2014, ജനുവരി 17, വെള്ളിയാഴ്‌ച

ഉറുമ്പിന്റെ പശുക്കൾ


ഉറുമ്പിന്റെ പശുക്കൾ




അങ്ങനെയൊരുദിനം ഈ അതിഥികള്‍ എന്‍റെ പയറുചെടികളെ സന്ദര്‍ശിക്കാനെത്തി. കാര്‍ഷികവൃത്തിയുടെ പാരമ്പര്യത്തിന്‍റെ ഉള്‍വിളിയും, കൃഷിവകുപ്പിന്‍റെ ‘മട്ടുപ്പാവിലെ കൃഷി’ പദ്ധതിയുടെ മണ്ണുനിറച്ച ചാക്കുകളും, മകന്‍റെ സ്കുളില്‍ നിന്നും കൃഷിയോടുള്ള സ്നേഹം വളര്‍ത്താന്‍ കൊടുത്തുവിട്ട വിത്തിന്‍റെ കിറ്റും ഒത്തുവന്നപ്പോള്‍ ഞങ്ങളച്ചനും മക്കളും കൃഷിയിറക്കാന്‍ കച്ചകെട്ടിയിറങ്ങിയതാണ്. നാമ്പ് കിളിര്‍ക്കുന്നതും, ഈരണ്ടുദിവസം കൂടുമ്പോള്‍ ഓരോ പുതിയ ഇലകള്‍ നടുനിവര്‍ത്തിക്കൊണ്ട് സൂര്യനെ വരവേല്‍ക്കുന്നതും ചെറുകാറ്റത്തവ സല്ലപിക്കുന്നതും ഒക്കെ ആഹ്ലാദത്തോടെ ഞങ്ങള്‍ നോക്കിനിന്നു. ചെടികള്‍ക്ക് ഏകദേശം ഒന്നരയടി പൊക്കം വന്നപ്പോഴാണ് പയറിന്‍റെ പുതിയ അവകാശികള്‍ രംഗപ്രവേശം ചെയ്തത്. ഇലകളുടെ ഇളം ഞരമ്പുകളില്‍ അവ കോളനികളുണ്ടാക്കി. മണ്ണില്‍നിന്നും ചെടിയുടെ വേരുകള്‍ ജലവും മറ്റ് പോഷകങ്ങളും ആഗിരണം ചെയ്ത് ആ ചെടിയുടെ കൊശങ്ങളിലെവിടെയോ വച്ച് പചിപ്പിച്ചെടുത്ത അമൃത്‌ ഈ അഫിഡുകള്‍ ഊറ്റിക്കുടിച്ചു. പോഷകക്കുറവുകൊണ്ട് ചെടികള്‍ ശോഷിച്ചുതുടങ്ങിയപ്പോഴാണ് പരിഹാരമെന്ത് എന്ന ചോദ്യവുമായി അക്കാദമികവൃന്ദങ്ങളില്‍ കൃഷിപാഠം ഉരുവിട്ടുപഠിക്കുന്ന അനുജന്‍ യദുവിനെ സമീപിച്ചത്. കീടനാശിനികള്‍ ചേര്‍ത്ത വിഷമഴ അഫിഡ് സമുഹത്തിന്‍റെമേല്‍ പൈശാചികമായി വര്‍ഷിക്കുന്നതൊഴിവാക്കി സോപ്പുവെള്ളം തെളിക്കാന്‍ അങ്ങനെ തീരുമാനിക്കുകയും ചെയ്തു. അവയുടെ ആക്രമണത്തില്‍ നിന്നും പയറിനെ കുറെയൊക്കെ രക്ഷിക്കാനുമായി. 

