക്കുന്ന സാധാരണക്കാരുടെയിടയിലും ക്രമേണ ഈ ഫാഷൻ പ്രചരിപ്പിക്കപ്പെട്ടു.

സമ്പന്നന്റെ ഫാഷൻ സാധാരണക്കാരൻ അനുകരിച്ചപ്പോൾ സമ്പന്നൻ മറ്റു വഴികൾ തേടുന്നതിന്റെ ഭാഗമായി ഹീലിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. പക്ഷെ വലിപ്പം കൂട്ടുന്നതിനനുസരിച്ച് അവന്റെ അസ്വസ്തതകളും വർദ്ധിച്ചതിനാൽ ചെരിപ്പിന് ചെഞ്ചായം പൂശുന്നതിലൂടെ അവൻ സമൂഹത്തിലെ ഉന്നതി നിലനിർത്തി (ചുവന്ന ചായത്തിന് അന്ന് വിലക്കൂടുതലായിരുന്നു). 1670-ൽ ലൂയി പതിനാലാമൻ രാജസദസ്സിലുള്ളവർ മാത്രമേ ചുവന്ന ഹീൽ ചെരിപ്പുകൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം പോലും അവതരിപ്പിക്കുന്നിടത്തേക്ക് സമ്പന്നന്റെ അല്പത്തരം വളരുകയുണ്ടായി. പുരുഷമേധാവിത്വത്തിന്റെ പിടിയിൽ നിന്നു മോചിതമാകാനായി സ്ത്രീ കിണഞ്ഞു പരിശ്രമിച്ചിരുന്ന 1600-കളിൽ ഹൈ ഹീൽ ചെരിപ്പുകൾ സ്ത്രീകളും ധരിച്ചുതുടങ്ങി. മുടി വെട്ടി, പുക വലിച്ച്, തൊപ്പി ധരിച്ച് ആണിനെപ്പോലാവാൻ ശ്രമിച്ച പെണ്ണിന്റെ ആണത്തത്തിലേക്കുള്ള ഒരു പകർന്നാട്ടത്തിന്റെ ഭാഗമായിരുന്നു ഈ ചെരിപ്പുമാറ്റം. പുരുഷന് വീതികൂടിയ ഹീലും സ്ത്രീക്ക് വീതികുറഞ്ഞ ഹീലും എന്ന നയത്തിലൂടെയാണ്  പുരുഷമേധാവിത്തത്തിന്റെ അപ്പോസ്തലന്മാർ ഇത്തരം പ്രവണതകളെ നേരിട്ടത്.

ക്രമേണ പുരുഷന്റെ ഫാഷൻ സങ്കല്പത്തിൽനിന്ന് ഹൈഹീലുകൾ പ്രാവർത്തികമല്ലെന്ന കാരണത്താൽ അപ്രത്യക്ഷമായി. എങ്കിലും സ്ത്രീ അതു പാടെ ഉപേക്ഷിക്കാൻ തയ്യാറായില്ല. 1791-ൽ ഫ്രെഞ്ച് വിപ്ലവത്തിന്റെ ഭാഗമായി സ്ത്രീ-പുരുഷ സമത്വത്തിന്റെ ഭാസുരലോകം സ്വപ്നം കണ്ട നെപ്പോളിയൻ ഹൈഹീലുകൾ നിരോധിച്ചതോടു കൂടി സ്ത്രീയും ഹീൽ ചെരിപ്പുകൾ ഉപേക്ഷിച്ചു.

ചരിത്രപരമായ ഈ സംഘർഷങ്ങളിലെല്ലാം ഉള്ള പാറ്റേൺ ശ്രദ്ധേയമാണ്. പൗരുഷമുള്ള പുരുഷനെ സമ്പന്നനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. സമ്പന്നനായ പുരുഷനെ സാധാരണക്കാരനായ പുരുഷൻ അനുകരിക്കാൻ ശ്രമിക്കുന്നു. പുരുഷനെ അനുകരിക്കാൻ സമ്പന്നയായ സ്ത്രീ (The so called society lady) ശ്രമിക്കുന്നു. സമ്പന്നയായ സ്ത്രീയെ അനുകരിക്കാൻ സാധാരണക്കാരിയായ സ്ത്രീ ശ്രമിക്കുന്നു... എല്ലാം അനുകരണങ്ങൾ തന്നെ... തനതു നിലയിൽ വ്യക്തിത്വത്തിന്റെ ഉന്നമനത്തിലൂടൊന്നും സമത്വത്തിലേക്കുള്ള പാത തെളിക്കപ്പെടുന്നില്ല.

ഫോട്ടോഗ്രാഫിയുടെ വ്യാപനമാണ് ഈ ഫാഷൻ വീണ്ടും സമൂഹത്തിൽ വേരോടാൻ സഹായിച്ച ഘടകം. ഹൈഹീലിന്റെ പുത്തൻ അവതാരം പക്ഷെ സ്ത്രീസമത്വത്തിന്റെ ചുവടുപിടിച്ചായിരുന്നില്ല. ലൈംഗികതൊഴിലാളികളാണ് ആധുനിക കാലത്ത് ആദ്യമായി ഹൈ ഹീൽ ധരിച്ചിരുന്നത്. സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്ന് കണക്കാക്കുന്ന പോർണോഗ്രാഫി വ്യവസായത്തിന്റെ വ്യാപനം സ്ത്രീപുരുഷ സമത്വത്തിലേക്കല്ല വിരൽ ചൂണ്ടിയത്, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടി കച്ചവടം പൊടിപൊടിപ്പിക്കാനാണ് ശ്രമിച്ചത്. ക്രമേണ പുരുഷനിഷ്ടപ്പെടുന്ന ഒരു ഫാഷനായി അത് രൂപാന്തരപ്പെട്ടു. സെക്സ് അപ്പീൽ ഈ ചെരിപ്പിട്ടാൽ കൂടുന്നു എന്നതാണ് പുരുഷനെ ആകർഷിച്ച വസ്തുത. ഇതു ധരിക്കുമ്പോൾ നേരെ ചൊവ്വെ നടക്കാൻ പറ്റാത്തതുകൊണ്ട് നിതംബത്തിന് സ്വാഭാവികമായുള്ള ചലനങ്ങൾ കുറച്ചുകൂടി പ്രകടമാവുകയും തദ്വാരാ സ്ത്രൈണതയുടെ ഭാവങ്ങൾ ശരീരത്തിൽ മുറ്റി നിൽക്കുകയും ചെയ്യും എന്നാണ് ഫാഷൻ രംഗത്തെ വമ്പന്മാരുടെ കണ്ടെത്തൽ. ഹൈഹീലുകൾ ധരിക്കുമ്പോൾ പാദങ്ങൾ യഥാർത്ഥ വലിപ്പത്തെക്കാൾ ചെറുതായി തോന്നുകയും ചെയ്യും (കാലിന്റെ നീളം കൂടിയതായി തോന്നിക്കും. അതിന് സഹായിക്കുന്നത് മിനി സ്കർട്ട് എന്ന ഏർപ്പാടും. തണുപ്പുള്ള രാജ്യത്ത് പുരുഷൻ ശരീരത്തെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീ മാത്രം മിനി സ്കർട്ടിടുന്നതിന്റെ രഹസ്യം ഇതാണ്). അങ്ങനെ ചെറുപ്പത്തിൽതന്നെ വായിച്ച് പുളകം കൊണ്ട സിൻഡ്രെല്ലയെ പുനരുജ്ജീവിപ്പികുകയുമാവാം എന്നതും ഇവരുടെ അജണ്ടയാണ്. വിദേശ നീലച്ചിത്രങ്ങളുടെയൊക്കെ ചൂടൻ രംഗങ്ങളിൽ എല്ലാ വസ്ത്രവും സ്ത്രീ ഉപേക്ഷിക്കുമ്പോഴും അവലുടെ ഹൈഹീൽ ചെരിപ്പ് മാത്രം ഊരാൻ കൂട്ടാക്കാത്തത് ഈ അജണ്ടയുടെ ഭാഗമാണെന്നുവേണം കരുതാൻ. അതേസമയം പുരുഷൻ ഷൂ ഊരിയിടുന്നതിൽ വൈമുഖ്യം കാണിക്കാറുമില്ല.