(ഉപരിപഠനത്തിനു പോകുന്ന കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളില്‍ കേവലം ഒരു ശതമാനം മാത്രമാണ് കൃഷി ഐച്ഛികപഠനവിഷയമാക്കുന്നത്. ഒരു ഉഷ്ണമേഖലാപ്രദേശത്ത് ശരീരത്തിനു യോജിക്കാത്ത കൊട്ടും കണ്ഠകൗപീനവുമൊക്കെ കെട്ടി വാണിജ്യത്തിന്‍റെ മന്ത്രങ്ങള്‍ ഉരുവിട്ടു നടക്കുന്ന പരിഷ്കാരികളെ സമൂഹം മാന്യമായി കാണുകയും, പാടത്ത് ഒരു ചെളിപുരണ്ട തോര്‍ത്തുമുണ്ടുമുടുത്ത് വിയര്‍പ്പുനാറ്റത്തോടെ പണിയെടുക്കുന്ന കര്‍ഷകനെ “കണ്ട്രി ഫെല്ലോ” ആയി കാണുകയും ചെയ്യുന്ന ഒരു സമൂഹത്തിന്‍റെ ജീര്‍ണ്ണത കൊണ്ടാണ് പഠിക്കേണ്ട വിഷയം പഠിക്കാതെ പോയതും പഠിച്ച വിഷയങ്ങള്‍ ഉപകാരപ്പെടാതെയായതും, പഠിച്ച തലകളെ കയറ്റുമതിച്ചരക്കാക്കി ഒരു “നോളജ് ഇക്കണോമി” യായി നാം അധപ്പതിച്ചതും).  

ഒരു അഫിഡ് സമുഹത്തെ വിഷമഴ തെളിച്ചുകൊന്ന രാക്ഷസനാക്കാതെ എന്നെ രക്ഷിച്ച യദുവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. ഇനി അഫിഡിന്‍റെ കഥ...





ഇനി തങ്ങളുടെ ദൗത്യം തലമുറകളുടെ നിത്യതയ്ക്ക് ഭംഗം വരുത്താതിരിക്കലാണെന്ന്‍ തിരിച്ചറിയുന്ന ഒരച്ഛനുമമ്മയും പ്രജനനത്തിന്‍റെ മണ്ഡപങ്ങളില്‍ സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ട് ഏതെങ്കിലുമൊരു മരത്തിന്‍റെ ചെറസുഷിരത്തിലോ മറ്റോ മുട്ടയിട്ട് രംഗത്തുനിന്ന് പിന്മാറുന്നു. ഏകദേശം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാഢസുഷുപ്തിക്കൊടുവില്‍ ആ മുട്ടയില്‍ നിന്നുമൊരു പെണ്‍ അഫിഡ് ഈ ലോകത്തിന്‍റെ കര്‍മ്മപഥങ്ങളില്‍ കാലെടുത്തുവച്ച് പുറത്തു വരും. ഈ സ്ഥാപകമാതാവ് (Founding Mother) മാത്രമാണ് ഒരച്ഛന്‍റെയുമമ്മയുടെയും പ്രണയചേഷ്ടകലിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. ഈ മുതുമുത്തശ്ശി ജനിക്കുമ്പോള്‍ തന്നെ അവളുടെയകത്ത് ഒരു പെണ്‍ഭ്രുണവും അതിനകത്ത് മറ്റൊരു ഭ്രുണവുമുണ്ടാകും. ഒരു മുട്ട വിരിയുമ്പോള്‍ തന്നെ മുന്ന്‍ കുട്ടികള്‍ ഉണ്ടാകുന്നു. ഇണ ചേരാതെ തലമുറകളെയുണ്ടാക്കുന്ന ഈ വിദ്യക്ക് പാർഥനോജനിസിസ് (Parthenogenisis) എന്നു പറയും. അമ്മയുടെ തനി പകര്‍പ്പുകളായ ഈ പെണ്മക്കള്‍ അവയുടെ തനിപ്പകര്‍പ്പുകള്‍ക്ക് ജന്മം നല്‍കുന്നു. തുടര്‍ന്നുള്ള പ്രജനനങ്ങളില്‍ ആണും പെണ്ണും ഒക്കെയുണ്ടാകും. ചില വര്‍ഗ്ഗങ്ങള്‍ വലിയ മുന്‍കാലുകളും മുള്ളന്‍ തലകളും ഉള്ള ഷണ്ഡന്മാരായ പടയാളികള്‍ക്ക് (പടയാളികള്‍ക്ക് കുട്ടികളുണ്ടാക്കാനുള്ള കഴിവില്ല) ജന്മം നല്‍കാറുണ്ട്. അവ അഫിഡ് കോളനികളെ ശത്രുക്കളില്‍ നിന്ന്‍ രക്ഷിക്കുന്ന കാവല്‍ക്കാരായിത്തീരും. നാനാജാതി വ്യക്തികളുള്ള കോളനികള്‍ ഉറുമ്പ്, ചിതല്‍, തേനീച്ച, കടന്നല്‍ എന്നീ ജീവിവര്‍ഗ്ഗങ്ങളിലും കാണാം. ഇണചേര്‍ന്നുണ്ടാകുന്ന കുട്ടികളെല്ലാം പെണ്ണുങ്ങളാണെന്ന വസ്തുത, സൃഷ്ടികര്‍മ്മത്തില്‍ സ്ത്രീയുടെ പ്രാധാന്യം വിളിച്ചോതുന്നു. (ആദത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ഉണ്ടാക്കിയ കഥ അഫിഡ് കേട്ടാല്‍ നാം ആദത്തിന് കൊടുക്കുന്ന പ്രാധാന്യത്തെയോർത്ത് നമ്മെ പരിഹസിക്കുമായിരിക്കും...). 

സ്ട്രോ പോലുള്ള വായ്ഭാഗം സസ്യത്തിന്‍റെ ഇളംതണ്ടില്‍ തുളച്ച് അതിനകത്തുകുടോഴുകുന്ന സസ്യത്തിന്‍റെ ജീവജലം വലിച്ച് കുടിക്കുന്നു നമ്മുടെ അഫിഡ്. ഒരു സസ്യത്തിനു പോറലേറ്റാല്‍ നമുക്കുള്ളതുപോലെ മുറിവുണക്കാനുള്ള പ്രതിരോധവിദ്യകള്‍ സസ്യത്തിനുമുണ്ട്. എന്നാല്‍ അഫിഡ് തണ്ട്‌ തുളച്ച് സുഷിരമുണ്ടാക്കുമ്പോള്‍ ആ സുഷിരമടയ്ക്കാനുള്ള പശ പോലൊരു ദ്രാവകം അഫിഡ് തന്നെയുണ്ടാക്കി ദ്വാരമടയ്ക്കും. ആ ചെടിപോലുമറിയാതെ അതിന്‍റെ രക്തമൂറ്റിക്കുടിക്കാനുള്ള വിദ്യ അത് സ്വായത്തമാക്കിയിട്ടുണ്ട്. സുഷിരമുണ്ടാക്കിത്തുടങ്ങിയാല്‍ 25 മിനിറ്റ് മുതല്‍ 24 മണിക്കുറിനകം സസ്യത്തിന്‍റെ ജീവജലത്തിന്‍റെ (അഫിഡിന്‍റെ അമൃതിന്‍റെ) ആദ്യത്തെ തുള്ളി അതിന് നുകരാനാകും. ഈ അമൃതിനെ ദഹിപ്പിക്കാന്‍ അതിന്‍റെ വയറിന് പ്രാപ്തിയില്ലാത്തതുകൊണ്ട് ധാരാളം ബാക്റ്റീരിയകളെയും യീസ്റ്റിനെയുമൊക്കെ വയറിനകത്ത്‌ നിയോഗിച്ചിട്ടുണ്ട്. തനിക്കാവശ്യമായ പോഷകങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഈ സൂക്ഷ്മജീവികളെ വിദഗ്ധമായി ഉപയോഗിക്കുന്ന സൂത്രശാളികലാണ് അഫിഡുകൾ. ( ഈ പ്രക്രിയയ്ക്ക്  Symbiosis എന്നു പേര്‍ ).