ശാസ്ത്രീയമായി ഹൈ ഹീലിനെ വിലയിരുത്തുമ്പോൾ...
ലിയൊണാർഡോ ഡാ വിഞ്ചിയാൽ "An Engineering Marvel" എന്നു വിശേഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ പാദങ്ങൾ. മൂന്ന് ധർമ്മങ്ങൾ നിർവഹിക്കാനുണ്ടവയ്ക്ക്.
1. നടത്തം (Locomotion) - നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് മടമ്പ് ഒരു തിരശ്ചീനമായ ബലം കൊടുക്കുന്നു.
2. ഷോക്ക് അബ്സോർബർ - നിലത്ത് ചവിട്ടുമ്പോൾ ചവിട്ടുന്നതിന്റെ ആഘാതത്തിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ രക്ഷിക്കുന്നു.
3. ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ഉപാധി.
ഈ മൂന്നു ധർമ്മങ്ങൾക്കും സ്വാഭാവികമായി ഹൈഹീലുകൾ തടയിടുന്നു എന്ന് കാണാം.

ഹൈഹീൽ ധരിക്കുമ്പോൾ ശരീരഭാരം താങ്ങാൻ രൂപകല്പനചെയ്യപ്പെട്ട ഉപ്പൂറ്റിക്ക് പകരം മുന്നോട്ട് ചലിക്കാൻ സഹായിക്കുന്ന മുൻപാദങ്ങൾ ഭാരം താങ്ങേണ്ടിവരുന്നു എന്നതിനാൽ അവയുടെ തേയ്മാനം വളരെ പെട്ടന്ന് സംഭവിക്കുന്നു. ഇത് ഭാവിയിൽ വാതസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. [4,5]

ഇല്ല... സിൻഡ്രെല്ല മരിച്ചിട്ടില്ല... സ്ത്രീയുടെ അടിമത്തന്റെ നിശ്വാസങ്ങളുമായി സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രേതത്തെയും പേറി അവളിന്നും ജീവിക്കുന്നു... ഹൈഹീലിലൂടെ...

സ്ത്രീചൂഷണത്തിന് പുരുഷൻ കണ്ടെത്തിയ ഉപാധിയാണ് ഹൈഹീൽ ചെരിപ്പുകൾ. അത് സ്ത്രീയുടെ ആരോഗ്യത്തെ മാത്രമല്ല, അവളുടെ വ്യക്തിത്വത്തെപ്പോലും ഹനിക്കുന്നതാണ്. അതിന്റെ പ്രചാരത്തിൽ സ്ത്രീ മുന്നിൽ നിൽക്കുന്നു എന്ന വസ്തുതയാണ് സങ്കടകരം. സ്ത്രീ എന്ന് ഹൈ ഹീൽ ഉപേക്ഷിക്കുന്നുവോ അന്നാണ്  സ്ത്രീശാക്തീകരണത്തിന്റെ ആരംഭം എന്ന് പറയാതെവയ്യ.

കൂടുതലറിയാൻ:

1. http://www.randomhistory.com/1-50/036heels.html
2. The Naked Woman: A study of the female body - Desmond Morris, Random House, 2005
3. The Naked Ape - Desmond Morris
4. The higher the heel, the higher the forefoot pressure, Caroline et.al, The Foot, Volume 15, Issue 1, March 2006
5. The influence of high heel on lower extremity kinematics and leg muscle activity during gait in young and middle aged women, Anna Mika et.al, Gait and Posture, Volume 35, Issue 4, April 2012

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

പ്രണയത്തിന് ഒരർത്ഥാന്തരന്യാസമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ സാമാന്യം?
പ്രണയത്തിന് ഒരു ശാർദ്ദൂലവിക്രീഡിതമുണ്ടോ?
എങ്കിൽ എവിടെയാണ് അതിന്റെ ഗോദാവരിക്കാട്?
                                         - ഡി വിനയചന്ദ്രൻ
 

വരൂ നമുക്ക് പ്രണയിക്കാം... ശാസ്ത്രീയമായി

മാനവപ്രണയത്തിന് മാനവരാശിയോളം പഴക്കമുണ്ട്. പ്രണയം ഒരു വികാരമാണെന്നായിരുന്നു എന്റെ ധാരണ 1997 ഫെബ്രുവരി 14 വരെ. അന്നാണ് പ്രണയം ഒരുത്സവമാണെന്ന് ഞാനറിയുന്നത്. അന്നാണ് പ്രണയിക്കാനൊരു ദിനമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നത്. എനിക്കുമാത്രമായിരുന്നില്ല ഈ അറിവില്ലായ്മ. ഞാൻ പഠിച്ചിരുന്ന കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അറിവില്ലായ്മയുടെ രുചി നുകർന്നവരാണ്. പ്രണയദിനം ഭാരതത്തിന്റെ മണ്ണിലെത്തുന്നത് 1992 ലാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പുതിയ ട്രെണ്ടുകളൊക്കെ നഗരങ്ങളാണാദ്യം പുൽകുന്നതെന്ന ന്യായത്തിൽ, ഒരു ഗ്രാമീണ കാമ്പസിൽ അഞ്ച് വർഷത്തോളം വൈകിയാണ് ഈ ദിനമെത്തിയതെന്ന് ന്യായീകരിച്ചാശ്വസിക്കാം. ഏതായാലും അന്നുതൊട്ടിന്നോളംവരെ ഭാരതം കണ്ട പ്രണയദിനാഘോഷങ്ങൾ ഓരോ വർഷവും മുൻവർഷങ്ങളുടെ റിക്കാർഡുഭേദിക്കുന്നതാണ്.

 

പ്രണയദിനത്തിന്റെ ആഗോളചരിത്രം

വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രണയദിനം ആഘോഷിക്കപ്പെടുന്നത്. ഇതാദ്യം കേൾക്കുന്ന മാത്രയിൽ പ്രണയവും പാതിരിയും തമ്മിലെന്തുബന്ധം എന്നാണ് ഏതൊരുവനും ചിന്തിച്ചുപോവുക. ഏ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ചക്രവർത്തി ക്ലോഡിയസ് രണ്ടാമൻ ശക്തമായ ഒരു പട്ടാളത്തെ കെട്ടിപ്പെടുക്കാൻ വഴികളെന്തെന്നാലോചിച്ചു. കുടുംബവും പ്രാരാബ്ദ്ധവുമൊന്നുമില്ലാത്ത ചുണക്കുട്ടന്മാരായ പോരാളികൾ തന്റെ പട്ടാളത്തിനത്യന്താപേക്ഷിതമാണെന്ന തോന്നലിൽ ചെറുപ്പക്കാരായ പട്ടാളക്കാരെ വിവാഹത്തിൽനിന്നു വിലക്കി. സ്നേഹത്തിലധിഷ്ഠിതമായാണ് ദൈവരാജ്യം കെട്ടിപ്പടുക്കുന്നതെന്ന് വിശ്വസിച്ചിരുന്ന റോമിലെ പാതിരിയായ വാലന്റൈൻ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തുകയും രഹസ്യമായി യുവപട്ടാളക്കാരെ കല്ല്യാണം കഴിപ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തിന് പാത്രീഭൂതനായ അദ്ദേഹത്തിന്റെ പേർ രക്തസാക്ഷിപ്പട്ടികയിൽ അങ്ങനെ ഒരിടംകണ്ടു. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ( അതായത് ഏ.ഡി. അഞ്ചാം നൂറ്റാണ്ടിൽ) ഗെലേഷ്യസ് മാർപ്പാപ്പ ഫെബ്രുവരി 14 വാലന്റൈൻ ദിനമായി പ്രഖ്യാപിക്കും വരെ പള്ളിയുടെ വിസ്മരിക്കപ്പെടേണ്ടവരുടെ പട്ടികയിലും അദ്ദേഹമൊരിടം കണ്ടെത്തി. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം പെട്ടെന്നെന്തേ പള്ളിക്കിങ്ങനെ തോന്നാൻ എന്നു ചിന്തിക്കുന്നവർക്കായി ഒരു ഫ്ലാഷ്ബാക്ക്.

ഫലഭൂയിഷ്ടിയുടെ പാഗൻ ഉത്സവമായ ലുപെർകാലിയ (Lupercalia) കൃഷിയുടെ റോമൻ ദേവനായ ഫാനസിനെ (Faunus) സ്തുതിക്കാനും റോമിന്റെ സ്ഥാപകരായ റോമുലസിന്റെയും റെമുസിന്റെയും (Romulus and Remus) സ്മരണ പുതുക്കുവാനും വേണ്ടി കൊണ്ടാടപ്പെടുന്നതാണ്. ഐതിഹ്യപ്രകാരം ഒരു പെൺ ചെന്നായയാണ് റോമുലസിനെയും റെമുസിനെയും എടുത്തുവളർത്തിയത്. ഈ ഉത്സവദിനത്തിൽ പവിത്രമായ ഒരു ഗുഹയിൽ ഈ പെൺചെന്നായയ്ക്ക് ഒരാടിനെയും ഒരു പട്ടിയെയും ബലി കൊടുക്കും. ബലികൊടുത്ത ആടിന്റെ തൊലിയുരിഞ്ഞ് പുരോഹിതൻ തെരുവിലൂടെ ഘോഷയാത്രയായി പോകുമ്പോൾ വഴിനീളെ കന്യകമാരും യുവതികളും നിരന്നുനിൽക്കും. പുരോഹിതൻ ആടിന്റെ തൊലികൊണ്ടവരുടെ ദേഹത്ത് ചെറുതായൊന്നു പ്രഹരിക്കും. അതോടൊപ്പം വയലുകളിലും ഈ ആട്ടിൻതൊലി കൊണ്ട് മണ്ണിനെ സ്പർശിക്കും. ആട്ടിൻ തൊലിയുടെ പ്രഹരമേൽക്കുന്ന മണ്ണും പെണ്ണും ഫലഭൂയിഷ്ടമാകുകയും സമ്പൽസമൃദ്ധിയുടെ വിളനിലങ്ങളാവുകയും ചെയ്യുമെന്നാണ് വിശ്വാസം (മാൽതൂസിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാലമാണിതെന്നോർക്കണം. ജനസംഖ്യ വർദ്ധിക്കുമ്പോൾ സമ്പത്ത് കുറയുമെന്നാണ് ... കൂടുതൽ മക്കളുണ്ടായാൽ ദാരിദ്ര്യം കൂടുമെന്നാണ്...മാൽതൂസ് പറഞ്ഞത്. പക്ഷെ പ്രാചീനന്റെ അഭിപ്രായത്തിൽ കൂടുതൽ മക്കളുണ്ടായാൽ സമ്പത്ത് കൂടുമെന്നാണ്). ഉത്സവത്തിന്റന്ന് വൈകീട്ട് വിവാഹപ്രായമെത്തിയ കന്യകമാർ അവരുടെ പേരെഴുതിയ ചീട്ടുകൾ ഒരു പാത്രത്തിൽ നിക്ഷേപിക്കുകയും ചെറുപ്പക്കാർ അതിൽനിന്നൊരെണ്ണം നറുക്കിട്ടെടുക്കുകയും ചെയ്യും. അങ്ങനെ നറുക്കുവീഴുന്ന പെണ്ണ് ഒരു വർഷത്തേക്ക് അവന്റെ സഖിയായി കൂടെയുണ്ടാകും.

മേൽപ്പറഞ്ഞ പാഗൻ ഉത്സവമായ ലുപെർകാലിയയാണ് നാമിന്നാഘോഷിക്കുന്ന പ്രണയദിനത്തിന്റെ പ്രാക് രൂപം. വാലന്റൈൻ പുണ്യാളന്റെ രക്തസാക്ഷിത്വത്തിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഗെലേഷ്യസ് മാർപ്പാപ്പ മതാധിപത്യത്തിന്റെ, ഉത്സവങ്ങളുടെ മതവത്കരണത്തിന്റെ ഭാഗമായാണ് വിസ്മൃതിയിലാണ്ട പുണ്യാളന്റെ പേര് വലിച്ചിഴച്ചത്.

എന്നാൽ 1969ൽ സഭ ഇടപെട്ടുനടത്തിക്കൊണ്ടിരുന്ന ഉത്സവങ്ങളുടെ പട്ടിക ചായക്കടയിലെ മാസപറ്റുപടി പോലെ നീണ്ടുവന്നപ്പോൾ അത് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി അപ്രധാനമെന്ന് സഭയ്ക്ക് ബോദ്ധ്യപ്പെട്ട കുറേ ഉത്സവങ്ങളെ വെട്ടിമാറ്റി. വാലന്റൈൻ ദിനത്തിനെ ഉത്സവങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും പ്രണയദിനത്തിന്റെ ഔദ്യോഗികതയെ സഭ കയ്യൊഴിയുകയും ചെയ്തു. എന്നാൽ പണ്ടോറയുടെ പെട്ടിയെപ്പോലെ ഒരിക്കൽ തുറന്നുവിട്ട, ഒരിക്കൽ ജനങ്ങളുടെ ഹൃദയത്തിൽ തിരികൊളുത്തിവിട്ട ഈ ദിനത്തിന്റെ ലഹരി ആഗോളവത്കരണ വക്താക്കളുടെയും ഗ്രീറ്റിംഗ് കാർഡ് മുതലാളിമാരുടെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി ഇന്നും സമൂഹത്തിൽ നിർലോഭം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രണയദിനത്തിന്റെ ഇന്ത്യൻ ചരിത്ര, സാമ്പത്തിക പശ്ചാത്തലം