സസ്യത്തിന്‍റെ ജീവജലത്തെ ആര്‍ത്തിയോടെ ഊറ്റിക്കുടിക്കുമ്പോള്‍ വയറു വീര്‍ക്കാതിരിക്കാന്‍ തേന്‍ പോലൊരു ദ്രാവകം തന്‍റെ പൃഷ്ഠഭാഗത്തിലൂടെ വിസര്‍ജ്ജിക്കുന്നു. ഇത് ഉറുമ്പുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തണ്ടുകളില്‍ നിബിഡമായ ചെറുമുടികളെ വളര്‍ത്തി അഫിഡിന്‍റെ വ്യാപനം തടയാന്‍ ചില ചെടികള്‍ പരിണമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചെടികല്‍ക്കിടയിലുടെ ചലിക്കുന്നതിനുള്ള ബുദ്ധിമുട്ട് തിര്‍ക്കുന്നത് ഉറുമ്പുകളുടെ സഹായത്തോടെയാണ്. പുല്ലില്ലാത്തിടത്തുനിന്നും പുല്ലുള്ളിടത്തേക്ക് മാറ്റിക്കെട്ടി നാം പശുവിനെ മേയ്ക്കുന്നതുപോലെ അഫിഡിനെ ഒരു സസ്യത്തില്‍നിന്നു മറ്റൊന്നിലേക്കും സസ്യത്തിന്റെ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും ചുമന്നുകൊണ്ടുപോയി മേയ്ക്കുന്നത് ഉറുമ്പാണ്. ഉറുമ്പ്, തന്‍റെ ആന്റിന കൊണ്ട് അഫിഡിന്‍റെ പൃഷ്ഠഭാഗത്തെ അകിടില്‍ മെല്ലെ തലോടുമ്പോള്‍ അത് ഉറുമ്പിനുവേണ്ടി തേന്‍ ചുരത്തുന്നു. അഫിഡിന്‍റെ ജന്മശത്രുക്കളായ ലേഡി ബെര്‍ഡില്‍ നിന്നുമൊക്കെയുള്ള സംരക്ഷണത്തിന്‍റെ ചുമതലയും ഉറുമ്പ് ഏറ്റെടുക്കും.


ഉറുമ്പിന്‍റെ സേവനം ലഭ്യമല്ലാത്തിടത്ത്, അഫിഡിന്‍റെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ചില വ്യക്തികള്‍ക്ക് ചിറകുമുളയ്ക്കും. അങ്ങനെയവ പറന്ന് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നു. പറക്കാന്‍ കഴിവുള്ള  അഫിഡുകൾക്ക് അലെറ്റുകള്‍ (Alates) എന്നാണ് ശാസ്ത്രസമുഹം പേരു കൊടുത്തിരിക്കുന്നത്. 

ഉറുമ്പും അഫിഡും ബാക്ടീരിയയുമൊക്കെ ചേര്‍ന്നുള്ള ഈ കുട്ടായ ജീവിതത്തിനു തന്നെയല്ലേ നാം സംസ്കാരമെന്ന് (Civilisation) വിളിക്കുന്നത്? അങ്ങനെയെങ്കില്‍ Civilised Animal എന്ന വിളിപ്പേരിനു മനുഷ്യന്‍ മാത്രമാണോ യോഗ്യന്‍? സാംസ്കാരികജന്തു എന്ന് നാം നമ്മെ വിളിക്കുന്നത് സ്വാർത്ഥതയല്ലെ?

കൂടുതലറിയാൻ:

1.      1.  Aphids as Crop Pests: H.F.Van Emden and R.Harrington, CABI International, 2007
2.    2. Extraordinary Animals: An encyclopedia of curious and unusual animals, Ross Piper, Greenwood Press, 2007

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ലേഡി ബേര്‍ഡിന്റെ മലയാളം എന്താണ് ?

പുലിക്കോടന്‍ പറഞ്ഞു...

Lady Bird ന് മദ്ധ്യകേരളത്തിൽ പൊന്നാംകുറി എന്ന പേര് ഉള്ളതായറിയാം. മലബാറിൽ ഓട്ടുറുമ എന്ന പേര് പറയാറുണ്ടെങ്കിലും ഒരു പാട് ഷട്പദങ്ങൾ ആ പേരിലറിയപ്പെടുന്നുണ്ട്. അത് ഷട്പദങ്ങളുടെ ഒരു ഗ്രൂപ്പിനുള്ള പേരാകാം - (കടപ്പാട് : സുരേന്ദ്രൻ അടുത്തില)

REVOLUTIONEST SHINTI പറഞ്ഞു...

വളരെ നല്ല പോസ്റ്റ്...

ഓട്ടുറുമയുടെ ശല്യംരൂക്ഷമായാൽ എങ്ങനെ ചെറുക്കാ൦ എന്നറിയുമെൻകിൽ ഷെയർ ചെയ്യാൻ അഭ്യര്‍ഥിച്ചക്കുന്നു.

REVOLUTIONEST SHINTI പറഞ്ഞു...

വളരെ നല്ല പോസ്റ്റ്...

ഓട്ടുറുമയുടെ ശല്യംരൂക്ഷമായാൽ എങ്ങനെ ചെറുക്കാ൦ എന്നറിയുമെൻകിൽ ഷെയർ ചെയ്യാൻ അഭ്യര്‍ഥിച്ചക്കുന്നു.