1992 ലാണ് ഇന്ത്യയിലാദ്യമായി പ്രണയദിനം അവതരിപ്പിക്കപ്പെടുന്നത്. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ലോക അരങ്ങിൽ ഔദ്യോഗികമായി പിറവികൊണ്ട ഈ ദിനം ഇത്രയും വൈകി ഇന്ത്യയിലെത്താൻ പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1.   1992 - ലാണ് ഇന്ത്യ നവലിബറൽ നയത്തിന്റെ പിടിയിലമരുന്നത്. ആഗോളവത്കരണ വക്താക്കളുടെ സാംസ്കാരിക അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇതിവിടെ അവതരിപ്പിക്കപ്പെടുന്നതെന്നാണ് ഒരു വാദം. ഈ വാദത്തിനൊരു മറുവാദമുള്ളത് മലയാളിയുടെ ഓണം ലോകത്തിന്റെ ഓണമായിട്ടില്ലെന്നും തമിഴന്റെ പൊങ്കൽ ലോകത്തിന്റെ പൊങ്കലായിട്ടില്ലെന്നതുമാണ്. ഒരു പക്ഷെ ഗ്ലാമറില്ലാത്തതുകൊണ്ടാവാം, ഇക്കിളിയുടെ ഒരംശമില്ലാത്തതുകൊണ്ടാവാം നമ്മുടെ ഉത്സവങ്ങളൊന്നും ആഗോളവത്കരണത്തിന്റെ മത്സരവേദികളിൽ തിളങ്ങാതെ തഴയപ്പെട്ടത്.
2.      തോമസ് ഹാർഡിയുടെ "ഭ്രാന്തമായ ആൾകൂട്ടത്തിൽനിന്നുമകലെ" (Far From The Madding Crowd) എന്ന നോവൽ 1992-ലാണ് സി ബി എസ് ഇ സിലബസിന്റെ ഭാഗമാക്കുന്നത്. അതിൽ വലന്റൈൻ ദിനത്തിന്റെ വിശദമായ വിവരണമുണ്ട്. ഇന്ത്യൻ യുവഹൃദയങ്ങളെ ഇളക്കിമറിച്ചത് ഈ നോവലാണ് എന്നതാണ് മറ്റൊരു വാദം. ഇതിനൊരു മറുവാദമുന്നയിക്കാവുന്നതിതാണ്: സിലബസിന്റെ ഭാഗമായി പഠിക്കുന്ന നോവലുകളൊന്നും ഹൃദയത്തിൽ തറച്ച അനുഭവം നമുക്കില്ല. ( എം.ടി യുടെ "മഞ്ഞ്" സിലബസിന്റെ ഭാഗമായി പഠിച്ചപ്പോൾ ആകർഷണീയമായിരുന്നില്ലെങ്കിലും വർഷങ്ങൾക്കു ശേഷം വീണ്ടും വായിച്ചപ്പോൾ അതീവഹൃദ്യമായ ഒരു അനുഭവമായിരുന്നു ). വിക്കിപ്പീഡിയയിൽ ആധാരമില്ലാതെ ഉദ്ധരിച്ചതിനാൽ ഈ വാദം തള്ളിക്കളയാമെന്നു തോന്നുന്നു.
3.  നവലിബറൽ നയങ്ങൾ വാതിൽതുറന്നത് അതിവിശാലമായ ആഗോളമാർക്കറ്റിന്റെ കാൻവാസിലേക്കാണ്. "ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" എന്ന മൂലമന്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഗ്രീറ്റിംഗ് കാർഡ്, ചോക്കലേറ്റ് മുതലാളിമാരുടെ കുടിലതന്ത്രങ്ങൾ മെനയുന്ന ബുദ്ധിയുടെ സൃഷ്ടിയാണ് പ്രണയദിനമെന്നത് മറ്റൊരു വാദമാണ്. സ്വർണ്ണപ്രഭയാൽ കണ്ണുമഞ്ഞളിച്ചുപോയ സ്വർണ്ണക്കച്ചവട മുതലാളിമാർ സൃഷ്ടിച്ചെടുത്ത "അക്ഷയതൃതീയ" പോലെ മറ്റൊരാഭാസം. പ്രതിവർഷം 400 കോടിരൂപയുടെ കച്ചവടമാണ് (2011 ലെ കണക്ക്) ഇന്ത്യൻ മാർക്കറ്റിൽ ഗ്രീറ്റിംഗ് കാർഡുകളുടെത്. ഇതിൽ പകുതിയും "ആർച്ചീസ്" എന്ന കമ്പനിയുടെതാണ്. കാർഡുകൾ കൂടാതെ പ്രനയദിനത്തിൽ കച്ചവടമേറുന്നത് ചോക്കലേറ്റിനും റസ്റ്റോർന്റിനും റോസാപ്പൂവിനുമൊക്കെയാണ്. കോഴിപൊരിച്ചതിനോഡറു കൊടുത്താൽ കോഴിയെപ്പിടിക്കാനോടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രണയദിനത്തിൽ ഒന്നിനു പകരം രണ്ടു മണിക്കൂറെടുത്തു മാത്രമേ ഓർഡർ പൂർത്തിയാക്കാറുള്ളൂ (ഇത് കാമുകീകാമുകന്മാരെ ആകർഷിക്കാനുള്ള മറ്റൊരു നമ്പറാണ്) എന്ന് പരിചിതസുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

കാരണങ്ങളെന്തൊക്കെയായാലും പ്രണയദിനം ഇന്ത്യൻ യുവമനസ്സുകളിലിടം പിടിച്ചിരിക്കുന്നു. പ്രണയദിനത്തിന്റെ ആഗോള കച്ചവടത്തിൽ പ്രധാനപ്പെട്ട, ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം ഇന്ത്യൻ വിപണി കയ്യടക്കിയിരിക്കുന്നു. ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്ന ഈ ചെലവ് മുതലാളിമാരുടെ പോക്കറ്റിലേക്കെത്തുന്നതിനാൽ പ്രണയദിനത്തിന്റെ മൊഞ്ചും മോടിയും കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി നിത്യവും അവർ രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പുതിയ തന്ത്രങ്ങളുമായി പ്രണയദിനത്തിന്റെ മത്സരവേദികളിൽ തിളങ്ങിനിൽക്കാൻ ലോകത്തെമ്പാടുമുള്ള പ്രണയദിനങ്ങളിലെ വൈവിദ്ധ്യം ഇന്ത്യൻ മണ്ണിലും ഇവർ നാളെ പരീക്ഷിച്ചെന്നിരിക്കാം. ഉദാഹരണത്തിന് ജപ്പാനിൽ ഫെബ്രുവരി 14 കാമുകിമാർ കാമുകന്മാർക്കു സമ്മാനം കൊടുക്കുന്ന ദിനമാണ്. മാർച്ച് 14ന് കാമുകിമാരുടെ കടാക്ഷത്തിന് പാത്രീഭൂതരായ കാമുകന്മാർ കാമുകിമാർക്ക് വെള്ള അടിയുടുപ്പുകൾ സമ്മാനിക്കുന്ന ദിനമാണ് ( ശുഭ്രദിനം ). കൊറിയക്കാർ ഈ ലിസ്റ്റിൽ ഒരുദിനം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. കാമുകിമാരുടെ കടാക്ഷമേൽക്കാത്ത നിരാശാകാമുകന്മാർ കറുത്ത നൂടിൽസ് കഴിക്കുന്ന കരിദിനം ഇവർ ഏപ്രിൽ 14ന് ആഘോഷിക്കും ("Every Dog has a day" എന്നല്ലേ പഴമൊഴി!). അമേരിക്കയിലുള്ളതുപോലെ പ്രണയവാരം (ഫെബ്രുവരി 7നു തുടങ്ങുന്ന റോസ് ദിനം മുതൽ പ്രണയാപേക്ഷാദിനം, ചോക്കലേറ്റ് ദിനം, ടെഡ്ഡി ദിനം, വാഗ്ദാനദിനം, ചുംബന ദിനം, ആശ്ലേഷാദിനം എന്നിങ്ങനെ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ സമാപിക്കുന്നു) നാളെ ഇവിടെയും അവതരിപ്പിക്കപ്പെട്ടേക്കാം (എല്ലാവർക്കും പണമുണ്ടാക്കണ്ടേ മാഷേ? സോഷ്യലിസം എന്നാൽ ഇതൊക്കെയല്ലേ?). ഇപ്പറഞ്ഞതൊന്നുമല്ലാതെ പുതിയ തന്ത്രങ്ങളുമായി ഇക്കൂട്ടർ അരങ്ങത്തെത്തിയാലും അദ്ഭുതപ്പെടാനില്ല.

പ്രണയം പരിണാമത്തിന്റെ വെളിച്ചത്തിൽ


മനുഷ്യനും ചിമ്പാൻസികൾക്കും പൊതുപൂർവികരാണുള്ളതെന്നത് പരിണാമത്തിന്റെ വക്താക്കളിൽ പൊതുസമ്മതിയുള്ള വസ്തുതയാണ്.  ഈ പൊതുപൂർവികനെ നമുക്ക് ചിമ്പൻ എന്നു തത്കാലം വിളിക്കാം. ചിമ്പനിൽനിന്നും മനുഷ്യനിലേക്കുള്ള യാത്രയിൽ മർമ്മപ്രധാനമായ ചില തീരുമാനങ്ങൾ മനുഷ്യനെടുക്കേണ്ടിവന്നിട്ടുണ്ട്. അതിലൊന്ന് നിലത്തിറങ്ങാനുള്ള തീരുമാനമാണ്. മരങ്ങളുടെ കൊമ്പിൽതൂങ്ങി ചാഞ്ചാടിക്കളിച്ചിരുന്ന, മരങ്ങൾ വച്ചുനീട്ടിയ കായ്കനികൾ ഭക്ഷിച്ചിരുന്ന, നിദ്രവന്നു വിളിച്ചപ്പോൾ മരത്തിന്റെ പരുപരുത്ത കൊമ്പത്ത് തലചായ്ക്കാനൊരിടം തേടിയിരുന്ന ചിമ്പൻ നിലത്തിറങ്ങി നിവർന്ന് നടക്കാൻ തീരുമാനിച്ചപ്പോൾ അവനെ കാത്തിരുന്ന വെല്ലുവിളികൾ നിരവധിയാണ്. ഭക്ഷണമായിരുന്നു പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി സ്വതവേ സസ്യാഹാരിയായിരുന്ന അവൻ നേരിട്ടത് നിലനില്പിനു വേണ്ടി മാംസാഹാരിയായിക്കൊണ്ടാണ്. മാംസാഹാരികൾക്ക് ജന്മനാ ഉണ്ടായിരുന്ന ശാരീരികമികവിന്റെ പോരായ്മ വേട്ടയാടുന്നതിന് വെല്ലുവിളിയായി. ഈ പോരായ്മ അവൻ നികത്തിയെടുത്തത് അവന്റെ തലച്ചോറിന്റെ വലിപ്പം കൂട്ടുന്നതിലൂടെയാണ്. നായാട്ടിന് പൂർണ്ണമായും ശരീരത്തെയാശ്രയിക്കാതെ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ്. ഭക്ഷണം സ്വാർത്ഥമായ ഒരു ഏർപ്പാടാക്കതെ സഹകരണത്തിന്റെ, കൂട്ടായ്മയുടെ ഒരുത്പന്നമാക്കുന്നതിലൂടെയാണ്.

വലിപ്പമേറിയ തലച്ചോറ്, ന്യൂറോണുകളുടെ സാന്ദ്രതകൊണ്ട് മറ്റേത് ജീവിയെക്കാളും മികച്ച തലച്ചോറ്, പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കാൻ മറ്റു ജീവികളെയപേക്ഷിച്ച് ദൈർഘ്യമായ ഒരു ശൈശവഘട്ടം മനുഷ്യന്റെ വളർച്ചയ്ക്ക് ആവശ്യമായി വന്നു. തലച്ചോറ് വളർത്താനും നിലനില്പിന്റെ വിദ്യകളഭ്യസിപ്പിക്കാനും ഈ ദൈർഘ്യമേറിയ ശൈശവം അത്യന്താപേക്ഷിതമായി വന്നു. മാതാപിതാക്കൾ പ്രഥമ ഗുരുക്കന്മാരായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നു. പ്രസവവും ഇളം പൈതലുകളുടെ ശുശ്രൂഷയും നായാടുന്നതിൽ നിന്നും സ്ത്രീയെ വിലക്കിയപ്പോൾ നായാട്ടുകൂട്ടങ്ങൾ പുരുഷാധിപത്യത്തിന്റെ വിളനിലങ്ങളായി.

ഈ സാഹചര്യങ്ങൾ മനുഷ്യനു മുന്നിൽ നിരത്തിവച്ച പ്രശ്നങ്ങൾ നിരവധിയാണ്.
1. ഭക്ഷണം കൂട്ടായ്മയുടെ ഉത്പന്നമായതുകൊണ്ട്, പുരുഷന്റെ കടമയായതുകൊണ്ട്, ശാരീരികമായി കുറഞ്ഞശേഷിയുള്ള പുരുഷന്മാരെക്കൂടി  നായാട്ടിൽ ഭാഗഭാക്കാക്കേണ്ടതുണ്ട്. കൂട്ടത്തിലേറ്റവും മിടുക്കന് എല്ലാ പെണ്ണും എന്ന ചിമ്പന്റെ പ്രാകൃതമായ രീതി തുടർന്നാൽ നായാട്ടിലെ കൂട്ടായ്മയും സഹകരണവും താറുമാറാകും. ശാരീരികശേഷി കുറഞ്ഞ മനുഷ്യനും ലൈംഗികപരമായി ഒരു സ്ഥാനം സമൂഹത്തിൽ കൊടുക്കേണ്ടതായി വന്നു. ലൈംഗികചോദനകൾ പൂർത്തീകരിക്കാൻ ജനാധിപത്യപ്രക്രിയകൾ ആവശ്യമായി വന്നു.
2. നായാട്ടിനു വേണ്ടി ആയുധങ്ങൾ വികസിപ്പിച്ചെടുത്തതിനാൽ ആയുധധാരിയായ പുരുഷൻ അപകടകാരിയായി. നായാട്ടുകഴിഞ്ഞു വരുന്ന പുരുഷൻ സ്ത്രീക്കും കുട്ടിക്കും ഭീഷണിയാണ്.
3. ദീർഘമായ ശൈശവവും വിദ്യാഭ്യാസവും മാതാവിന്റ മാത്രം ധർമ്മമായി ചുരുക്കാനാവില്ല. നായാട്ടിന്റെ പ്രാവർത്തിക അറിവും പ്രായോഗികജ്ഞാനവും പുരുഷന്റെ മേൽകോയ്മയായിരുന്നതിനാൽ വിദ്യാഭ്യാസത്തിൽ പുരുഷന്റെ സഹായം അവശ്യമായി. മാതാപിതാക്കൾ അവരവരുടെ കുട്ടികളോടുള്ള കടമകൾ നിർവഹിക്കാതെ തലമുറകളെ ശാക്തീകരിക്കാനാകില്ല.

മേല്പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മനുഷ്യൻ കണ്ടെത്തിയത് ഇണയിലും പ്രണയത്തിലുമാണ്. ഒരു പെണ്ണിനോട് മാത്രം അടുപ്പമുണ്ടാക്കാൻ, താൻ നായാട്ടിനു പോകുന്ന തക്കത്തിന് മറ്റൊരു പുരുഷനും തന്റെ പെണ്ണിനെ സ്വന്തമാക്കാതിരിക്കാൻ, നായാട്ടുകഴിഞ്ഞ് തിരിച്ചുവരാൻ ഒരു പ്രേരണയാകാൻ, തന്റെ കുഞ്ഞിനെ തന്നെക്കാൾ കഴിവുള്ളവനാക്കാനുള്ള വിദ്യകളഭ്യസിപ്പിക്കാൻ, കുഞ്ഞുങ്ങളെ വളർത്തുന്നതിൽ പെണ്ണിന് തുണയാകാൻ പ്രണയം അത്യന്താപേക്ഷിതമായി. നിലനില്പിനുവേണ്ടി പ്രണയത്തിലേക്ക് പരിണമിച്ചവനാണ് മനുഷ്യൻ എന്നു പരിണാമശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.


പ്രണയം ജീവശാസ്ത്രത്തിന്റെ വീക്ഷണത്തിൽ


അമ്മയുടെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിന്റെ സുഖം വെടിഞ്ഞ്, കരഞ്ഞുകൊണ്ട് ലോകത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഒരു കുഞ്ഞ് പ്രാരംഭദിശയിൽ മാതാവിനോട് കൂടുതൽ അടുപ്പം കാണിച്ച് തുടങ്ങുന്നു. പിന്നീട് പിതാവിലേക്കും കുടുംബാംഗങ്ങളിലേക്കും ഈയടുപ്പത്തിന്റെ കണ്ണികൾ നീളുന്നു. എന്നാൽ ശൈശവത്തിന്റെ അന്വേഷണങ്ങളുടെ, പര്യടനത്തിന്റെ (Exploration) ഘട്ടത്തിൽ ഈ അടുപ്പം ഒരു തടസ്സമാകയാൽ മാതാവിന്റെ കരലാളനത്തിന് വെളിയിലെത്താൻ താല്പര്യമുണ്ടാകും. പ്രായപൂർത്തിയെത്തുമ്പോൾ തന്റെ വ്യക്തിത്വത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ ചുറ്റുപാടുകളെ ആഗ്രഹിക്കുന്ന ഈ വേളയിൽ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നുവെങ്കിലും അവരിൽനിന്നന്യനായി, തനതായ ഒരു വ്യക്തിത്വത്തിന്റെ വളർച്ചയിലേക്ക് അവൻ വികസിക്കുന്നു.

ഒരു ശിശുവിൽനിന്നും ബാലകനിലേക്കും പിന്നീട് പുരുഷനിലേക്കുമുള്ള ഈ പകർന്നാട്ടത്തിൽ പ്രബലമായിട്ടുള്ള ഭാവങ്ങൾ ശ്രദ്ധയാകർഷിക്കുന്നതാണ്. ശൈശവത്തിന്റെ നിഷ്കളങ്കതയിൽ "എന്നെ ഉപേക്ഷിക്കരുതേ, മുറുകെപ്പിടിക്കണേ" എന്ന ഭാവമാണ് പ്രകടം. ഈ ഭാവത്തിൽ ആശ്ലേഷത്തിന്റെയും ആലിംഗനത്തിന്റെയും സുഖാനുഭവത്തിന്റെ പറുദീസ തേടുന്നു. ബാലകനിലെത്തുമ്പോൾ "എന്നെയൊന്ന് താഴെയിറക്കൂ, ഞാനീ ലോകമൊന്നു പഠിക്കട്ടെ" എന്ന ഭാവത്തിലേക്ക് കുട്ടി വികസിക്കുന്നു. പ്രായപൂർത്തിയെത്തുന്നതോടെ "എന്നെയൊന്ന് വെറുതെ വിടൂ, ഞാൻ കൊച്ചുകുട്ടിയല്ല, സമൂഹത്തിൽ ഒരു തനത് വ്യക്തിത്വമാണ് ഞാൻ" എന്ന ഭാവമാണ് മുറ്റി നിൽക്കുന്നത്.

ഈ മൂന്നാം ഘട്ടത്തിന്റെ തീക്ഷ്ണമായ ഏകാന്തതയിൽ മടുപ്പുണ്ടാകുമ്പോഴാണ് ശൈശവത്തിന്റെ നിഷ്കളങ്കതയിലേക്ക്, മാതാപിതാക്കന്മാരുടെ ലാളനത്തിന്റെ സുഖാനുഭൂതിയിലേക്ക് ഒരു മടക്കയാത്രയ്ക്ക് മനസ്സാഗ്രഹിക്കുന്നത്. കൂട്ടുകൂടാനൊരിണയെ തേടുന്നത് ഈയവസരത്തിലാണ്. തനിക്കിഷ്ടമുണ്ടായിരുന്ന അമ്മയുടെ ഗുണങ്ങളോടുകൂടിയ ഒരുത്തിയെ ആണും, തന്നിൽ മതിപ്പുളവാക്കിയ അച്ഛന്റെ സ്വഭാവവിശേഷങ്ങളോടു കൂടിയ ഒരുത്തനെ പെണ്ണും തേടുന്നതീ വേളയിലാണ്. "എന്നെ മുറുക്കെപ്പിടിക്കൂ, വിട്ടുകളയല്ലേ" എന്ന ഭാവമാണ് ഈ അന്വേഷണത്തിന്റെ കാതൽ.

അതുകൊണ്ട് ജീവശാസ്ത്രപരമായി പ്രണയം ശൈശവത്തിന്റെ പുനരവതാരമാണ്. അതുകൊണ്ടാണ് ശൈശവത്തിന്റെ ചേഷ്ടകളായ കൊഞ്ചലും, ആശ്ലേഷവും, നിഷ്കളങ്കതയും, സാമീപ്യമാഗ്രഹിക്കലും, സാമീപ്യമില്ലാതാകുമ്പോളുള്ള കരച്ചിലും, കമുകനോടോ കാമുകിയോടോ ഉള്ള സ്വാർത്ഥമായ വാശിയും ഒക്കെ പ്രണയചേഷ്ടകളാകുന്നത്.


പ്രണയം രസതന്ത്രത്തിന്റെ കാഴ്ചപ്പാടിൽ


സഞ്ചരിക്കുന്ന മൂലകപ്പട്ടികയാണ് മനുഷ്യശരീരം. 60-ഓളം മൂലകങ്ങളുണ്ടാക്കുന്ന തന്മാത്രകളുടെ ഒരു നിബിഡവനം. അനേകായിരം രാസപ്രവർത്തനങ്ങൾ പരസ്പരബന്ധിതമായി പരസ്പരപൂരകമായി അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരദ്ഭുത ഫാക്ടറി. നമ്മുടെ ചിന്തകളും വികാരങ്ങളും വിക്ഷോഭങ്ങളുമെല്ലാം ഈ രാസപ്രക്രിയയുടെ ഭാഗഭാക്കാണ്. നാഡീസന്ധികളിൽ (Synapse) ഉത്പാദിപ്പിക്കപ്പെടുന്ന ന്യൂറോട്രാൻസ്മിറ്ററുകളാണ് (Neuro Transmitters) വികാരങ്ങൾക്ക് കാരണമായി ഇന്നെണ്ണുന്നത്. പ്രണയമെന്ന വികാരത്തിന് പിന്നിലും ധാരാളം ന്യൂറോട്രാൻസ്മിറ്ററുകളുടെ സംയുക്ത സഹകരണ പ്രവർത്തനങ്ങൾ കാണാം.



ന്യൂറോ ട്രാൻസ്മിറ്ററുകൾ
ഒരു വ്യക്തി പ്രണയത്തിലകപ്പെടുമ്പോൾ ക്രമമായി കടന്നുപോകുന്ന മൂന്നു ഘട്ടങ്ങളുണ്ട്.

1. ലൈംഗികാകർഷണ ഘട്ടം (Lust)
സ്ഥൂലമായി ഒരാണും പെണ്ണും തമ്മിലുള്ള പരസ്പരാകർഷണം സൂക്ഷ്മതലങ്ങളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റീറോണും (Testosterone) സ്ത്രീഹോർമോണായ ഈസ്ട്രജനും (Estrogen) തമ്മിലാണ്. ഏതൊരു വ്യക്തിയിലും ഈ രണ്ടു ഹോർമോണുകളും ഏറിയും കുറഞ്ഞും അവയുടെ സാന്നിദ്ധ്യമറിയിക്കാറുണ്ട്. പുരുഷഹോർമോണിനെക്കാൾ സ്ത്രീഹോർമോൺ ഒരാളുടെ ശരീരത്തിലധികരിച്ചിരുന്നാൽ, വാക്കിലും നടപ്പിലും ചിന്തയിലുമൊക്കെ ഒരു സ്ത്രൈണതയുണ്ടാകും. ആന്തരികമായി അയാൾ സ്ത്രീ ആണ്. അതേസമയം വാക്കിലും നോക്കിലും ചിന്തയിലുമൊക്കെ പൗരുഷത്തിന്റെ, ടെസ്റ്റോസ്റ്റീറോണിന്റെ തനതുഭാവങ്ങൾ പ്രകടമായിരുന്നാൽ അയാൾ ആന്തരികമായി പുരുഷനാണ്. പുരുഷ ലൈംഗികാവയവങ്ങളുടെ സാന്നിദ്ധ്യമൊന്നുകൊണ്ടു മാത്രം ഒരാൾ പുരുഷനാകുന്നില്ല, മറിച്ചും. ബാഹ്യാന്തരീക ലിംഗസാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പുരുഷൻ, സ്ത്രൈണപുരുഷൻ, പൗരുഷപുരുഷൻ, സ്ത്രീ, പൗരുഷസ്ത്രീ, സ്ത്രൈണസ്ത്രീ എന്നിങ്ങനെ ലിംഗഭേദം കല്പിക്കാം. (മിക്കവരിലും സ്ത്രൈണ, പൗരുഷ ചിന്തകൾ മാറിമാറി മനസ്സിന്റെ രംഗവേദികളിൽ അരങ്ങത്തുവരാറുണ്ട്. അത്തരത്തിലുള്ളവരാണ് സ്ത്രീ, പുരുഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ചില പുരുഷന്മാരിൽ സ്ത്രൈണചിന്തകൾ ഒരിക്കലും പ്രത്യക്ഷത്തിൽ വരാതെയുണ്ടെങ്കിൽ അത്തരക്കാരാണ് പൗരുഷപുരുഷന്മാർ) ഭരണഘടനയുടെ 377-ആം വകുപ്പ് സജീവമായി ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്ത് ലിംഗഭേദത്തിന്റെ പുനർനിർവചനം വളരെ പ്രസക്തമാണ്. രസതന്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീഹോർമോണും പുരുഷഹോർമോണും തമ്മിൽ മാത്രമേ പ്രണയമുണ്ടാകുന്നുള്ളൂ (ബാഹ്യമായി അത് ആണും പെണ്ണും തമ്മിലോ ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ആകാം. അതുകൊണ്ട് തുടർന്നങ്ങോട്ട് ആണ് എന്നതുകൊണ്ടർഥമാക്കുന്നത് ആന്തരികമായി ടെസ്റ്റോസ്റ്റീറോൺ അധികരിച്ച വ്യക്തിയെയാണ്).


ലിംഗഭേദം രസതന്ത്രത്തിന്റെ കണ്ണിൽ
പ്രണയത്തിന്റെ ആദ്യഘട്ടമായ ലൈംഗികാകർഷണഘട്ടത്തിന്റെ പ്രത്യേകത ആകർഷണം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചതല്ലെന്നതാണ്. ഒരു പെണ്ണിനെ കാണുമ്പോൾ പ്രേമിക്കണമെന്നു തോന്നുന്ന, അടുത്ത പെണ്ണിനെ കാണുമ്പോൾ അവളെയും പ്രേമിക്കണമെന്നു തോന്നുന്ന അവസ്ഥ. മിക്കവാറും എല്ലാവരും (ആണായാലും പെണ്ണായാലും) ഈ ഒരവസ്ഥയിലൂടെ ജീവിതത്തിലൊരിക്കലെങ്കിലും കടന്നുപോകും. അതുകൊണ്ട് ഈ ഘട്ടത്തെ പ്രത്യക്ഷമായി പ്രണയമെന്നു വിളിക്കാനാകില്ല.

2. ആകർഷണം (Attraction, Infatuation)

ധാരാളം എതിർലിംഗക്കാരോട് തോന്നുന്ന വികാരം ഒരാളിലേക്ക് ചുരുങ്ങുമ്പോഴാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടത്തിന്റെയാരംഭം. മോണോ അമീനുകളുടെ അനിയന്ത്രിതമായ ഒഴുക്ക് ഈ ഘട്ടത്തിലുണ്ടാകും. നമ്മെ ആവേശഭരിതരാക്കിക്കൊണ്ട് സെറോട്ടോണിൻ, നോർ എപ്പിനെഫ്രിൻ (Serotonin, Nor-Epinephrine) എന്നീ ന്യൂറോട്രാൻസ്മിറ്ററുകൾ സാന്നിദ്ധ്യമറിയിക്കുമ്പോൾ, സന്തോഷത്തിന്റെ ഭാസുരമണ്ഡലങ്ങളിലേക്ക് ഡോപ്പമിൻ (Dopamine) നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെയൊക്കെ കടിഞ്ഞാൺ ഫീനൈൽ ഈഥൈൽ അമീൻ (Phenyl Ethyl Amine, PEA) എന്ന തന്മാത്ര വഹിക്കുന്നു. പ്രണയത്തിന്റെ സുന്ദരസുരഭില മുഹൂർത്തങ്ങൾ ഈ പ്രണയതന്മാത്രയുടെ നിയന്ത്രണത്തിലാണ്. ഒരിടങ്കണ്ണേറു മതി, ഒരു സ്പർശനമോ ഒരു തലോടലോ മതി, കാമുകിയുടെയോ കാമുകന്റെയോ ശബ്ദം തരംഗസന്ദേശമായി മൊബൈലിന്റെ സിരകളിലൂടൊഴുകി കർണ്ണപുടത്തിലേക്ക് ഒരു കിളിനാദമായെത്തിയാൽ മതി പി.ഇ.എ ഉത്തേജിതമാവാൻ (പ്രണയത്തിലായിരുന്ന എന്റെയൊരു സുഹൃത്തിന് തുടരെത്തുടരെ മിസ്ഡ് കോൾ വന്നുകൊണ്ടിരുന്നു. തിരിച്ചുവിളിക്കാത്തതെന്തെന്ന് ചോദിച്ചപ്പോളവൾ പറഞ്ഞത് ഒരാളെ മിസ് ചെയ്യുമ്പോഴാണ് മിസ്ഡ് കോൾ അടിക്കുന്നതെന്നും പ്രണയത്തിന്റെ തീവ്രതയളക്കുന്നത് മിസ്ഡ് കോളിന്റെ എണ്ണം കൊണ്ടാണെന്നാണ്). ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ ഒരുവനെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിയുന്ന അനുഭവം പ്രണയതന്മാത്രയുടെ ലീലാവിലാസമാകാതെ വയ്യ.

ചോക്കലേറ്റ്, സ്ട്രോബെറി എന്നിവയിലൊക്കെ പി.ഇ.എ എന്ന പ്രണയതന്മാത്രയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. പ്രണയവും ചോക്കലേറ്റും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഇത് ഒരു കാരണമായിരിക്കാം.

കണ്ണിലെ തിളക്കം, ഉള്ളംകൈ വിയർക്കൽ, സംസാരത്തിന് വിക്കൽ, ഹൃദയം പടപടാന്ന് മിടിക്കൽ, ശ്വാസോച്ഛ്വാസം ആഴത്തിലാവൽ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങളാണ്. പ്രണയതന്മാത്രയുടെ വരവറിയിക്കലാണ്.

പ്രണയത്തിന്റെ സ്ഥൂലതലങ്ങളിൽ മാത്രമല്ല, സൂക്ഷ്മ തലങ്ങളിലും ഒരു വില്ലനുണ്ട്. തലച്ചോറാണ് വില്ലൻ പരിവേഷവുമായി പ്രണയത്തിന്റെ സുന്ദരമുഹൂർത്തങ്ങൾക്ക് തടയിടാനെത്തുന്നത്. 6 മാസം മുതൽ 3 വർഷം കൊണ്ട് പ്രണയതന്മാത്രയുമായി തലച്ചോറ് പൊരുത്തപ്പെടും. പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നീട് പ്രണയതന്മാത്ര വന്നലും "പോയി പണിനോക്കടേയ്..." എന്ന ഭാവത്തിൽ തലച്ചോറിരിക്കും. പ്രണയത്തിന് അന്ത്യം കുറിക്കുന്ന മുഹൂർത്തമായെന്ന് ചുരുക്കം.

3. അടുപ്പം (Attachment)

പ്രണയതന്മാത്രയോട് തലച്ചോറ് പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പ്രണയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭമായി. ഈ ഘട്ടത്തിന്റെ അണിയറശില്പികൾ ഓക്സീടോസിൻ(Oxytosine), വാസോപ്രെസിൻ (Vassopresin) എന്നീ രാസികങ്ങളാണ്.

ഒരിളം കുഞ്ഞിനെ കാണുമ്പോൾ, അതിന്റെ നിഷ്കളങ്കമായ ചിരിയും ദൈവികമായ കണ്ണും കാണുമ്പോൾ എടുത്ത് തലോലിക്കാൻ തോന്നുന്നത്, രോമാവൃതമായ ഒരു പട്ടിക്കുട്ടിയുടെ മൃദുല രോമങ്ങളിലൂടൊന്നു വിരലോടിക്കാൻ തോന്നുന്നത് ഓക്സിടോസിൻ എന്ന ആലിംഗനരാസികത്തിന്റെ (Cuddling Chemical) സാന്നിദ്ധ്യം കൊണ്ടാണ്. കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്ന കുടുംബബന്ധത്തിന്റെ കെട്ടുറപ്പിന് ഓക്സിടോസിൻ വഹിക്കുന്ന പങ്ക് ചെറുതല്ല.

ബഹുഭാര്യാത്വവും ബഹുഭർതൃത്വവും മനുഷ്യന്റെ പൊതുസ്വഭാവമാണെന്നിരിക്കെ (Man is naturally polygamus. But evolution has imposed monogamity) ഒരാണിനോടു മാത്രം ബന്ധം സ്ഥാപിക്കാൻ, ഒരു പെണ്ണ് മാത്രം ജീവിതത്തിലിണയായ് വരാൻ, പരിണാമത്തിന്റെ മണ്ഡലങ്ങളിൽ മനുഷ്യരാശി കടപുഴകാതിരിക്കാൻ, സ്വയം വരിച്ച ഏകഭാര്യാത്വവും ഏകഭർതൃത്വവും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നത് വാസോപ്രെസിനാണ്. (ജീവിതത്തിൽ ഒരിണയെമാത്രം സ്വീകരിക്കുന്ന കങ്കാരു എലികളിൽ വാസോപ്രെസിന്റെ അളവ് കുറയ്ക്കാൻ നടത്തിയ കുത്തിവയ്പിന്റെയൊടുവിൽ അവ ഇണയെ ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.) ഒരിണയോട് മാത്രം താല്പര്യം തോന്നിക്കുന്നത്, ആ ഇണയെ ചുറ്റിപ്പറ്റി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വാസോപ്രെസിനാണ്. സാമൂഹികമായ കാര്യങ്ങളെക്കാളുപരി ഒരാൾ കുടുംബത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് വാസോപ്രസിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.

ഒരു കുടുംബത്തിൽ, ഒരിണയിൽ ഒരാളെ തളച്ചിടുന്നത് മൂന്നാം ഘട്ടത്തിലെ ഈ രാസികങ്ങളുടെ സംയുക്തപ്രവർത്തനം കൊണ്ടാണ്. ഈ ഘട്ടത്തിലെത്തുമ്പോഴാണ് പ്രണയസാക്ഷാത്കാരമുണ്ടാകുന്നത്. ഇവിടെയെത്താതെ ഒരു പ്രണയവും പ്രണയമാകുന്നില്ല. ഈ ഘട്ടത്തിലെത്തിയാലോ, ബാഹ്യമായി പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഡംഭരങ്ങൾക്കും ചേഷ്ടകൾക്കും പ്രസക്തിയില്ലാതാകുന്നു.

പ്രണയം ഒരു വികാരമാണ്. ചില ഭാഗ്യവാന്മാർക്കു (അതോ ഹതഭാഗ്യർക്കോ?) മാത്രം ഉണ്ടാകുന്നതാണത്. ജൈവികമായ പ്രണയമെന്ന പ്രക്രിയയെ സ്വകാര്യമായി അനുഭവിക്കുമ്പോഴാണ് അത് മനോഹരമാകുന്നത്. അല്ലാതെ ഒരുത്സവമാക്കുന്നതിലല്ല. വികാരങ്ങളും വിചാരങ്ങളും കച്ചവടച്ചരക്കാക്കുന്ന ഈ കാലഘട്ടത്ത് നമ്മുടെ പ്രണയവും കച്ചവടച്ചരക്കാകാതെ കാക്കേണ്ടത് നമ്മളാണ്. അതല്ലെങ്കിൽ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നമുക്കും ഈ കച്ചവടക്കാരുടെ സ്തുതിപാഠകരാകാം. "പ്രണയം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യത്തിനു പകരം "പ്രണയദിനം നീണാൾ വാഴട്ടെ" എന്ന മുദ്രാവാക്യം ചുണ്ടിൽ കരുതാം. കാർഡ്, ചോക്കലേറ്റ്, റസ്റ്റോറന്റ് മുതലാളിമാരുടെയൊക്കെ പട്ടിണി മാറ്റണ്ടായോ... വരൂ നമുക്കും പ്രണയിക്കാം ഈ പ്രണയദിനത്തിൽ....

കൂടുതലറിയാൻ

1. http://en.wikipedia.org/wiki/Valentine%27s_Day
2. Valentine Day sales soares up
3. The Naked Ape, Desmond Morris, RHUK, 1994
4. Intimate Behaviour: A Zoologists Perspective, Desmond Morris, 1997, Kodansha International
5.ഡോ.കെ.ജി.രാധാകൃഷ്ണൻ, ശരീരത്തിലെ രാസപ്രവർത്തനങ്ങൾ, അദ്ധ്യായം 15, രസതന്ത്രം ജീവിതവും ഭാവിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, 2011